ഒന്നാന്തരം കാപ്പിയായിരുന്നു. കാപ്പികുടി കഴിഞ്ഞ് ബാഗെടുക്കാന്‍ രാധാകൃഷ്ണന്‍ ബാര്‍ബര്‍ ഷോപ്പിലേക്ക് കയറി. ആ ഗ്രാമത്തില്‍ അറിയപ്പെടുന്ന ഒരു ബാര്‍ബറാണ് ദിവാകരന്‍. പട്ടണത്തിലെ പുതിയ ശൈലികള്‍ അനുസരിച്ച് നന്നായി മുടിവെട്ടിത്തരും.
രാധാകൃഷ്ണന്‍ ആദ്യമായി അവിടെ വരുമ്പോള്‍ താമസസൌകര്യം ശരിയാക്കിയത് ദിവാകരനാണ്. അന്ന് തുടങ്ങിയതാണ് ഈ സൌഹൃദം. രാധാകൃഷ്ണന്‍ അവിടെ ബഞ്ചില്‍ കിടന്ന ആഴ്ചപ്പതിപ്പുകള്‍ മറിക്കാന്‍ തുടങ്ങി.
“ഈ ബസിന്‍റെ കാര്യം ഇങ്ങനെയാണ്”, നിശബ്ദതയെ ഭേദിച്ച് ദിവാകരന്‍ രാധാകൃഷ്ണന്‍റെ മുഖത്ത് നോക്കി. “പെട്രോളിന്‍റെ വിലകൂട്ടിയതില്‍ പിന്നെ...” ദിവാകരന്‍ അങ്ങനെയാണ്. എന്തെങ്കിലും സംസാരിച്ച് തുടങ്ങിയാല്‍ നിര്‍ത്തില്ല. രാധാകൃഷ്ണന്‍ ദിവാകരനെ നോക്കിയിരുന്നു.
അപ്പോഴും അയാളുടെ കൈയ്യിലെ കത്തി കണ്ണാടിക്ക് മുന്നില്‍ സുഖനിദ്രയിലായിരുന്ന ഏതോ ഒരാളുടെ മുഖത്തുകൂടി മുകളിലേയ്ക്കും താഴെയ്ക്കും ചലിച്ചുകൊണ്ടിരുന്നു. രാധാകൃഷ്ണന് അത്ഭുതം തോന്നി, പിന്നെ ഒരല്‍പ്പം ഭയവും. രാധാകൃഷ്ണന്‍റെ കണ്ണുകളിലേക്ക് അയാള്‍ കണ്ട സ്വപ്നത്തിന്‍റെ നിഴലുകള്‍ അരിച്ചിറങ്ങാന്‍ തുടങ്ങി.
അറവ് ശാലകള്‍ പോലുള്ള ഒരു ബാര്‍ബര്‍ ഷോപ്പ്... ചുവരുകളിലെല്ലാം രക്തക്കറ പറ്റിപ്പിടിച്ചിരിക്കുന്നു. കൊമ്പും വാലും ദ്രംഷ്ടയുമുള്ള ഉഗ്രരൂപികളായ ഒരു രൂപം മൂര്‍ച്ചയേറിയ കത്തികളുമായി അട്ടഹസിക്കുന്നു... കഴുത്ത് മുറിച്ച് രക്തം കുടിക്കാന്‍ നില്‍ക്കുന്ന ജന്തുവിന്‍റെ മുന്നില്‍ ഇതൊന്നും അറിയാതെ ഒരു മനുഷ്യന്‍ അവിടെയിരുന്ന് ഉറങ്ങുന്നു...
രാധാകൃഷ്ണന്‍ ഞെട്ടിയെഴുന്നേറ്റു. ദിവാകരന്‍ അതൊന്നും ശ്രദ്ധിക്കാതെ താടി വടിക്കുകയായിരുന്നു. രാധാകൃഷ്ണന്‍ യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി. രാധാകൃഷ്ണന്‍റെ മനസ് നിയന്ത്രണങ്ങള്‍ അതിലംഘിച്ച് സ്വയം സംസാരിക്കുകയായിരുന്നു. “എത്ര വലിയ അബദ്ധമാണ് ബാര്‍ബര്‍ ഷോപ്പുകളില്‍ നടക്കുന്നത്. കത്തിയുമായി നില്‍ക്കുന്ന അന്യന്‍റെ മുന്നില്‍ കഴുത്ത് കാണിച്ചുകൊടുക്കുക, അയാള്‍ കഴുത്തിയൂടെ മൂര്‍ച്ചയേറിയ കത്തി അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിക്കുക.... അതില്‍ രസിച്ച് കുറച്ച് നേരം ഒന്നുമറിയാതെ മയങ്ങുക...!
കത്തി ഒന്ന് മാറിയാല്‍...? തല തറയില്‍ ഉരുളാന്‍ പിന്നെ എന്ത് വേണം! ജീവിതത്തിനും മരണത്തിനും ഇടയിലെ നിമിഷങ്ങള്‍! കത്തിയുമായി നില്‍ക്കുന്ന ആളുടെ ചരിത്രമോ പശ്ചാത്തലമോ സ്വഭാവമോ ഒന്നും നോക്കാതെ കഴുത്തില്‍ കത്തിവയ്ക്കാന്‍ ഇരുന്നുകൊടുക്കുന്നത് എത്ര വലിയ ഭ്രാന്താണ്?”