രോഹിത് ഉടന്‍ വിരമിക്കും; അജിങ്ക്യ രഹാനെയെ ടെസ്റ്റ് ഉപനായകന്‍ ആക്കിയത് ഇക്കാരണത്താല്‍

രോഹിത്തിന്റെ ഡെപ്യൂട്ടി ആയി ആരെ വേണം എന്ന ആലോചനകള്‍ നടക്കുമ്പോള്‍ പ്രധാനമായും ഉയര്‍ന്നുവന്നത് രഹാനെയുടെ പേരാണ്

രേണുക വേണു| Last Modified ശനി, 24 ജൂണ്‍ 2023 (09:08 IST)

മോശം ഫോമിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ അജിങ്ക്യ രഹാനെ വീണ്ടും ടെസ്റ്റ് ക്രിക്കറ്റിലേക്ക് അതിശയകരമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. വരാനിരിക്കുന്ന വെസ്റ്റ് പരമ്പരയില്‍ ഉപനായകസ്ഥാനം വഹിക്കുന്ന നിലയിലേക്ക് വരെ ഈ തിരിച്ചുവരവ് എത്തി കഴിഞ്ഞു. മാത്രമല്ല രഹാനെയെ കാത്തിരിക്കുന്നത് ഇന്ത്യന്‍ ടെസ്റ്റ് നായകസ്ഥാനമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായാണ് രഹാനെയെ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ ഉപനായകന്‍ ആക്കിയിരിക്കുന്നത്.

രോഹിത്തിന്റെ ഡെപ്യൂട്ടി ആയി ആരെ വേണം എന്ന ആലോചനകള്‍ നടക്കുമ്പോള്‍ പ്രധാനമായും ഉയര്‍ന്നുവന്നത് രഹാനെയുടെ പേരാണ്. ഒരു ഫോര്‍മാറ്റിലും താന്‍ ഇന്ത്യയെ നയിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുന്‍ നായകന്‍ വിരാട് കോലി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പിന്നീടുള്ള സാധ്യത രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനുമാണ്. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഏതാനും മത്സരങ്ങളില്‍ ജഡേജ നയിച്ചിട്ടുണ്ട്. എന്നാല്‍ ക്യാപ്റ്റന്‍സിയില്‍ ജഡേജ പരാജയമായിരുന്നു. ഇക്കാരണത്താല്‍ ഒരു പരീക്ഷണത്തിനു മുതിരാന്‍ ബിസിസിഐ തയ്യാറല്ല. അശ്വിനോ രഹാനെയോ എന്ന ചോദ്യമാണ് പിന്നീട് അവശേഷിക്കുന്നത്. രഹാനെ മുന്‍പ് പല തവണ ഇന്ത്യയെ ടെസ്റ്റില്‍ നയിക്കുകയും ഐതിഹാസിക വിജയങ്ങള്‍ നേടി തരികയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ രഹാനെയ്ക്ക് നറുക്ക് വീഴുകയായിരുന്നു.

രഹാനെയെ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ ഉപനായകന്‍ ആക്കിയിരിക്കുന്നത് മറ്റൊരു ലക്ഷ്യം കൂടി മുന്നില്‍ കണ്ടാണ്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തോടെ രോഹിത് ശര്‍മ ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിയുമെന്നാണ് വിവരം. ഇക്കാര്യം രോഹിത് ബിസിസിഐയെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല ഈ വര്‍ഷം തന്നെ രോഹിത് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനും സാധ്യതയുണ്ട്. രോഹിത്തിന് ശേഷം ഇന്ത്യയെ നയിക്കാന്‍ നിലവില്‍ രഹാനെ തന്നെയാണ് മികച്ച ചോയ്‌സ് എന്ന് ബിസിസിഐ വിലയിരുത്തുന്നു. റിഷഭ് പന്ത് പരുക്കില്‍ നിന്ന് പൂര്‍ണ മുക്തനായി ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നതു വരെ രഹാനെ ഇന്ത്യയെ നയിക്കാനാണ് സാധ്യത. ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും രഹാനെയ്ക്ക് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ലഭിച്ചേക്കും. അതിനുശേഷം റിഷഭ് പന്ത്, കെ.എല്‍.രാഹുല്‍, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ പേരുകളാണ് ബിസിസിഐയുടെ പരിഗണനയിലുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :