ഇംഗ്ലണ്ടിനെ 66 റണ്‍സിന് തകര്‍ത്ത് ഇന്ത്യ, പ്രസിദ്ധിന് 4 വിക്കറ്റ്

സുബിന്‍ ജോഷി| Last Modified ചൊവ്വ, 23 മാര്‍ച്ച് 2021 (23:06 IST)
ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ വിജയം. 66 റണ്‍സിനാണ് ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. പുതുമുഖം പ്രസിദ്ധ് കൃഷ്‌ണ നാല് വിക്കറ്റുകള്‍ വീഴ്‌ത്തി. ഷാര്‍ദ്ദുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റുകളും ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റുകളും ക്രുനാല്‍ പാണ്ഡ്യ ഒരു വിക്കറ്റും വീഴ്‌ത്തി.

ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 318 എന്ന വിജയലക്‍ഷ്യമാണ് ഇംഗ്ലണ്ടിന് മുന്നില്‍ ഉയര്‍ത്തിയത്. എന്നാല്‍ ഇംഗ്ലണ്ടിന്‍റെ യാത്ര 251ല്‍ അവസാനിച്ചു. ജോണി ബെയര്‍സ്റ്റോയുടെയും (94) ജേസണ്‍ റോയിയുടെയും (46) മനോഹരമായ ബാറ്റിംഗാണ് ഇംഗ്ലണ്ട് ഇന്നിംഗ്സിലെ ഹൈലൈറ്റ്.

ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്‌ടത്തില്‍ 317 റണ്‍സാണെടുത്തത്. അവസാന ഓവറുകളില്‍ കെ എല്‍ രാഹുലും (62 നോട്ടൌട്ട്) ക്രുനാല്‍ പാണ്ഡ്യയും (58 നോട്ടൌട്ട്) നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയ്‌ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

31 പന്തുകളില്‍ നിന്നാണ് ക്രുനാല്‍ പാണ്ഡ്യ 58 റണ്‍സെടുത്തത്. ഇതില്‍ ഏഴ് ബൌണ്ടറികളും രണ്ട് സിക്‍സറുകളും ഉള്‍പ്പെടുന്നു. 43 പന്തുകളില്‍ നിന്ന് 62 റണ്‍സെടുത്ത കെ എല്‍ രാഹുലിന്‍റെ ഇന്നിംഗ്‌സില്‍ നാല് ബൌണ്ടറികളും നാല് സിക്സറുകളും ഉള്‍പ്പെടുന്നു.

നേരത്തേ ഓപ്പണര്‍ ശിഖര്‍ ധവാന്‍ 98 റണ്‍സിന് പുറത്തായിരുന്നു. സ്റ്റോക്‍സിന്‍റെ പന്തില്‍ മോര്‍ഗന്‍ പിടിച്ചാണ് ശിഖര്‍ ധവാന്‍ പുറത്തായത്. 106 പന്തുകള്‍ നേരിട്ട ധവാന്‍ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ക്യാപ്‌ടന്‍ വിരാട് കോഹ്‌ലിക്കൊപ്പം മികച്ച കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. കോഹ്‌ലി 56 റണ്‍സെടുത്ത് പുറത്തായി.

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്‌ക്ക് വേണ്ടി ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും കരുതലോടെയാണ് ബാറ്റ് വീശിയത്. രോഹിത് ശര്‍മ 28 റണ്‍സ് മാത്രമെടുത്ത് പുറത്തായതോടെ പകരമെത്തിയ കോഹ്‌ലിയും ധവാനും ശ്രദ്ധയോടെ സ്കോര്‍ ചലിപ്പിച്ചു. അടിത്തറ സ്ഥാപിക്കാനായതോടെ ശിഖര്‍ ധവാന്‍ കത്തിക്കയറി.

ധവാന്‍റെ ഇന്നിംഗ്‌സില്‍ 11 ബൌണ്ടറികളും രണ്ട് പടുകൂറ്റന്‍ സിക്‍സറുകളും ഉള്‍പ്പെടുന്നു. ശ്രേയസ് അയ്യര്‍ ആറ് റണ്‍സിനും ഹാര്‍ദ്ദിക് പാണ്ഡ്യ ഒരു റണ്‍ മാത്രമെടുത്തും പുറത്തായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :