Saif Ali Khan News Live: ഉള്ളിലേക്ക് കയറിയത് ഫയര്‍ എക്‌സിറ്റ് വഴി, ഇരുട്ടിലും കൂളായി നടത്തം; അക്രമിക്ക് സെയ്ഫിന്റെ വസതിയെ കുറിച്ച് നല്ല അറിവുണ്ട്?

കെട്ടിടത്തിന്റെ 11-ാം നിലയിലാണ് മോഷ്ടാവ് എത്തിയത്. സുരക്ഷാ ജീവനക്കാരും മറ്റു ആധുനിക സുരക്ഷാ ക്രമീകരണങ്ങളും ഉള്ള കെട്ടിടമാണെന്നു ഓര്‍ക്കണം

saif ali khan saif ali khan news saif ali khan stabbed saif ali khan attack saif ali khan attacked lilavati hospital saif ali khan latest news saif stabbed attack saif ali khan attack on saif ali khan lilavati hospital mumbai what happened to saif al
രേണുക വേണു| Last Modified വെള്ളി, 17 ജനുവരി 2025 (09:21 IST)
Attack Case

News Live: ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ വസതിയില്‍ അതിക്രമിച്ചു കയറിയ മോഷ്ടാവിനു കൃത്യമായ പദ്ധതികള്‍ ഉണ്ടായിരുന്നെന്ന് സൂചന. ബാന്ദ്ര വെസ്റ്റില്‍ സെന്റ് തെരേസാ സ്‌കൂളിനു സമീപമുള്ള സദ്ഗുരു ശരണ്‍ എന്ന 13 നില കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നാല് നിലകളിലായാണ് സെയ്ഫും കുടുംബവും താമസിക്കുന്നത്. ഏകദേശം 10,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആഡംബര വസതിയാണ് ഇത്. അതീവ സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്ള 13 നില കെട്ടിടത്തിലേക്ക് മോഷ്ടാവ് വളരെ കൂളായി എത്തിയത് എങ്ങനെയാണെന്ന് പൊലീസിനു എത്ര ആലോചിച്ചിട്ടും ഒരു എത്തുംപിടിയുമില്ല !

കെട്ടിടത്തിന്റെ 11-ാം നിലയിലാണ് മോഷ്ടാവ് എത്തിയത്. സുരക്ഷാ ജീവനക്കാരും മറ്റു ആധുനിക സുരക്ഷാ ക്രമീകരണങ്ങളും ഉള്ള കെട്ടിടമാണെന്നു ഓര്‍ക്കണം. നടനും കുടുംബവും താമസിക്കുന്നത് 11-ാം നിലയില്‍ ആണെന്ന് മോഷ്ടാവിനു കൃത്യമായി അറിയാമായിരുന്നു. തീപിടിത്തമുണ്ടായാല്‍ രക്ഷപ്പെടാനുള്ള ഗോവണി വഴിയാണ് മോഷ്ടാവ് 11-ാം നിലയില്‍ എത്തിയത്. ഈ ഗോവണിയെ കുറിച്ചും വ്യക്തമായ ധാരണയുള്ള ആളാണ് മോഷ്ടാവെന്ന് ഇതില്‍ നിന്ന് വ്യക്തം.

വീടിനുള്ളില്‍ പ്രവേശിച്ച മോഷ്ടാവ് നേരെ പോയിരിക്കുന്നത് സെയ്ഫിന്റെയും കരീനയുടെയും ഇളയമകന്‍ ജേയുടെ മുറിയിലേക്കാണ്. കുട്ടിയുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ട് ആയ ഓടിയെത്തുന്നു. പിന്നീടാണ് സെയ്ഫ് അലി ഖാന്‍ എത്തിയത്. മോഷ്ടാവിന്റെ കൈയില്‍ കത്തി ഉണ്ടായിരുന്നു. പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ സെയ്ഫിനു കുത്തേറ്റു. സുരക്ഷാ ജീവനക്കാര്‍ അറിയാതെ മോഷ്ടാവ് 11-ാം നിലയില്‍ എത്തിയത് എങ്ങനെയാണെന്ന ചോദ്യത്തിനു ഇതുവരെ ഉത്തരമില്ല. അക്രമത്തിനു ശേഷം സ്റ്റെയര്‍ കേസിലൂടെ എളുപ്പം രക്ഷപ്പെടുകയായിരുന്നു അക്രമി. 11-ാം നിലയില്‍ നിന്ന് അതിവേഗം താഴെയെത്തണമെങ്കില്‍ അക്രമിക്ക് കെട്ടിടത്തിന്റെ ഘടനയെ കുറിച്ച് അറിവുണ്ടായിരിക്കണം. മാത്രമല്ല ആറാം നിലയിലെ സിസിടിവി ക്യാമറയില്‍ നിന്നാണ് അക്രമിയുടെ ദൃശ്യം ലഭിച്ചത്. മറ്റിടങ്ങളിലെ ക്യാമറകളിലൊന്നും ഇയാളുടെ മുഖം പതിഞ്ഞിട്ടുമില്ല. ഇതെല്ലാം അക്രമിയെ കുറിച്ച് ദുരൂഹത വര്‍ധിപ്പിക്കുന്നു.

ജേയെ പരിപാലിക്കുന്ന മലയാളിയായ ആയ ഏലിയാമ്മ ഫിലിപ് സംഭവങ്ങളെ കുറിച്ച് പൊലീസിനു മൊഴി നല്‍കി. അക്രമിയെ കണ്ടയുടന്‍ താന്‍ ഉറക്കെ കരയുകയായിരുന്നെന്ന് ഏലിയാമ്മ പറഞ്ഞു. ജേയുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ടാണ് താന്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റതെന്ന് ഏലിയാമ്മ പറയുന്നു. പുലര്‍ച്ചെ രണ്ട് മണിക്കു ശേഷമാണ് അക്രമി എത്തിയത്. ഇരുനിറവും മെലിഞ്ഞ ശരീരവുമുള്ള യുവാവാണ് അക്രമിയെന്നും അപരിചിതനെ കണ്ടപ്പോള്‍ താന്‍ ഞെട്ടിയെന്നും ഏലിയാമ്മ പറഞ്ഞു. ഇയാള്‍ ഇരുണ്ട നിറത്തിലുള്ള വസ്ത്രങ്ങളും തലയില്‍ തൊപ്പിയും ധരിച്ചിരുന്നു. മിണ്ടരുതെന്ന് ഭീഷണിപ്പെടുത്തിയ ഇയാള്‍ ഒരു കോടി രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. അക്രമിയുടെ കൈയില്‍ വടിയും കത്തിയും ഉണ്ടായിരുന്നെന്നും ഏലിയാമ്മ പറഞ്ഞു.
ആക്രമണത്തില്‍ പരുക്കേറ്റ ഞാന്‍ ഉറക്കെ കരയുന്നതു കേട്ടാണ് സെയ്ഫ് അലി ഖാനെത്തിയത്. ആരാണെന്നും എന്താണ് വേണ്ടതെന്നും സെയ്ഫ് ചോദിച്ചപ്പോള്‍ ആക്രമിക്കുകയായിരുന്നു. കരീനയെയും ഉപദ്രവിക്കാന്‍ ശ്രമിച്ചു. ശബ്ദം കേട്ടുണര്‍ന്ന ജീവനക്കാരായ രമേഷ്, ഹരി, രാമു, പാസ്വാന്‍ എന്നിവര്‍ സഹായത്തിനെത്തിയപ്പോഴേക്കും വാതില്‍ തുറന്ന് അക്രമി രക്ഷപ്പെട്ടെന്നും ഏലിയാമ്മ മൊഴി നല്‍കി. അതേസമയം അക്രമിയുടെ കുത്തേറ്റ സെയ്ഫ് അലി ഖാന്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. അക്രമി കത്തികൊണ്ട് ആറ് തവണയാണ് സെയ്ഫിനെ കുത്തിയത്. താരത്തെ ഇന്നലെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ശസ്ത്രക്രിയ വിജയകരമാണെന്നും ഏതാനും ദിവസങ്ങള്‍ താരത്തിനു പൂര്‍ണ വിശ്രമം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :