കൊറോണ: മലയാളസിനിമരംഗത്ത് നഷ്ടം മുന്നൂറ് കോടി കടക്കുമെന്ന് നിർമാതാക്കൾ

അഭിറാം മനോഹർ| Last Modified വ്യാഴം, 19 മാര്‍ച്ച് 2020 (13:31 IST)
വൈറസ് ബാധ മൂലം മലയാളസിനിമാരംഗത്തിന് മുന്നൂറ് കോടിക്ക് മുകളിൽ നഷ്ടമുണ്ടാകുമെന്ന് നിർമാതാക്കൾ. കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ മാർച്ച് 31 വരെ സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ അടച്ചിടണമെന്ന് നേരത്തെ നിർദേശമുണ്ടായിരുന്നു. ഇതിനെ തുടർന്ന് തിയേറ്ററുകൾ അടച്ചിട്ടിരിക്കുന്നത് വലിയ നഷ്ടമാണ് മലയാള സിനിമക്ക് ഉണ്ടാക്കിയിരിക്കുന്നത്. ഒപ്പം പല സിനിമകളുടെയും ചിത്രീകരണവും കൊറോണ ഭീതി മൂലം നിർത്തിവെക്കുകയും ചെയ്‌തു. ഈ സാഹചര്യം സിനിമാരംഗത്തെ വളരെ മോശമായി ബാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

നിലവിലെ സ്ഥിതിയനുസരിച്ച് മാര്‍ച്ച്, ഏപ്രില്‍ മാസത്തില്‍ റീലീസ് പ്രഖ്യാച്ചിരുന്ന ചിത്രങ്ങളുടെ റിലീസ് പ്രതിസന്ധിയിലാവുമെന്നാണ് കരുതുന്നത്. അങ്ങനെയാണെങ്കിൽ സിനിമാ മേഖലക്ക് മുന്നൂറ് കോടിയുടെ മുകളിൽ നഷ്ടം സംഭവിക്കുമെന്നാണ് പറയുന്നത്.മോഹന്‍ലാല്‍ നായകനായി എത്തുന്ന പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം, മമ്മൂട്ടി നായകനായ സന്തോഷ് വിശ്വനാഥ് ചിത്രം വണ്‍, ഫഹദ് ഫാസില്‍ നായകനായ മഹേഷ് നാരായണന്‍ ചിത്രം മാലിക്, ആസിഫ് അലിയുടെ കുഞ്ഞേല്‍ദോ,ടോവിനോ തോമസിന്റെ കിലോമീറ്റര്‍സ് ആന്‍ഡ് കിലോമീറ്റര്‍സ്, ദിലീപിന്റെ കേശു ഈ വീടിന്റെ നാഥന്‍, ഇന്ദ്രജിത് നായകനായ ഹലാല്‍ ലൗ സ്റ്റോറി തുടങ്ങിയവയെല്ലാം മാർച്ച് ഏപ്രിൽ മാസങ്ങളിൽ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രങ്ങളായിരുന്നു.

കാര്യങ്ങൾ ഈ രീതിയിൽ പോകുകയാണെങ്കിൽ ഈ ചിത്രങ്ങൾ മെയ് മാസം അവസാനത്തോടെയോ അതല്ലെങ്കിൽ ഓണം റിലീസ് ആയോ ആയിരിക്കും ഈ ചിത്രങ്ങൾ പുറത്തിറങ്ങുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :