ഓണത്തിന് ശേഷം കൊവിഡ് കേസുകളിൽ 24% വർധന: ഓക്‌സിജൻ വേണ്ട രോഗികളുടെ എണ്ണം കൂടി

അഭിറാം മനോഹർ| Last Modified ബുധന്‍, 1 സെപ്‌റ്റംബര്‍ 2021 (09:55 IST)
ഓണത്തിന് ശേഷം കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. പത്ത് ദിവസത്തിനിടെ 24 ശതമാനത്തിന്റെ വർധനവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഒരാളിൽ നിന്ന് എത്രപേരിലേക്ക് രോ​ഗം പകർന്നുവെന്ന് കണക്കാക്കുന്ന ആർ നോട്ട് 0.96ൽ നിന്ന് 1.5ആയി ഉയർന്നിട്ടുണ്ട്. ആർ നോട്ട് ഉയർന്നില്ലെങ്കിൽ രോ​ഗികളുടെ എണ്ണത്തിൽ ഇനി വലിയ വർധന ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ നിലവിലെ സ്ഥിതിയിൽ ഈ ആഴ്‌ച തന്നെ പ്രതിദിന രോഗികളുടെ എണ്ണം 40,000ത്തിന് മുകളിലെത്താമെന്നാണ് വിലയിരുത്തൽ.

വാക്‌സിനേഷൻ കാര്യമായ പുരോഗതിയുണ്ടായതിനാൽ രോഗാവസ്ഥ ഗുരുതരമാവില്ലെന്നാണ് വിലയിരുത്തൽ. ഐ സി യു, വെന്റിലേറ്റർ എന്നിവയിൽ പ്രവേശിക്കപ്പെടുന്ന രോ​ഗികളുടെ എണ്ണത്തിലും വർധന ഉണ്ടാകില്ല. എന്നാൽ ഓക്സിജൻ ആവശ്യമുള്ള രോ​ഗികളുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്. മലപ്പുറം ,തൃശൂർ,കോഴിക്കോട്,എറണാകുളം ജില്ലകളിലാണ് രോഗികൾ ഏറെയെങ്കിലും ഒരാളിൽ നിന്ന് എത്രപേരിലേക്ക് രോ​ഗം പകർന്നുവെന്ന് കണക്കാക്കുന്ന ആർ നോട്ട് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്നിട്ടുണ്ട് എന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തിന്റെ രോ​ഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാനുള്ള ഇൻകുബേഷൻ സമയം ആറ് ദിവസമായി കുറഞ്ഞിട്ടുണ്ട്. ഇത് മൂന്ന് ദിവസം എന്ന കണക്കിലേക്കും എത്തുന്നുണ്ട്. നിയന്ത്രണങ്ങൾ കർശനമാക്കുകയും വാക്‌സിനേഷൻ തോത് ഉയർത്തുകയും ചെയ്യുന്നതോടെ സാഹചര്യം നിയന്ത്രണവിധേയമാക്കാമെന്ന വിലയിരുത്തലിലാണ് സർക്കാർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :