ഏകദിന ലോകകപ്പ്: ടോസിന്റെ ആനുകൂല്യം മറികടക്കാന്‍ നിര്‍ദേശവുമായി ഐസിസി, ഇന്ത്യയ്ക്ക് പണിയാകും

അഭിറാം മനോഹർ| Last Modified ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (17:06 IST)
അടുത്തമാസം തുടങ്ങുന്ന ഏകദിന ലോകകപ്പില്‍ ടോസ് മൂലം ടീമുകള്‍ക്ക് ലഭിക്കുന്ന അധിക ആനുകൂല്യം ഇല്ലാതെയാക്കാന്‍ പിച്ചുകളില്‍ പുല്ല് നിലനിര്‍ത്താന്‍ ക്യൂറേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി ഐസിസി. ടോസ് നേടുന്ന ടീമിന് മഞ്ഞുവീഴ്ച കാരണം ലഭിക്കുന്ന ആനുകൂല്യം മറികടക്കാനായാണ് പുതിയ തീരുമാനം. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി ലോകകപ്പ് നടക്കുന്നതിനാല്‍ ലോകകപ്പില്‍ രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിലെ സ്പിന്നര്‍മാര്‍ക്ക് പന്ത് ഗ്രിപ്പ് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇത് ബാറ്റ് ചെയ്യുന്ന ടീമിന് അനുകൂലമാകും.

ഇത് വഴി ടോസ് നേടുന്ന ടീം ബൗളിംഗ് തിരെഞ്ഞെടുത്താല്‍ വലിയ സ്‌കോര്‍ എതിര്‍ ടീം സ്‌കോര്‍ ചെയ്താല്‍ പോലും പ്രതിരോധിക്കാന്‍ രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് സാധിച്ചെന്ന് വരില്ല. ഇത് തടയാനായി പിച്ചില്‍ പുല്ല് നിലനിര്‍ത്തണമെന്നാണ് ഐസിസി ആവശ്യപ്പെട്ടിരിക്കുന്നത്. പിച്ചുള്ള പിച്ചില്‍ പേസര്‍മാര്‍ക്ക് തിളങ്ങാനാവുമെന്നത് കണക്കിലെടുത്താണ് ഐസിസിയുടെ നിര്‍ദേശം. ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്ന ചെന്നൈയിലെ പിച്ച് പരമ്പരാഗതമായി സ്പിന്നിനെ തുണയ്ക്കുന്നതാണ്. ഇവിടെ പുല്ല് നിലനിര്‍ത്തിയാല്‍ അത് സ്പിന്നര്‍മാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം ഇല്ലാതെയാക്കും. പിച്ചില്‍ പുല്ലുള്ള സാഹചര്യത്തില്‍ ടീമുകള്‍ കൂടുതല്‍ സീമര്‍മാരെ മത്സരിപ്പിക്കാന്‍ സാധ്യതയേറും. അതുപോലെ തന്നെ സ്‌റ്റേഡിയത്തിലെ ബൗണ്ടറികള്‍ക്ക്ക് നിശ്ചിതദൂരം വേണമെന്നും ഐസിസി നിര്‍ദേശിച്ചിട്ടുണ്ട്.

കുറഞ്ഞത് 70 മീറ്ററെങ്കിലും ബൗണ്ടറി വലിപ്പമുണ്ടാവണമെന്നാണ് ഐസിസിയുടെ നിര്‍ദേശം. ബൗണ്ടറികളുടെ വലിപ്പം കൂട്ടുന്നത് ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും തുല്യ അവസരം ഒരുക്കുമെന്നാണ് ഐസിസിയുടെ പ്രതീക്ഷ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :