ധോനിയ്ക്ക് ശേഷം ഐസിസി കിരീടം നേടുന്ന ആദ്യ ക്യാപ്റ്റനാകാൻ രോഹിത്തിനാകുമോ? കലാശപോരാട്ടം ഇന്ന്

അഭിറാം മനോഹർ| Last Modified ബുധന്‍, 7 ജൂണ്‍ 2023 (14:20 IST)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ഇന്ന് ഓസീസിനെ നേരിടുന്നു. കഴിഞ്ഞ തവണ കൈവിട്ട ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കാന്‍ ഇന്ത്യ ഇന്ന് ഇറങ്ങുമ്പോള്‍ വിരാട് കോലിക്ക് പകരം രോഹിത് ശര്‍മയാണ് ടീമിന്റെ നായകനാകുന്നത്. രോഹിത്തിന്റെ കീഴില്‍ ഇതാദ്യമായാണ് ഒരു ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യ കളിക്കാനിറങ്ങുന്നത്. ഐസിസി ഫൈനലില്‍ ഇന്ത്യയെ നയിക്കുന്ന അഞ്ചാമത്തെ നായകനെന്ന നേട്ടം ഇതോടെ രോഹിത് ശര്‍മ സ്വന്തമാക്കി.

കപില്‍ ദേവിന്റെ നായകത്വത്തിന് കീഴില്‍1983 ഇന്ത്യ ഏകദിന ലോകകപ്പ് സ്വന്തമാക്കി പിന്നീട് 17 വര്‍ഷം കഴിഞ്ഞ് 200ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ മത്സരത്തിലാണ് ഇന്ത്യ മറ്റൊരു ഐസിസി ഫൈനല്‍ മത്സരം കളിച്ചത്. ഗാാംഗുലി ആയിരുന്നു അന്ന് ടീമിന്റെ നായകന്‍. എന്നാല്‍ ആ മത്സരത്തില്‍ ന്യൂസിലന്‍ഡിന് മുന്നില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാല്‍ 2002ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ശ്രീലങ്കക്കൊപ്പം സംയുക്ത ചാമ്പ്യന്മാരാകാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. മഴ കളി മുടക്കിയതിനെ തുടര്‍ന്നായിരുന്നൂ അന്ന് കിരീടം ഇരൂ രാജ്യങ്ങളും തമ്മില്‍ പങ്കുവെച്ചത്.

2003ലെ ഫൈനല്‍ മത്സരത്തില്‍ ഓസീസിനെതിരെ ഇന്ത്യ പരാജയപ്പെട്ടതിന് ശേഷം ഇന്ത്യയെ അടിമുടി മാറ്റിമറിച്ചത് മഹേന്ദ്രസിംഗ് ധോനി ക്യാപ്റ്റന്‍സിയായിരുന്നു. ധോനിയുടെ കീഴില്‍ പുതിയ നേട്ടങ്ങള്‍ കൊയത് ഇന്ത്യ നാല് ഐസിസി ടൂര്‍ണമെന്റ് ഫൈനലുകളില്‍ ഈ കാലയളവില്‍ മത്സരിച്ചു. ഇതില്‍ 2007ലെ ടി20 കിരീടവും 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യ സ്വന്തമാക്കി. എന്നാല്‍ ബൈലാറ്ററല്‍ സീരീസുകളില്‍ മികച്ച പ്രകടനങ്ങള്‍ നടത്തുമ്പോഴും പിന്നീട് ഒരു ഐസിസി കിരീടം പോലും സ്വന്തമാക്കാന്‍ ഇന്ത്യയ്ക്കായില്ല.

വിരാട് കോലിക്ക് കീഴില്‍ ഇന്ത്യ ഫൈനല്‍ കളിച്ച 2017ലെ ചാമ്പ്യന്‍സ് ട്രോഫിയിലും പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യ തോറ്റിരുന്ന്. 2013ന് ശേഷം കിരീടനേട്ടം ഇല്ലെന്ന നാണക്കേട് മാറ്റിയെടുക്കാനാണ് രോഹിത് ശര്‍മയ്ക്ക് കീഴില്‍ ഇന്ത്യ ലക്ഷ്യമിടുന്നത്. ഇംഗ്ലണ്ടിലെ ഓവലില്‍ ഇന്ത്യന്‍ സമയം 3 മണിക്കാണ് കലാശപോരാട്ടം ആരംഭിക്കുക. പേസിനെ തുണയ്ക്കുന്ന ഇംഗ്ലണ്ടിലെ പിച്ചില്‍ ഓസീസിന് ആധിപത്യമുണ്ടെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ വിലയിരുത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :