'ആ പന്ത് എന്റെ അടുത്തേക്ക് വന്നാല്‍ ഒരു റണ്ണില്‍ കൂടുതല്‍ ഓടിയെടുക്കാന്‍ സമ്മതിക്കില്ലെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു'; ട്വന്റി 20 ലോകകപ്പ് ഫൈനലിന്റെ അവസാന ഓവറില്‍ മനസ്സില്‍ തോന്നിയ കാര്യങ്ങളെ കുറിച്ച് ശ്രീശാന്ത്

രേണുക വേണു| Last Modified ബുധന്‍, 9 മാര്‍ച്ച് 2022 (20:23 IST)

2007 ലെ പ്രഥമ ടി 20 ലോകകപ്പില്‍ ഇന്ത്യയ്ക്കായി നിര്‍ണായക പ്രകടനം നടത്തിയ താരമാണ് ശ്രീശാന്ത്. അന്ന് ഇന്ത്യയും പാക്കിസ്ഥാനുമാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. ജോഗിന്ദര്‍ ശര്‍മയുടെ അവസാന ഓവറില്‍ പാക്കിസ്ഥാന്‍ താരം മിസ്ബ ഉള്‍ ഹഖിന്റെ ക്യാച്ച് ശ്രീശാന്ത് സ്വന്തമാക്കുകയായിരുന്നു. നിര്‍ണായകമായ ആ ക്യാച്ചിനു മുന്‍പ് തന്റെ മനസില്‍ തോന്നിയ കാര്യങ്ങള്‍ എന്തൊക്കെയാണ് ശ്രീശാന്ത് ഒരിക്കല്‍ പങ്കുവെച്ചിട്ടുണ്ട്.

'ആ സമയത്ത് പന്ത് അടുത്തേക്ക് വരരുതേ എന്നാണ് ആരായാലും ആഗ്രഹിക്കുക. പ്രത്യേകിച്ച് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തില്‍. എങ്കിലും അന്നത്തെ നായകന്‍ ധോണിയോട് എനിക്ക് കടപ്പാടുണ്ട്, ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ എന്നെ ഫീല്‍ഡ് ചെയ്യാന്‍ നിര്‍ത്തിയതിന്. ബോള്‍ ഇടയ്ക്കിടെ വരുന്ന പൊസിഷന്‍ ആണിത്. ക്യാച്ചിലേക്ക് നയിച്ച ഷോര്‍ട്ട് കളിച്ച പാക് താരം മിസ്ബ ഉള്‍ ഹഖിനോടും എനിക്ക് നന്ദിയുണ്ട്,' ശ്രീശാന്ത് പറഞ്ഞു.

'ജോഗിന്ദര്‍ ശര്‍മ എറിഞ്ഞ ആദ്യ പന്ത് വൈഡ് ആയിരുന്നു. അടുത്ത പന്ത് സിക്സ് ആയി. അതോടെ സമ്മര്‍ദം കൂടി. എല്ലാവരും ടെന്‍ഷനിലായി. അടുത്ത പന്ത് എന്റെ അടുത്തേക്ക് വന്നാല്‍ രണ്ട് റണ്‍സ് എടുക്കാന്‍ ഞാന്‍ അനുവദിക്കില്ലെന്ന് മനസില്‍ ഉറപ്പിച്ചു. ആ സമയത്ത് ഞാന്‍ പ്രാര്‍ത്ഥിച്ചു. അപ്പോഴും അതൊരു ക്യാച്ച് ആകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. പന്ത് ശരിക്കും നല്ല ഉയരത്തിലേക്ക് പോയി...,' ശ്രീശാന്ത് പറഞ്ഞു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :