ആര്‍ദ്രാജാഗരണം

WEBDUNIA|

ആര്‍ദ്രാജാഗരണത്തിന് കന്യകമാരും സുമംഗലിമാരും അരിപ്പൊടി കലക്കി അലങ്കരിച്ച അമ്മിക്കുഴവിയെ അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തില്‍ നടുമുറ്റത്ത് പ്രതിഷ്ഠിക്കുന്നു.

വിളക്കിനെ ഗണപതിയായി സങ്കല്‍പിച്ച് പൂജ നടത്തുന്നു. തിരുവാതിര പുലരുമ്പോള്‍ തുടിച്ച് കുളിച്ച് കരിക്ക്, പഴം, അട, അവല്‍, മലര്‍ ഇവയെല്ലാം നിവേദിച്ച് കൂവ കുറുക്കിയതും കഴിക്കുന്നു.

ഉച്ചയ്ക്ക് അരിയാഹാരം പാടില്ല. അതിനാല്‍ ഗോതമ്പ്, ചാമ എന്നിവയുണ്ടാക്കി. തിരുവാതിരപ്പുഴുക്ക് കൂട്ടിക്കഴിക്കുന്നു.

അര്‍ദ്ധനാരീശ്വരപൂജ കഴിഞ്ഞാല്‍ അഷ്ടദിക്ക്പാലക സങ്കല്‍പ്പത്തില്‍ എട്ടു ദിക്കുകളിലും അര്‍ച്ചന നടത്തുകയും ചെയ്യുന്നു. ബാക്കിയുള്ള പൂജാപാത്രം മുകളിലേക്കുയര്‍ത്തി അരുന്ധതീദേവിയെന്ന സങ്കല്‍പ്പത്താല്‍ പൂജ ചെയ്യുന്നു.

ദീര്‍ഘമാംഗല്യപ്രാര്‍ത്ഥനയോടെയാണ് പൂജ അവസാനിപ്പിക്കുന്നത്. ശ്രീ പാര്‍വതീസ്വയംവരം, മംഗലാതിര എന്നീ പാട്ടുകള്‍ പാടി തിരുവാതിര കളിക്കുന്നു. നേരം പുലരും വരെയാണ് തിരുവാതിരക്കളി.

പിറ്റേന്ന് രാവിലെ വീണ്ടും തുടിച്ച് കുളിച്ച് ക്ഷേത്രദര്‍ശനം നടത്തി തീര്‍ത്ഥം കുടിച്ച് പാരണ വീടുന്നു. തീര്‍ത്ഥം കുടിച്ച് വ്രതം അവസാനിപ്പിക്കുന്നതിനാണ് പാരണവീടുക എന്ന് പറയുക. അതു കഴിഞ്ഞാല്‍ മാത്രമേ അരി ഭക്ഷണം പറയുന്നത് കഴിക്കാന്‍ പാടുള്ളു.

വരാന്‍ പോകുന്ന ഉഷ്ണകാലത്തെ പ്രതിരോധിക്കാന്‍ തക്ക ആരോഗ്യവും കരുത്തും ഏഴ് ദിവസം നീണ്ട് നില്‍ക്കുന്ന ഈ കഠിനവ്രതം വഴി സ്ത്രീകള്‍ക്ക് കൈവരുന്നു.

അങ്ങനെ ആരോഗ്യവും സന്തോഷവും ഉല്ലാസവും പ്രധാനം ചെയ്ത് സ്ത്രീകളുടെ പെതുവേയുള്ള ജീവതിരീതിയെ പോഷിപ്പിക്കുക എന്ന ഉദ്ദേശ്യം കൂടി തിരുവാതിരവ്രതത്തിനുണ്ട്.


പിന്നീട് കരയുള്ള വെളുത്ത വസ്ത്രം ധരിച്ച്, ചന്ദനം, വരമഞ്ഞള്‍ക്കുറി, കുങ്കുമം എന്നിവ തൊട്ട്, കണ്ണെഴുതി ദശപുഷ്പം ചൂടി പാര്‍വ്വതി സ്വയംവരകഥ പാടി പൂജയ്ക്കൊരുങ്ങുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :