23 ഇന്നിങ്ങ്സുകളിൽ നിന്നും ആറാം സെഞ്ചുറി, അധികം ബഹളമില്ലാതെ വന്ന് മലാൻ സ്വന്തമാക്കിയത് ചരിത്രനേട്ടം

അഭിറാം മനോഹർ| Last Modified ബുധന്‍, 11 ഒക്‌ടോബര്‍ 2023 (14:18 IST)
ലോകകപ്പില്‍ ബംഗ്ലാദേശുമായുള്ള പോരാട്ടത്തിലെ തകര്‍പ്പന്‍ സെഞ്ചുറിയോടെ ലോകക്രിക്കറ്റില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിച്ച് ഇംഗ്ലണ്ട് ഓപ്പണര്‍ ഡേവിഡ് മലാന്‍. ധര്‍മശാലയില്‍ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തില്‍ 140 റണ്‍സ് നേടിയാണ് മലാന്‍ പുറത്തായത്. 16 ഫോറും 5 സിക്‌സുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്ങ്‌സ്. മത്സരത്തിലെ സെഞ്ചുറി പ്രകടനത്തോടെ ലോകക്രിക്കറ്റില്‍ മറ്റാര്‍ക്കും തന്നെ സ്വന്തമാക്കാനാകാത്തെ നേട്ടമാണ് മലാന്‍ കുറിച്ചത്.

ഏകദിന കരിയറിലെ 23മത് ഇന്നിങ്ങ്‌സില്‍ നിന്നും താരം നേടിയ ആറാമത് സെഞ്ചുറിയായിരുന്നു ഇന്നലെ ബംഗ്ലാദേശിനെതിരെ പിറന്നത്. ഇത്രയും കുറവ് ഇന്നിങ്ങ്‌സുകളില്‍ നിന്നും 6 സെഞ്ചുറി സ്വന്തമാക്കാന്‍ ആര്‍ക്കും തന്നെ സാധിച്ചിട്ടില്ല. ഇതോടെ 25ല്‍ താഴെ ഇന്നിങ്ങ്‌സുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരമെന്ന നേട്ടം മലാന്റെ പേരിലായി. എല്ലാ സെഞ്ചുറിയും തന്നെ വ്യത്യസ്ത രാജ്യങ്ങള്‍ക്കെതിരെയാണ് മലാന്‍ നേടിയിട്ടുള്ളത്.

27 ഇന്നിങ്ങ്‌സുകളില്‍ നിന്നും 6 സെഞ്ചുറി നേടിയ പാക് താരം ഇമാം ഉള്‍ ഹഖിന്റെ പേരിലായിരുന്നു നേരത്തെയുള്ള ഓള്‍ ടൈം റെക്കോര്‍ഡ്. ഏറ്റവും കുറവ് ഇന്നിങ്ങ്‌സുകളില്‍ നിന്നും 6 സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ പ്രിന്‍സായ ശുഭ്മാന്‍ ഗില്‍ ആദ്യ അഞ്ചിലില്ല. മുന്‍ ശ്രീലങ്കന്‍ താരം ഉപുല്‍ തരംഗ(29), ബാബര്‍ അസം(32), ഹാഷിം അംല(34) എന്നിവരാണ് ആദ്യ അഞ്ചിലുള്ള താരങ്ങള്‍. 35 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് ഗില്‍ 6 സെഞ്ചുറികള്‍ നേടിയത്.

അതേസമയം ലോകകപ്പ് ചരിത്രത്തില്‍ 36 വയസ്സുള്ള താരം നേടുന്ന ഏറ്റവും വലിയ രണ്ടാമത്തെ സ്‌കോറാണ് ഇന്നലെ മലാന്‍ സ്വന്തമാക്കിയത്. ഇന്ത്യയുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍,ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര എന്നിവരെയാണ് മലാന്‍ പിന്തള്ളിയത്. ലോകകപ്പില്‍ 161 റണ്‍സ് പുറത്താവതെ നേടിയ ശ്രീലങ്കയുടെ തിലകരത്‌നെ ദില്‍ഷന്റെ പേരിലാണ് ഈ റെക്കോര്‍ഡുള്ളത്. സങ്കക്കാര 124 റണ്‍സും സച്ചിന്‍ 120 റണ്‍സും 36 വയസ്സില്‍ നേടിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :