പൂരവിശേഷം

KBJWD
തൃശൂരില്‍ പൂരം ആരംഭിച്ചിട്ട് 200 കൊല്ലമെങ്കിലുമായിട്ടുണ്ടാവും. ശക്തന്‍ തമ്പുരാന്‍റെ കാലത്താണ് ആദ്യപൂരം. അന്നുവരെ ആറാട്ടുപുഴ പൂരമായിരുന്നു പൂരങ്ങളില്‍ പ്രധാനി. ആ പൂരത്തിന് മുപ്പത്തിമുക്കോടി ദേവന്‍മാരും പങ്കെടുക്കുന്നുവെന്നായിരുന്നു സങ്കല്പം. ഒരു പൂരത്തിന് തൃശൂരുള്ള ദേവീദേവന്‍മാര്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ലൈത്രെ. അന്ന് രാജ്യം മുഴുവന്‍ പേമാരിയും വെള്ളപ്പൊക്കവും ഉണ്ടായി. അതിവര്‍ഷത്തില്‍ നിന്ന് ദേശത്തെ രക്ഷിക്കാനായി ശക്തന്‍ തമ്പുരാന്‍ തൃശൂരില്‍ പൂരം ആരംഭിച്ചു.

അതിവിപുലവും ബൃഹത്തുമായ രീതിയില്‍ ആരംഭിച്ച പൂരം താമസിയാതെ ആറാട്ടുപുഴ പൂരത്തെ അതിശയിപ്പിച്ചു. തൃശൂര്‍പൂരം പൂരങ്ങളില്‍ പ്രഥമസ്ഥാനത്തെത്തി. ഓരോ വര്‍ഷം കഴിയുന്തോറും പൂരത്തിനെത്തുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിച്ച് വന്നു. തൃശൂരിന്‍റെ മുഖമുദ്രയാണിന്ന് ദൃശങ്ങളുടെ വിസ്മയമായ പൂരം.

തിരു-ശിവ-പേരൂര്‍-തൃശൂര്‍

വടക്കുന്നാഥന്‍റെ തട്ടകമാണ് തിരു-ശിവ-പേരൂരിന്‍റെ ലോപനാമം വഹിക്കുന്ന തൃശൂര്‍. നഗരമധ്യത്തിലുള്ള വടക്കുനാഥനായ ശിവമൂര്‍ത്തിയെ ദര്‍ശിക്കാന്‍ എന്നും ജനപ്രവാഹമാണ്. പരശുരാമന്‍റെ തപസ്സിനും ഇച്ഛയ്ക്കുമനുസരിച്ച് കേരളത്തില്‍ കുടിപാര്‍ക്കാമെന്ന് ശിവന്‍ തീരുമാനിക്കുകയും, അതിനായി പ്രകൃതിമനോഹരമായ സ്ഥലം അന്വേഷിച്ചപ്പോള്‍, പരശുരാമന്‍ ചൈതന്യപൂര്‍ണ്ണമായ ഒരു സ്ഥലം കാണിച്ച് കൊടുത്ത്, അവിടെ പ്രത്യക്ഷപ്പെടുവാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു. ആ ഭൂമിയാണ് പിന്നീട് തൃശൂരായിത്തീര്‍ന്നത്.

ദൃശ്യസമ്പന്നതയുടെ തൃശൂര്‍ പൂര

കാഴ്ചയുടെ അത്ഭുതാവഹമായ സന്പന്നതയാണ് തൃശൂര്‍പൂരം. ദേശവാസികള്‍ ഓരോ വര്‍ഷവും പൂരം കഴിയുന്പോള്‍ അടുത്ത പൂരത്തിനായി കാത്തിരിക്കുന്നു. എരിയുന്ന മെയ്മാസ ചൂടില്‍, അനേക ലക്ഷം ആളുകള്‍ നിറയുന്ന തേക്കിന്‍കാട് മൈതാനിയുടെ കാഴ്ച മാത്രം മതി വര്‍ണ്ണങ്ങളുടെ ഈ വിചിത്ര വിസ്മയം കേരളീയരുടെ ഹൃദയത്തില്‍ എത്രമാത്രം സ്ഥാനം പിടിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍. ഇന്ന് "പൂരം' എന്ന വാക്ക് തന്നെ തൃശൂര്‍ പൂരത്തെക്കുറിക്കുന്നതായി മാറിക്കഴിഞ്ഞു.

ഏപ്രില്‍-മെയ് മാസത്തിലാണ് പൂരം തുടങ്ങുന്നത്. അതിനുമെത്രയോ മുമ്പ് തന്നെ ഒരുക്കങ്ങള്‍ ആരംഭിക്കും. വിഭവങ്ങളുടെ പുത്തന്‍ കാഴ്ചകളുമായി കൊച്ച് കടകള്‍ എമ്പാടും ഉയരുന്നു. പിന്നീടങ്ങോട്ട് തൃശൂര്‍ ദേശം മുഴുവന്‍ പൂരത്തിന്‍റെ ആഘോഷങ്ങളിലേക്കും അപൂര്‍വതയിലേക്കും കുതിക്കുകയാണ്.
PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :