'മരണത്തെ ടിആര്‍പിക്ക് വേണ്ടി ഉപയോഗിക്കരുത്'; ടിംപലിന്റെ പിതാവിന്റെ വിയോഗം പ്രൊമോയാക്കി, ഏഷ്യാനെറ്റിനെതിരെ പ്രതിഷേധം

നെല്‍വിന്‍ വില്‍സണ്‍| Last Modified വ്യാഴം, 29 ഏപ്രില്‍ 2021 (08:51 IST)

ഏഷ്യാനെറ്റിനെതിരെ പ്രതിഷേധം. ബിഗ് ബോസ് മലയാളം ഷോയില്‍ മരണത്തെ പോലും ടിആര്‍പി റേറ്റിങ്ങിനു വേണ്ടി ഉപയോഗിക്കുകയാണ് ഏഷ്യാനെറ്റ് ചെയ്യുന്നതെന്ന് പ്രേക്ഷകര്‍ വിമര്‍ശിച്ചു. ബിഗ് ബോസിലെ മത്സരാര്‍ഥി ടിംപല്‍ ഭാലിന്റെ പിതാവിന്റെ മരണം ടിആര്‍പി റേറ്റിങ്ങിനായി ഏഷ്യാനെറ്റ് ഉപയോഗിച്ചെന്നാണ് വിമര്‍ശനം. ടിംപലിന്റെ പിതാവ് ഭാല്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ബിഗ് ബോസ് ഹൗസില്‍ കഴിയുന്ന ടിംപലിനെ ഈ മരണവിവരം അറിയിക്കുന്നതിന്റെ പ്രൊമോ വീഡിയോ അടക്കം ഏഷ്യാനെറ്റ് പുറത്തിറക്കിയിരുന്നു. എന്നാല്‍, ഇത് തീര്‍ത്തും കച്ചവട താല്‍പര്യം മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നും ഒരാളുടെ മരണത്തോട് കുറച്ചുകൂടി നീതി പുലര്‍ത്തണമെന്നും നിരവധിപേര്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചു.

കണ്‍ഫഷന്‍ റൂമില്‍ എത്തുന്ന ഡിംപലിനോട് പിതാവിന്റെ മരണവിവരം ബിഗ് ബോസ് അറിയിക്കുന്നതും അതിനുശേഷമുള്ള അവരുടെ പ്രതികരണവും പ്രൊമോയാക്കിയതിലാണ് പ്രേക്ഷകര്‍ക്ക് നീരസം. ഡിംപലിന്റെയും ആ കുടുംബത്തിന്റെയും സ്വകാര്യത മാനിക്കാന്‍ ബിഗ് ബോസ് തയ്യാറാകണമെന്നും മറ്റേതെങ്കിലും രീതിയില്‍ ഈ വിഷയം കൈകാര്യം ചെയ്യാന്‍ ഏഷ്യാനെറ്റ് ശ്രദ്ധിക്കണമായിരുന്നു എന്നുമാണ് പൊതുവെ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം.

ഏതാനും ദിവസങ്ങളായി പനി ബാധിച്ചു ചികിത്സയിലായിരുന്ന ഡിംപലിന്റെ പിതാവ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. കോവിഡ് ബാധിച്ചാണോ മരണമെന്ന് സംശയമുള്ളതിനാല്‍ കോവിഡ് ടെസ്റ്റ് നടത്തി. ഫലം നെഗറ്റീവ് ആയി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :