കോലിക്ക് പകരക്കാരന്‍ ശ്രേയസ് അയ്യര്‍ തന്നെ, മധ്യനിരയില്‍ സൂര്യകുമാറും വെങ്കടേഷ് അയ്യരും; ഇഷാന്‍ ഓപ്പണര്‍, സഞ്ജുവിനെ എന്ത് ചെയ്യും?

രേണുക വേണു| Last Modified തിങ്കള്‍, 28 ഫെബ്രുവരി 2022 (11:34 IST)

വിരാട് കോലിക്ക് ശേഷം നമ്പര്‍ 3 പൊസിഷനില്‍ സ്ഥാനം ഉറപ്പിക്കുന്ന പ്രകടനമാണ് ശ്രീലങ്കയ്‌ക്കെതിരെ ശ്രേയസ് അയ്യര്‍ നടത്തിയത്. ഇതോടെ കോലിയുടെ പിന്‍ഗാമിയായി ശ്രേയസ് അയ്യരെ ക്രിക്കറ്റ് ലോകം വാഴ്ത്താന്‍ തുടങ്ങി. പരിമിത ഓവറില്‍ മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിലും ശ്രേയസ് അയ്യര്‍ കോലിക്ക് പകരക്കാരന്‍ ആയേക്കും. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ശ്രേയസ് അയ്യരുടെ ബാറ്റിങ് മികവില്‍ പൂര്‍ണ തൃപ്തിയുണ്ട്.

ഓപ്പണിങ്ങില്‍ വലിയ ആശങ്കയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ് തുടങ്ങി നാല് പേരാണ് ഓപ്പണിങ് പൊസിഷനിലേക്ക് മത്സരിക്കുന്നത്. നിലവില്‍ രോഹിത് ശര്‍മ-ഇഷാന്‍ കിഷന്‍ സഖ്യം ഓപ്പണിങ് ജോഡികളായി തുടരും. രാഹുല്‍ തിരിച്ചെത്തിയാല്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം രാഹുല്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. രോഹിത് ശര്‍മയുടെ കാലശേഷം രാഹുലിനൊപ്പം ഇഷാന്‍ കിഷനായിരിക്കും ഓപ്പണിങ് കൂട്ടുകെട്ട് നയിക്കുക. ഇടംകയ്യന്‍ ബാറ്റര്‍ ആണെന്നതും വിക്കറ്റ് കീപ്പര്‍ ആണെന്നതും ഇഷാന്‍ കിഷന് ഗുണം ചെയ്യും. അപ്പോഴും ഋതുരാജ് ഗെയ്ക്വാദ് കാത്തിരിക്കേണ്ടിവരും. രാഹുല്‍ മധ്യനിരയിലേക്ക് ഇറങ്ങിയാല്‍ മാത്രമേ ഋതുരാജിന് ഓപ്പണറാകാന്‍ അവസരം ലഭിക്കൂ.

മധ്യനിരയില്‍ ഇന്ത്യയ്ക്കുണ്ടായിരുന്ന വലിയ ആശങ്കകള്‍ പരിഹരിക്കപ്പെട്ടു. സൂര്യകുമാര്‍ യാദവ് നാലാമനും റിഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ യഥാക്രമം അഞ്ചും ആറും നമ്പറിലും ബാറ്റ് ചെയ്യും.


ഇങ്ങനെ വരുമ്പോള്‍ മലയാളി താരം സഞ്ജു സാംസണിന്റെ കാര്യത്തിലാണ് ആശങ്ക. സഞ്ജുവിനെ എങ്ങനെ ടീമിന്റെ ഭാഗമാക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും. റിഷഭ് പന്ത്, കെ.എല്‍.രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിവരുടെ അഭാവത്തില്‍ മാത്രമാണ് ഇപ്പോള്‍ സഞ്ജുവിന് ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചത്. മൂന്നാം വിക്കറ്റ് കീപ്പര്‍ എന്ന ഓപ്ഷനില്‍ പരിഗണിക്കപ്പെടുന്ന സഞ്ജുവിന് ടീമില്‍ വേണ്ടത്ര സ്വീകാര്യത ലഭിക്കാന്‍ സാധ്യതയില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :