രാജ്യദ്രോഹനിയമം കൊളോണിയൽ കാലത്തിന്റേത്, സാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി

അഭിറാം മനോഹർ| Last Modified വ്യാഴം, 15 ജൂലൈ 2021 (13:45 IST)
ഇന്ത്യയിലെ രാജ്യദ്രോഹനിയമം ബ്രിട്ടീഷ് കോളനി കാലഘട്ടത്തിന്റേതെന്ന് സുപ്രീംകോടതി. സ്വാതന്ത്രം ലഭിച്ച് 75 വർഷം പിന്നിട്ടിട്ടും ഈ നിയമം ഇപ്പോഴും ആവശ്യമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. വളരെയധികം ദുരുപയോഗം ചെയ്യപ്പെടുന്ന ഈ നിയമം ഗുരുതരമായ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

മുൻസൈനിക ഉദ്യോഗസ്ഥൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഹർജിയിൽ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. നിയമത്തിന്റെ സാധുത പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. ഗാന്ധിയെ നിശബ്‌ദരാക്കാൻ ബ്രിട്ടീഷുകാർ ഈ നിയമം ഉപയോഗിച്ചാണ് ശ്രമിച്ചതെന്നും ചീഫ് ജസ്റ്റിസ് എന്‍.വി.രമണ പറഞ്ഞു.

സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് ഗുരുതരമായ ഭീഷണിയാണ് ഈ നിയമങ്ങളെന്നും ദുരുപയോഗത്തിന്റെ ബൃഹത്തായ ശക്തി നിയമത്തിനുണ്ടെന്നും സുപ്രീം കോടതി അഭിപ്രാ‌യപ്പെട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ എസ്.ബൊപ്പണ്ണ, ഋഷികേഷ് റോയ് എന്നിവരും അംഗങ്ങളായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :