1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Shine Tom Chacko about his father's lost

Shine Tom Chacko: ചടങ്ങില്‍ പങ്കെടുക്കാൻ മമ്മിക്ക് കഴിഞ്ഞില്ല, ആ വേദന ഒരിക്കലും ഞങ്ങളെ വിട്ടു പോകില്ല: ഷൈന്‍ ടോം ചാക്കോ

പിതാവിന്റെ മരണത്തെ കുറിച്ച് പുതിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയാണ് ഷൈൻ

Shine Tom Chacko
അടുത്തിടെയാണ് നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് കാർ അപകടത്തിൽ മരണപ്പെട്ടത്. ഇപ്പോഴിതാ പിതാവിന്റെ മരണത്തെ കുറിച്ച് പുതിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയാണ് ഷൈൻ. ഡാഡിയുടെ ചടങ്ങുകളില്‍ പങ്കെടുക്കാനോ അവസനമായൊന്ന് കെട്ടിപ്പിടിച്ച് കരയാനോ മമ്മിക്ക് കഴിഞ്ഞില്ലെന്നും ആ വേദന തങ്ങളെ വിട്ട് ഒരിക്കലും പോകില്ലെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
 
താനിന്ന് മാറ്റത്തിനായി സ്വയം ശ്രമിക്കുകയാണെന്നും ഷൈന്‍ ടോം ചാക്കോ പറയുന്നു. സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ മനസ് തുറന്നത്. തന്റെ പിതാവിന്റെ ജീവനെടുത്ത അപകടത്തെക്കുറിച്ചും തുടര്‍ന്നുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ ഷൈന്‍ സംസാരിക്കുന്നുണ്ട്. 
 
''കാറില്‍ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. ജോക്കുട്ടനും ഡ്രൈവറും മാറിമാറിയാണ് വാഹനം ഓടിച്ചത്. ഏറ്റവും പുറകിലത്തെ സീറ്റില്‍ ഞാന്‍ കിടന്നു. ഉറക്കത്തിന്റെ ഇടവേളകളില്‍ ഡാഡിയില്‍ നിന്നും ബിസ്‌കറ്റ് ചോദിച്ച് വാങ്ങി കഴിച്ചതെല്ലാം ഇപ്പോഴും ഓര്‍മയുണ്ട്. വലിയ ശബ്ദത്തോടെ വാഹനം ഇടിച്ചു നിന്നപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് ആദ്യമൊന്നും മനസിലായില്ല. 
 
സഹായം തേടി റോഡില്‍ കരഞ്ഞു നിന്നു. ഡാഡിയെ നഷ്ടപ്പെട്ടു. എന്റെ കൈക്ക് സാരമായി പരിക്കേറ്റു. മുപ്പതിലധികം തുന്നലുകളുണ്ട്. മമ്മി ഇപ്പോഴും നടന്നു തുടങ്ങിയിട്ടില്ല. ഡാഡിയെ ഒരു മണിക്കൂര്‍ കൂടി അടുത്ത് കിട്ടിയിരുന്നുവെങ്കില്‍ കുറച്ചുകൂടി സംസാരിക്കാമായിരുന്നു. അല്‍പം കൂടി കാര്യങ്ങള്‍ ചോദിക്കാമായിരുന്നു. അങ്ങനെയെല്ലാമുള്ള പലതരം തോന്നലുകള്‍ മനസിലേക്ക് ഇരച്ചു വരുന്നുണ്ട്.
 
കാറിനകത്തെ ഇരുട്ടിനുള്ളില്‍ നിന്നും ഇടയ്ക്ക് ഇടയ്ക്ക് എന്നെ തിരിഞ്ഞു നോക്കിയ ഡാഡിയുടെ മുഖം ഇപ്പോഴും മനസ്സിലുണ്ട്. അപകടം ശരീരത്തെ മാത്രമല്ല മനസിനേയും ആഴത്തില്‍ മുറിവേല്‍പ്പിച്ചിരിക്കുന്നു. ഡാഡിയുടെ ചടങ്ങുകളില്‍ പങ്കെടുക്കാനോ അവസനമായൊന്ന് കെട്ടിപ്പിടിച്ച് കരയാനോ മമ്മിക്ക് കഴിഞ്ഞില്ല. ആ വേദനകളൊന്നും ഞങ്ങളില്‍ നിന്നൊരിക്കലും വിട്ടു പോകില്ലെന്നും താരം പറയുന്നു.
 
മാറ്റത്തിനായി ഞാനിന്ന് സ്വയം ശ്രമിക്കുകയാണ്. പ്രേരണകള്‍ ഉണ്ടാകുമെന്നറിയാം എന്നാലും, കരുതലോടെ മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെന്നും ഷൈന്‍ പറഞ്ഞു. കാണാത്തിടത്തിരുന്ന് ഡാഡി എല്ലാം കാണുമെന്ന ചിന്തയാണ് മുന്നോട്ടുള്ള യാത്രയുടെ കരുത്ത്. ജീവിച്ചിരിക്കുമ്പോള്‍ പറഞ്ഞത് പോലെയല്ല, ഡാഡിയുടെ അദൃശ്യമായൊരു സാന്നിധ്യമാണ് ഇന്ന് അനുഭവിക്കുന്നത്. പ്രകൃതിയില്‍ എവിടെയോ ഇരുന്ന് അദ്ദേഹം എന്നെ നോക്കിക്കൊണ്ടിരിക്കുകയാണെ'ന്നും ഷൈന്‍ പറയുന്നു.
അടുത്ത ലേഖനം
'ഇത്തവണ വന്നപ്പോൾ എന്താ പർദ്ദ വാങ്ങിക്കാൻ കിട്ടിയില്ലേ? സാന്ദ്ര തോമസിന്റേത് ഷോ'; ലിസ്റ്റിൻ സ്റ്റീഫൻ