'റേപ്പ് ചെയ്യപ്പെടുന്ന പെൺകുട്ടിയേക്കാൾ റേപ്പ് ചെയ്യുന്നവനാണ് സിനിമയിൽ ശമ്പളം'; കമലിനെതിരായ ലൈംഗികാരോപണത്തിൽ പ്രതികരിച്ച് അലി അക്ബർ

അനു മുരളി| Last Updated: തിങ്കള്‍, 27 ഏപ്രില്‍ 2020 (15:22 IST)
പ്രമുഖ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിൽ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് യുവനടി രഗത്തെത്തിയിരുന്നു. എന്നാൽ, ഇത് അടിസ്ഥാന രഹിതമായ ആരോപണം ആണെന്നും അവജ്ഞയോടെ തളളിക്കളയുന്നു എന്നുമാണ് കമല്‍ പ്രതികരിച്ചത്. ബിജെപി അനുകൂല ചാനലായ ജനം ടിവിയാണ് കമലിനെതിരായ വാര്‍ത്ത പുറത്ത് വിട്ടത്. പിന്നാലെ ബിജെപി സഹയാത്രികനും സംവിധായകനുമായ അലി അക്ബര്‍ ഇത്തരത്തിൽ പലതും സിനിമയ്ക്കുള്ളിൽ സംഭവിക്കാറുണ്ടെന്ന് വെളിപ്പെടുത്തുന്നു. അലി അക്ബറിന്റെ പോസ്റ്റ് ഇങ്ങനെ:

' ഇപ്പോൾ അത്യുന്നതങ്ങളിൽ നിൽക്കുന്ന ഒരു സംവിധായകന്റെ പേരിൽ ബലാത്‌സംഗകുറ്റം വന്നിരിക്കുന്നു. സിനിമയിൽ ഇങ്ങനെയൊക്കെ നടക്കുമോ? നടക്കും കാരണം എന്താണെന്ന് ചോദിച്ചാൽ അങ്ങിനെയാണ്. കൂട്ടിക്കൊടുപ്പുകാരും, വെട്ടിപ്പിടിക്കുന്നവരും, ചവിട്ടി താഴ്ത്തുന്നവരുമൊക്കെ സിനിമയുടെ ഭാഗമാണ്. വ്യഭിചരിക്കാൻ വേണ്ടി സിനിമ പിടിക്കുന്നവരുണ്ട്, കള്ളക്കടത്തിന് വേണ്ടി സിനിമ പിടിക്കുന്നവരുണ്ട്, കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടി സിനിമ പിടിക്കുന്നവരുമുണ്ട് അങ്ങിനെ പോകും നിര.

സ്ത്രീകൾക്ക് സിനിമയിൽ എന്ത് പദവി എന്ന് ചോദിച്ചാൽ രണ്ടാം പദവി എന്ന് വേണം പറയാൻ. നായികയുടെ പേരിൽ എത്ര സിനിമകൾ ഓടിയിട്ടുണ്ട്? ഇന്ന നടിയുടെ സിനിമ എന്ന് പറഞ്ഞു നിങ്ങൾ എത്ര സിനിമകൾ കണ്ടിട്ടുണ്ട്... ഞാൻ അങ്ങിനെ കണ്ടിട്ടുണ്ടെങ്കിൽ അത് മഞ്ജുവാര്യരുടെ സിനിമ മാത്രമാണ്. അവർക്ക് മാത്രമേ അഭിനയ മികവുകൊണ്ട് ഒരു നായകന് തുല്യം വരാൻ കഴിഞ്ഞിട്ടുള്ളൂ...എന്നാൽ എന്നുകേട്ടു ഇടികൊണ്ടു ക്യുവിൽ നിന്നവർ ഏറെ കാണും..

സ്ത്രീയുടെ നഗ്നത എക്കാലവും സിനിമയുടെ വിൽപ്പന ഘടകമായിരുന്നു... അങ്ങിനെ നഗ്നത കാട്ടി അഭിനയിച്ചവർ പോലും വാങ്ങിച്ചത് തുച്ഛമായ ശമ്പളം തന്നെയാണ്. റേപ്പ് ചെയ്യപ്പെടുന്ന പെണ്കുട്ടിയേക്കാൾ റേപ്പ് ചെയ്യുന്നവനാണ് സിനിമയിൽ ശമ്പളം. ഒരു കാലത്ത് നല്ല തുടകളും മാറിടങ്ങളും അരക്കെട്ടുകളുമായിരുന്നു നായികമാർക്ക് വേണ്ടിയിരുന്നത്. അതായിരുന്നു കൊമേർഷ്യൽ ഘടകം. വലിയ ഫണലുകൾ പോലും മുലക്കച്ചയായി ഉപയോഗിച്ച കഥ തിക്കുറിശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്.

ഇപ്പോൾ അതൊക്ക മാറി മറ്റു പലതുമായി.. പരസ്പര സമ്മതത്തോടെ സിനിമയ്ക്കുള്ളിൽ അഡ്ജസ്റ്റ്മെന്റ് സ്ത്രീ തൊഴിലാളികൾ എപ്പോഴും ഉണ്ടായിരുന്നു. എന്നാൽ അവസരം തരാം എന്നും പറഞ്ഞു റേപ്പ് ചെയ്യുന്നവർ ചുരുക്കമാണ് കേട്ടോ.. വളരെ മാന്യമായി തൊഴിലിനെ കാണുന്നവരാണ് കൂടുതൽ പേരും. സമൂഹത്തിലെ നന്മതിന്മകളുടെ ഒരു പച്ചയായ ക്രോസ്സ് സെക്ഷൻ തന്നെയാണ് സിനിമ. എന്നാൽ അധോലോകം ആണ് അതിനെ നയിക്കുന്നത്. സ്ത്രീകളെ വെറും പ്രോപ്പർട്ടി ആയി കാണുന്നവരും കുടുംബാംഗങ്ങളായി കാണുന്നവരുമുണ്ട്..

എന്തായാലും ശരി സ്ത്രീകൾക്ക് രണ്ടാം സ്ഥാനമേ സിനിമയിലുള്ളു കാരണം അവളെ വേണ്ട എന്നൊരു നായകൻ പറഞ്ഞാൽ അവൾ പുറത്തായി.. അത്‌ പരമ സത്യം അതുകൊണ്ടാണ് ഇന്ന് പല കഴിവുള്ള നടികളും പുറത്തു നിൽക്കുന്നത്... സംവിധായകനല്ല ചിലയിടത്തു കാര്യങ്ങൾ നിശ്ചയിക്കുന്നത്. എന്നോട് പലരും ചോദിച്ചിട്ടുണ്ട് എന്താണ് സൂപ്പർ സ്റ്റാറുകളുടെ ഡേറ്റിനു വേണ്ടി പോവാത്തതെന്ന്. ഞാൻ പറയുന്നത് തല കുനിച്ചു നിൽക്കാനുള്ള വിഷമം കൊണ്ടാണ് എന്ന്. ഒരിക്കൽ മദ്രാസിൽ വച്ചു ഒരു സംവിധായകന്റ അവസ്ഥ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. അദ്ദേഹം ഇന്ന് വലിയ സിനിമാ സംവിധായകനാണ്..

അദ്ദേഹത്തിന്റെ ആദ്യ ചിത്രം ഷൂട്ടിങ് തുടങ്ങാൻ പോകുന്നു. ലോക്കഷനിലേക്ക് പുറപ്പെടാൻ തുടങ്ങും മുൻപ് സൂപ്പർ സ്റ്റാറിന്റെ കോസ്റ്റുമെർ എത്തി ചോദിച്ചു മുണ്ടേതാ വാങ്ങിച്ചത്. സംവിധായകൻ പറഞ്ഞു നാടൻ കഥാപാത്രമല്ലേ സാധാ മുണ്ട് മതി. അതുകേട്ടതും സ്റ്റാർ കോസ്റ്റുമെർ പറഞ്ഞു അത് പറ്റില്ല കാരാൾകട മുണ്ട് തന്നെ വേണം.( തിരുവനന്തപുരത്തെ ബ്രാൻഡഡ് മുണ്ടാണത് ) ഷൂട്ടിങ് നാളെ തുടങ്ങായല്ലേ എങ്ങിനെ തിരുവനന്തപുരത്തു പോയി മുണ്ട് വാങ്ങും.

സംവിധായകൻ ചോദിച്ചു.. ഞാൻ ഫ്ളൈറ്റിൽ പൊയ്ക്കൊള്ളാം. അവിടന്നു പൊള്ളാച്ചിയിലേക്ക് കാർ അറേഞ്ച് ചെയ്തോളൂ.... അത് തന്നെ സംഭവിച്ചു ഫ്‌ളൈറ്റിൽ പോയി മുണ്ട് വാങ്ങിച്ചു പൊള്ളാച്ചിയിലെത്തി ഷൂട്ടിംഗ് തുടങ്ങി... ആ സിനിമ കണ്ടപ്പോൾ എനിക്ക് നായകന്റെ മുണ്ടിന്റെ ബ്രാൻഡ് നോക്കാൻ കഴിഞ്ഞിട്ടില്ല അതാണ്‌ സത്യം... ബ്രാൻഡഡ് ജെട്ടി മുതൽ ബ്രാൻഡഡ് ചെരുപ്പ് വരെ ചോദിക്കുന്ന സ്റ്റാറുകളാ നമുക്ക്... അതുകൊണ്ടാണ് കൊക്കിലൊതുങ്ങുന്നവരുടെ കൂടെ ജോലി ചെയ്‌താൽ മതി എന്ന തീരുമാനം ഞാൻ എടുത്തത്.

എന്നാൽ പൊന്നുച്ചാമി എന്ന സിനിമ എന്നേ പഠിപ്പിച്ചത് കൂടെപ്പിറപ്പിനെ പോലും വിശ്വസിക്കരുത് എന്ന പാഠമാണ്... ഒരു നടൻ.. എന്റെ സിനിമയിൽ ആദ്യമായി മുഖം കാണിച്ച നടൻ... ഞാൻ അവന്റെ മുഖം വച്ചു പോസ്റ്റർ അടിച്ചു. തിരുവനന്തപുരം കലാഭവൻ തിയേറ്ററിൽ കമിങ് സൂൺ എന്നും പറഞ്ഞു ഒട്ടിച്ചപ്പോൾ അതു നോക്കി ഞാനീ നിമിഷം ഒരിക്കലും മറക്കില്ല എന്ന് പറഞ്ഞ നടൻ, ഹോസ്റ്റലിൽ അപ്പുറവും ഇപ്പുറവും കിടന്നു ബീഡി പങ്കിട്ടു വലിച്ച സുഹൃത്ത്.. അവൻ അക്ഷരാർത്ഥത്തിൽ കാലു വാരിയ കഥ ഇന്നും ഒരു നെരിപ്പോടായി എന്റെ ഉള്ളിലുണ്ട്.... കാത്തിരിക്കുക''.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :