65ന് 5ൽ നിന്നും 78ന് പുറത്ത്, കുരുതിക്കളമായി ലീഡ്‌സ്

അഭിറാം മനോഹർ| Last Modified ബുധന്‍, 25 ഓഗസ്റ്റ് 2021 (19:42 IST)
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ 78 റൺസിന് പുറത്ത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. കഴിഞ്ഞ മത്സരത്തിലേറ്റ അപമാനത്തിനേറ്റ കണക്ക് തീർക്കാൻ ഇറങ്ങിയ ഇംഗ്ലണ്ട് സ്റ്റാർ പേസർ ജെയിംസ് ആൻഡേഴ്‌സൺ രണ്ടക്കം കടക്കുന്നതിന് മുൻപ് ഇന്ത്യയുടെ മുൻനിര താരങ്ങളായ വിരാട് കോലി,കെഎൽ രാഹുൽ, ചേതേശ്വർ പൂജാര എന്നിവരെ കൂടാ‌രം കയറ്റി.

21ന് 3 വിക്കറ്റ് എന്ന നിലയിൽ കുരുങ്ങിയ ഇന്ത്യയെ അപകടത്തിൽ നിന്നും രഹാനെ രോഹിത് ശർമ കൂട്ടുക്കെട്ട് രക്ഷപ്പെടുത്തുമെന്ന് സൂചന നൽകിയെങ്കിലും ഒലീ റോബിൻസണിന്റെ പന്തിൽ രഹാനെ ബട്ട്‌ലറിന്റെ കൈകളിൽ ഒതുങ്ങി. പിന്നീടെത്തിയ റിഷഭ് പന്തും നിരാശപ്പെടുത്തി. പന്ത് 4 റൺസെടുത്ത് പുറത്തായി.

എന്നാൽ വിക്കറ്റുകൾ വീഴുമ്പോഴും ഒരറ്റത്ത് രോഹിത് ശർമ ഉറച്ച് നിന്നു. അഞ്ചാമതായി ഇറങ്ങിയ രവീന്ദ്ര ജഡേജയ്ക്കൊപ്പം രോഹിത് രക്ഷാപ്രവർത്തനം നടത്തുമെന്ന് സൂചന നൽകിയെങ്കിലും അലസമായ ഷോട്ടിൽ തന്റെ വിക്കറ്റ് ദാനം ചെയ്‌ത് രോഹിത് മടങ്ങി. 65ന് 5 എന്ന നിലയിൽ നിന്നും രോഹിത്തിന്റെ വിക്കറ്റ് നഷ്ടപ്പെടുന്നതോടെ ഇന്ത്യ 67 റൺസിന് 6 വിക്കറ്റ് എന്ന നിലയിലായി. ഒലീ റോബിൻസണിനായിരുന്നു രോഹിത്തിന്റെ വിക്കറ്റ്. 105 പന്തിൽ നിന്നും 19 റൺസാണ് രോഹിത് നേടിയത്.

രോഹിത്തിന്റെ വിക്കറ്റിന് പിന്നാലെയെത്തിയ മുഹമ്മദ് ഷമി ആദ്യ പന്തിൽ പുറത്തായതോടെ പിന്നീട് ചടങ്ങുകൾ പൂർത്തിയാക്കേണ്ട ജോലിയെ ഇംഗ്ലീഷ് ബൗളിങ് നിരയ്ക്കുണ്ടായുള്ളു. കഴിഞ്ഞ മത്സരത്തിൽ ബാറ്റുമായി മാന്ത്രികപ്രകടനം നടത്തിയ മുഹമ്മദ് ഷമിയും ജസ്‌പ്രീത് ബു‌മ്രയും ആദ്യ ബൗളിൽ തന്നെ മടങ്ങി.

65ന് 5 5 എന്ന നിലയിൽ നിന്നും ഒരുഘട്ടത്തിൽ 67ന് 9 എന്ന നിലയിലേക്കാണ് ഇന്ത്യ തകർന്നടിഞ്ഞത്. വാലറ്റത്തിൽ ഇഷാന്ത് ശർമയും മുഹമ്മദ് സിറാജും നേടിയ റണ്ണുകളാണ് ഇന്ത്യയെ 78ലേക്കെത്തിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :