1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Actor vijayakanth passed away

നൂറാം ചിത്രമായ ക്യാപ്റ്റന്‍ പ്രഭാകറിലൂടെ തമിഴകത്തിന്റെ ക്യാപ്റ്റന്‍, തമിഴ് താരം വിജയകാന്ത് വിട വാങ്ങി

vijayakanth
തമിഴകത്തിന്റെ ആക്ഷന്‍ ഹീറോയായിരുന്ന വിജയകാന്ത് വിടവാങ്ങി. 1980കളില്‍ ആക്ഷന്‍ ഹീറോ പരിവേഷത്തിലേയ്ക്ക് ഉയര്‍ന്ന വിജയകാന്ത് തമിഴകത്തിന്റെ ക്യാപ്റ്റനെന്ന വിളിപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. തന്റെ നൂറാം ചിത്രമായ ക്യാപ്റ്റന്‍ പ്രഭാകറിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് ആരാധകര്‍ അദ്ദേഹത്തെ ക്യാപ്റ്റന്‍ എന്ന വിശേഷണം നല്‍കിയത്.
 
 
1952 ആഗസ്റ്റ് 25ന് തമിഴ്‌നാട്ടിലെ മധുരൈയിലായിരുന്നു വിജയകാന്തിന്റെ ജനനം. വിജയരാജ് അളകര്‍സ്വാമി എന്നതാണ് ശരിയായ പേര്. കരിയറില്‍ ഉടനീളം തമിഴ് ഭാഷയില്‍ മാത്രമായിരുന്നു വിജയകാന്ത് അഭിനയിച്ചത്. 1979ല്‍ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ ആയിരുന്നു ആദ്യ സിനിമ. നടന്‍ വിജയുടെ പിതാവ് എസ് എ ചന്ദ്രശേഖറിന്റെ ചിത്രങ്ങളിലിരുന്നു തുടക്കകാലത്ത് വിജയകാന്ത് അഭിനയിച്ചത്. സമൂഹത്തിലെ അനീതികളെ ചോദ്യം ചെയ്യുന്ന ക്ഷോഭിക്കുന്ന യുവാവിനെയായിരുന്നു ആദ്യകാലങ്ങളില്‍ വിജയകാന്ത് അവതരിപ്പിച്ചിരുന്നത്. ഇതോടെയാണ് പുരട്ചി കലൈഞ്ജര്‍ എന്ന വിശേഷണം വിജയകാന്തിനെ തേടിയെത്തുന്നത്.
 
വൈദേഹി കാത്തിരുന്താള്‍,സുന്ദൂരപ്പൂവേ, സത്രിയന്‍,ചിന്ന ഗൗണ്ടര്‍,വാനത്തപോലെ,രമണാ,തുടങ്ങി ഒട്ടെറെ ചിത്രങ്ങളില്‍ അഭിനയിച്ചു. രാഷ്ട്രീയപ്രവേശനത്തിനെ തുടര്‍ന്ന് 2010ല്‍ പുറത്തിറങ്ങിയ വിരുദഗിരിയിലാണ് താരം അവസാനമായി നായകനായി അഭിനയിച്ചത്. ചിത്രം സംവിധാനം ചെയ്തതും വിജയകാന്തായിരുന്നു. 2015ല്‍ റിലീസായ സതാബ്ദം എന്ന സിനിമയില്‍ അതിഥിവേഷത്തില്‍ അവസാനമായി സ്‌ക്രീനിലെത്തിയത്.
 
അഭിനയത്ത് നിന്നും മാറി നിന്ന സമയത്ത് 2005 സെപ്റ്റംബറിലാണ് ദേശീയ മൂര്‍പോക്ക് ദ്രാവിഡ കഴകമെന്ന പാര്‍ട്ടി വിജയകാന്ത് സ്ഥാപിച്ചത്. 2006ലെ നിയമസഭാ തിരെഞ്ഞെടുപ്പില്‍ 234 സീറ്റുകളില്‍ മത്സരിച്ചെങ്കിലും വിജയകാന്ത് മാത്രമാണ് വിജയിച്ചത്. 2011ല്‍ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കിയ ഡിഎംഡികെ 40 സീറ്റുകളില്‍ മത്സരിച്ച് 29 എണ്ണത്തിലും വിജയിച്ചിരുന്നു. 2011 മുതല്‍ 2016 വരെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ തമിഴ് രാഷ്ട്രീയത്തില്‍ തിളങ്ങിയെങ്കിലും ഈ നേട്ടങ്ങള്‍ പിന്നീട് ആവര്‍ത്തിക്കാനായില്ല. 2014ലെ ലോക്‌സഭാ തിരെഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയെങ്കിലും നീക്കം തിരിച്ചടിച്ചു മത്സരിച്ച 14 സീറ്റിലും ഡിഎംഡികെ പരാജയപ്പെട്ടു. 2016ലെ നിയമസഭാ തിരെഞ്ഞെടുപ്പില്‍ മത്സരിച്ച 104 സീറ്റുകളിലും പരാജയപ്പെട്ടതോടെ തമിഴ് രാഷ്ട്രീയത്തില്‍ വിജയകാന്തിന്റെ പാര്‍ട്ടി ദുര്‍ബലമായി. അനാരോഗ്യം മൂലം കഴിഞ്ഞ കുറെക്കാലമായി സജീവരാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.
അടുത്ത ലേഖനം
ഗുഡ് ബൈ ക്യാപ്റ്റന്‍ ! നടന്‍ വിജയകാന്ത് അന്തരിച്ചു