ഇത് ഗംഭീർ, ടെസ്റ്റിൽ ഇന്ത്യയെ നാണം കെടുത്തുന്നത് ഹോബി, അവസാനം ദക്ഷിണാഫ്രിക്കയ്ക്കെതിരെയും തോൽവി
തുടര്‍ച്ചയായി 2 ടെസ്റ്റ് സീരീസുകളില്‍ 10 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ പരാജയപ്പെട്ടതും ഗംഭീര്‍ കോച്ച് പദവി ഏറ്റെടുത്ത ശേഷമായിരുന്നു.
ടെസ്റ്റ് ഫോര്‍മാറ്റിലെ മോശം പ്രകടനങ്ങള്‍ തുടര്‍ക്കഥയാക്കി ഇന്ത്യന്‍ ടീം. പ്രധാനമായും ഗൗതം ഗംഭീര്‍ പരിശീലകസ്ഥാനം ഏറ്റെടുത്ത ശേഷം ടെസ്റ്റില്‍ പരിതാപകരമായ പ്രകടനമാണ് ഇന്ത്യ നടത്തുന്നത്. ആദ്യമായി ന്യൂസിലന്‍ഡിനെതിരെ ഹോം സീരീസിലെ മുഴുവന്‍ മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യ 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദക്ഷിണാഫ്രിക്കക്കെതിരെ ഹോം സീരീസില്‍ ഒരു മത്സരത്തില്‍ പരാജയപ്പെടുന്നത്.
ന്യൂസിലന്‍ഡിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ 3 ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടത് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടില്‍ ഒന്നായി മാറിയിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ 124 റണ്‍സ് വിജയലക്ഷ്യം പോലും നേടാനാവാതെയാണ് ഇന്ത്യ ഇപ്പോള്‍ നാണംകെട്ടിരിക്കുന്നത്. ഗംഭീര്‍ പരിശീലകനായതിന് ശേഷമായിരുന്നു ഇന്ത്യ 13 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി മെല്‍ബണില്‍ ടെസ്റ്റ് മത്സരത്തില്‍ പരാജയപ്പെടുന്നത്.
തുടര്‍ച്ചയായി 2 ടെസ്റ്റ് സീരീസുകളില്‍ 10 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ പരാജയപ്പെട്ടതും ഗംഭീര്‍ കോച്ച് പദവി ഏറ്റെടുത്ത ശേഷമായിരുന്നു. 10 വര്‍ഷങ്ങള്‍ക്ക് ശേഷം ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയില്‍ ഇന്ത്യ തോറ്റിരുന്നു. പരമ്പരയില്‍ 3 മത്സരങ്ങളില്‍ പരാജയപ്പെട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആദ്യമായി ഇന്ത്യയില്ലാതെ നടന്നിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ താരതമ്യേന യുവത്വം നിറഞ്ഞ ടീമുമായി ചെന്ന് മികച്ച പ്രകടനം തന്നെ നടത്തിയെങ്കിലും സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചൊരുക്കി എതിരാളിയെ കുരുക്കാനുള്ള പഴയ ഇന്ത്യന്‍ തന്ത്രമാണ് ദക്ഷിണാഫ്രിക്കക്കെതിരെ പിഴച്ചത്.
മുന്‍പ് സ്പിന്‍ പിച്ചൊരുക്കുമ്പോള്‍ സ്പിന്‍ നേരിടാനറിയുന്ന ബാറ്റര്‍മാരുടെ നീണ്ട നിരയും ഇന്ത്യന്‍ പിച്ചുകളില്‍ അപകടം വിതയ്ക്കുന്ന സ്പിന്നര്‍മാരും ഇന്ത്യയ്ക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യന്‍ സ്പിന്‍ ബൗളിങ്ങിനെ പഠിച്ചെത്തുന്നവരാണ് ഇന്ന് വിദേശടീമുകളില്‍ ഏറെയും കൂടാതെ മികച്ച സ്പിന്‍ നിരയും പല ടീമുകള്‍ക്കുമുണ്ട്. ഇന്ത്യ വാരിക്കുഴി ഒരുക്കുമ്പോള്‍ എതിര്‍ ടീമിന്റെ സ്പിന്‍ ആക്രമണത്തില്‍ ഇന്ത്യ തന്നെ വീഴുന്നതാണ് ഗംഭീറിന്റെ പരിശീലനത്തിന് കീഴില്‍ നടക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ തോല്‍വിയിലൂടെ അത് ഒന്ന് കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്.