ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു, ലോകേഷ് രാഹുലിന് ഇടമില്ല, പൃഥ്വിയും ഗില്ലും ടീമിൽ

അഭിറാം മനോഹർ| Last Updated: ചൊവ്വ, 4 ഫെബ്രുവരി 2020 (12:33 IST)
ന്യൂസിലാന്‍ഡിനെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. കാലിന് പരിക്കേറ്റതിനെ തുടർന്ന് ഇന്ത്യൻ ഓപ്പണിങ് താരം രോഹിത് ശർമ്മയെ ഒഴിവാക്കിയാണ് 16 അംഗ സംഘത്തെ പ്രഖ്യാപിച്ചത്.

ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരക്ക് ശേഷം രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിൽ ഉണ്ടാവുക. ഫെബ്രുവരി 21നാണ് ടെസ്റ്റ് മത്സരങ്ങൾ ആരംഭിക്കുക. 2018-19ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷം യുവ ഓപ്പണര്‍ പൃഥ്വി ഷായെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ തിരികേവിളിച്ചിട്ടുണ്ട്. നേരത്തെ വിൻഡീസിനെ നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ വരവറിയിച്ച താരം ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു വിലക്ക് നേരിട്ടതിനെ തുടർന്ന് ഒഴിവാക്കപ്പെടുകയായിരുന്നു. രോഹിത്ത് പരിക്കേറ്റ സാഹചര്യത്തിൽ മായങ്ക് അഗർവാളും പൃഥ്വി ഷായും ചേർന്നായിരിക്കും ഇന്നിങ്സ് ഓപ്പൺ ചെയ്യുക.

പൃഥ്വിയെക്കൂടാതെ അണ്ടര്‍ 19 ടീമിലെ മുന്‍ സഹതാരമായ ശുഭ്മാന്‍ ഗില്ലും ടെസ്റ്റ് പരമ്പരക്കുള്ള ടീമിൽ ഇടം നേടിയിട്ടുണ്ട്. ടീമിൽ ബാക്കപ്പ് ഓപ്പണറായാണ് ഗില്ലിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ടെസ്റ്റ് ടീമിൽ ബൗളർ ഇഷാന്ത് ശർമ്മയും ബുമ്രയും തിരിച്ചെത്തിയതാണ് മറ്റ് പ്രധാനമാറ്റങ്ങൾ. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ രണ്ടു ടെസ്റ്റ് പരമ്പരകളിലും പരിക്കേറ്റതിനെ തുടർന്ന് ബു‌മ്ര കളിച്ചിരുന്നില്ല.

അതേസമയം കെ എൽ രാഹുലാണ് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാനാവാതെ പോയതിൽ പ്രമുഖ താരം. നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമായ ടീമിൽ ഇടം നേടുമെന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും താരത്തിന് ടീമിൽ ഇടം നേടാനായില്ല. മത്സരങ്ങളുടെ ആധിക്യം തളർത്തുന്നതായി നേരത്തെ രാഹുൽ അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് താരത്തെ പരമ്പരയിൽ മാറ്റി നിർത്തിയതെന്നാണ് സൂചന. വിരാട് കോലി നായകനാകുന്ന പരമ്പരയിൽ അജിങ്ക്യ രഹാനെയായിരിക്കും ഉപനായകൻ

ഇന്ത്യൻ ടെസ്റ്റ് ടീം
വിരാട് കോലി (ക്യാപ്റ്റന്‍),അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍),മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര,ഹനുമാ വിഹാരി, വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പർ‍),റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, നവദീപ് സെയ്‌നി, ഇഷാന്ത് ശര്‍മ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :