'പണക്കാർക്ക് വേറെ നിയമമാണോ?'; വിമർശനങ്ങൾക്കൊടുവിൽ നടൻ വിക്രത്തിനെതിരെ കേസ്, കുരങ്ങിനൊപ്പമുള്ള വീഡിയോ നീക്കി
വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനൊപ്പമുള്ള തമിഴ് സൂപ്പർതാരം ചിയാൻ വിക്രത്തിന്റെ വീഡിയോ വിവാദത്തിൽ. സംരക്ഷിത വിഭാഗത്തിൽപ്പെട്ട 'ലാർ ഗിബ്ബൺ' കുരങ്ങിനൊപ്പമുള്ള റീൽ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിനെതിരെ പരിസ്ഥിതിവാദികളുടെ കടുത്ത വിമർശനമാണ് ഉയർന്നത്.
ലാർ ഗിബ്ബണെ വളർത്തുമൃഗമായി പരിഗണിക്കാൻ സാധിക്കില്ലെന്നാണ് പരിസ്ഥിതിവാദികൾ പറയുന്നത്. എതിർപ്പ് ശക്തമായതോടെ താരം വീഡിയോ നീക്കം ചെയ്തു. വിക്രത്തിനെതിരെ നടപടി വേണമെന്നും പണമുള്ളവർക്ക് വേറെ നിയമമാണോ ഈ നാട്ടിലെന്നും പരിസ്ഥിതി പ്രവർത്തകർ ചോദ്യമുയർത്തിയിരുന്നു.
അന്വേഷിക്കാൻ വനംവകുപ്പ്
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. വിക്രത്തിന്റെ മകളുടെ ഭർതൃപിതാവിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിൽ വച്ചാണു നടൻ വിഡിയോ ചിത്രീകരിച്ചതെന്നാണ് അധികൃതരുടെ നിഗമനം. വിൽപനയ്ക്കായി എത്തിച്ച കുരങ്ങിനൊപ്പം വിഡിയോ എടുത്തതാണെന്നും സംരക്ഷിത ജീവിയാണെന്നു മനസ്സിലായതോടെ വാങ്ങിയില്ലെന്നും നടൻ പറഞ്ഞു. വന്യജീവി സംരക്ഷണ നിയമത്തിന്റെ നാലാം ഷെഡ്യൂളിൽ ഉൾപ്പെട്ട ലാർ ഗിബ്ബൺ, വെള്ളക്കയ്യൻ കുരങ്ങുകൾ എന്നും അറിയപ്പെടുന്നു.
താരം പണം കൊടുത്ത് വാങ്ങിയതാണെന്നും റിപ്പോർട്ട്
അതേസമയം വിക്രം ഈ കുരങ്ങിനെ മണിപ്പൂരിൽ നിന്ന് പണം കൊടുത്ത് വാങ്ങിയതാണെന്ന മാധ്യമ റിപ്പോർട്ടുകളും പുരത്തുവരുന്നുണ്ട്. വീഡിയോ പോസ്റ്റ് ചെയ്ത് 24 മണിക്കൂർ ആകും മുൻപേ വിക്രം ഇത് ഡെലീറ്റ് ചെയ്തിട്ടുണ്ട്. ഏഷ്യയിൽ വലിയ പ്രാധാന്യത്തോടെ സംരക്ഷിക്കുന്ന വിഭാഗമാണ് ലാർ ഗിബ്ബൺ കുരങ്ങ്.