കൃഷിഭൂമിയില്‍ വിളയുന്നതെല്ലാം കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാകണം; ബ്രിട്ടീഷ് കാലഘട്ടത്തിലെ നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ കേന്ദ്ര കൃഷിമന്ത്രിയോട് ആവശ്യപ്പെട്ട് സദ്ഗുരു

മരങ്ങൾ ഉൾപ്പെടെ സ്വന്തം ഭൂമിയിൽ വിളയിക്കുന്ന ഉൽപ്പന്നങ്ങളുടെ ഉടമസ്ഥാവകാശത്തിനും വിൽപ്പനയ്ക്കും കർഷകർക്ക് തടസ്സമാകുന്ന ബ്രിട്ടീഷ് കാലത്തെ നിയമങ്ങൾ ഭേദഗതി ചെയ്യാൻ സദ്ഗുരു കേന്ദ്ര കൃഷിമന്ത്രിയോട് ആവശ്യപ്പെട്ടു

Sadhguru
രേണുക വേണു| Last Modified ചൊവ്വ, 10 ഫെബ്രുവരി 2026 (18:31 IST)

മരങ്ങള്‍ ഉള്‍പ്പെടെ സ്വന്തം ഭൂമിയില്‍ വിളയിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഉടമസ്ഥാവകാശത്തിനും വില്‍പ്പനയ്ക്കും കര്‍ഷകര്‍ക്ക് തടസ്സമാകുന്ന ബ്രിട്ടീഷ് കാലത്തെ നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ സദ്ഗുരു കേന്ദ്ര കൃഷിമന്ത്രിയോട് ആവശ്യപ്പെട്ടു.

വൃക്ഷാധിഷ്ഠിത കൃഷിയിലൂടെ സുസ്ഥിര വരുമാനം ഉണ്ടാക്കുന്നതിനെക്കുറിച്ച് ഹൊസൂരില്‍ സംഘടിപ്പിച്ച 'കാവേരി കോളിംഗ്' സെമിനാറില്‍ പതിനായിരത്തിലധികം കര്‍ഷകരെ അഭിസംബോധന ചെയ്തുകൊണ്ട് സദ്ഗുരു സംസാരിച്ചു. കര്‍ഷകരെ നിയന്ത്രണങ്ങളില്‍ നിന്ന് മോചിപ്പിക്കുന്നതിന് അടിയന്തര നയപരമായ തിരുത്തലുകള്‍ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര കൃഷി-കര്‍ഷക ക്ഷേമ മന്ത്രി ശിവരാജ് സിംഗ് ചൗഹാനും മറ്റ് പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

കൃഷിയെ സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ നിന്ന് മോചിപ്പിക്കണം, എന്ന് പറഞ്ഞ സദ്ഗുരു, കൃഷിഭൂമിയില്‍ വളര്‍ത്തുന്ന ഉല്‍പ്പന്നങ്ങളും വനങ്ങളില്‍ വളരുന്നവയും തമ്മില്‍ വ്യക്തമായ വ്യത്യാസം വേണമെന്ന് ആവശ്യപ്പെട്ടു. ''കര്‍ഷകന്‍ തന്റെ ഭൂമിയില്‍ വളര്‍ത്തുന്നതെന്തും കര്‍ഷകന്റേതായിരിക്കണം,'' എന്ന് കൂട്ടിച്ചേര്‍ത്ത അദ്ദേഹം, സ്വന്തം ഭൂമിയില്‍ വളര്‍ത്തുന്ന മരങ്ങള്‍ വില്‍ക്കുന്നതില്‍ നിന്ന് കര്‍ഷകരെ തടയുന്ന പ്രതിബന്ധങ്ങള്‍ നീക്കം ചെയ്യാന്‍ കേന്ദ്ര കൃഷിമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

സ്വന്തം ഭൂമിയില്‍ വളര്‍ത്തുന്ന മരങ്ങള്‍ മുറിക്കുന്നതിനോ വില്‍ക്കുന്നതിനോ ഒരു കര്‍ഷകന് ആരുടെയും അനുവാദം ആവശ്യമില്ലെന്നും ഇത് ഒരു സര്‍ക്കാര്‍ നയമായി മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'മണ്ണിന് എട്ടടി താഴെ കാണപ്പെടുന്നതെല്ലാം സര്‍ക്കാരിന്റേതാണ് എന്ന് അവകാശപ്പെടുന്ന ബ്രിട്ടീഷ് കാലത്തെ നിയമം ഭേദഗതി ചെയ്യണം' എന്ന് സദ്ഗുരു ഊന്നിപ്പറഞ്ഞു.

Sadh Guru


''എല്ലാ നിയമങ്ങളില്‍ നിന്നും കര്‍ഷകര്‍ സ്വതന്ത്രരാക്കപ്പെടണം. കമ്പോള നിയമങ്ങളാണ് ഏറ്റവും നല്ല നിയമങ്ങള്‍. അവര്‍ക്ക് ഏറ്റവും അനുയോജ്യമായതും ലാഭകരമായതും എന്താണോ അത് വിളയിക്കാനും, ലോകത്തെവിടെയും അത് വില്‍ക്കാനും കര്‍ഷകരെ അനുവദിക്കണം,'' അദ്ദേഹം കുറിച്ചു.

കൃഷ്ണഗിരി ജില്ലയിലെ ഹൊസൂര്‍ അതിയമാന്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ 'കാവേരി കോളിംഗ്' സംഘടിപ്പിച്ച കാര്‍ഷിക സെമിനാറില്‍ തമിഴ്നാട്ടില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി ഒത്തുകൂടിയ കര്‍ഷകരെ സദ്ഗുരു അഭിസംബോധന ചെയ്തു. പാര്‍ലമെന്റ് അംഗങ്ങളായ തമ്പിദുരൈ, ഗോപിനാഥ്, എം.എല്‍.എ പ്രകാശ്, ഹൊസൂര്‍ മേയര്‍ സത്യ, മുന്‍ എം.എല്‍.എ മനോഹരന്‍ എന്നിവരും മറ്റ് നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായ ഐക്യത്തെ എടുത്തുപറഞ്ഞുകൊണ്ട്, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ചടങ്ങില്‍ സന്നിഹിതരാണെന്ന് സദ്ഗുരു പറഞ്ഞു. ഓരോ വ്യക്തിയും മരങ്ങള്‍ നടാന്‍ പ്രതിജ്ഞാബദ്ധരായാല്‍ ഈ കൂട്ടായ ലക്ഷ്യം കൈവരിക്കാനാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. രാഷ്ട്രീയത്തിന്റെ ഉദ്ദേശ്യം ജനങ്ങളെ സേവിക്കുക എന്നതാണ്. നമ്മുടെ ജീവിതത്തിന്റെ ആധാരമായ കാര്യങ്ങളില്‍
നാമെല്ലാവരും വ്യത്യസ്ത അഭിപ്രായക്കാരാകരുത്. ഇപ്പോള്‍ നാമെല്ലാവരും ഒരേ വേദിയിലാണ്, ഒരേ ചിന്താഗതിക്കാരാണ്, അത് വളരെ ഭാഗ്യകരമാണ്.

കേന്ദ്ര കൃഷിമന്ത്രിക്ക് സേവ് സോയിലിന്റെ നയരൂപീകരണ ശുപാര്‍ശകള്‍ കൈമാറിയ സദ്ഗുരു, വൃക്ഷാധിഷ്ഠിത കൃഷി വന്‍തോതില്‍ വ്യാപിപ്പിക്കുന്നതിനായി കര്‍ഷകര്‍, ലോകമെമ്പാടുമുള്ള പ്രമുഖ ശാസ്ത്രജ്ഞര്‍, ഐക്യരാഷ്ട്ര സഭാ ഏജന്‍സികള്‍, കൃഷി മന്ത്രാലയം എന്നിവരടങ്ങുന്ന ഒരു സഹകരണ വേദി രൂപീകരിക്കുന്നതിന് തന്റെ പിന്തുണ വാഗ്ദാനം ചെയ്തു.


ചടങ്ങില്‍ സംസാരിച്ച കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, 'കാവേരി കോളിംഗ്' പദ്ധതി ആരംഭിച്ചതിന് സദ്ഗുരുവിനെ അഭിനന്ദിച്ചു. ഈ പ്രസ്ഥാനത്തിന് ആഗോളതലത്തില്‍ തന്നെ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ശേഷിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാവേരി കോളിംഗ് പ്രോത്സാഹിപ്പിക്കുന്ന വൃക്ഷാധിഷ്ഠിത കൃഷി രീതി കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും, ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുകയും, കാവേരി നദിയുടെ പുനരുജ്ജീവനത്തിന് സഹായകമാവുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പ്രശംസിച്ചു.

'സദ്ഗുരുവിന്റെ സമാനതകളില്ലാത്ത സംഭാവനകള്‍ക്ക് ഞാന്‍ എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. പ്രത്യേകിച്ച്, ദക്ഷിണേന്ത്യയുടെ ജീവരക്തമായ കാവേരി നദിയെ പുനരുജ്ജീവിപ്പിക്കാന്‍ സദ്ഗുരു തുടക്കം കുറിച്ച 'കാവേരി കോളിംഗ്' പ്രസ്ഥാനം ഇന്ന് ഒരു ജനകീയ പ്രസ്ഥാനമായി മാറിയിരിക്കുന്നു,'' മന്ത്രി പറഞ്ഞു.

കാവേരി കോളിംഗ് പദ്ധതിയുടെ സ്വാധീനത്തില്‍ ആകൃഷ്ടനായ കേന്ദ്ര കൃഷിമന്ത്രി, വൃക്ഷാധിഷ്ഠിത കൃഷിയില്‍ ഒരു ദേശീയ നയം രൂപീകരിക്കുന്നതിന് സഹായിക്കുന്നതിനായി തങ്ങളുടെ പഠനങ്ങളും അനുഭവങ്ങളും മന്ത്രാലയവുമായി പങ്കുവെക്കാന്‍ കാവേരി കോളിംഗ് ടീമിനെ ക്ഷണിച്ചു. അഞ്ച് ദേശീയ ഗവേഷണ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന കാര്‍ഷിക ശാസ്ത്രജ്ഞരും നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള പുരോഗമന കര്‍ഷകരും സെമിനാറില്‍ പങ്കെടുത്തു. ഉയര്‍ന്ന വരുമാനം നല്‍കുന്ന വൃക്ഷ-വിള സാങ്കേതിക വിദ്യകളും യഥാര്‍ത്ഥ ജീവിതത്തിലെ വിജയഗാഥകളും അവര്‍ കര്‍ഷകരുമായി പങ്കുവെച്ചു.

അഗ്രോ-ഫോറസ്ട്രി മാതൃകയുടെ വിജയത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി 'കാവേരി കോളിംഗ്' പതിവായി ഇത്തരം സെമിനാറുകള്‍ സംഘടിപ്പിക്കാറുണ്ട്. ഈ മാതൃക സ്വീകരിച്ച് വിജയിച്ച കര്‍ഷകരുമായും വിദഗ്ധരുമായും സംവദിക്കാന്‍ മറ്റ് കര്‍ഷകര്‍ക്ക് ഇത് ഒരു അവസരമൊരുക്കുന്നു. സദ്ഗുരു വിഭാവനം ചെയ്ത 'കാവേരി കോളിംഗ്' പ്രസ്ഥാനം, 8.4 കോടി ജനങ്ങളുടെ ജീവനാഡിയായ കാവേരി നദിയെ പുനരുജ്ജീവിപ്പിക്കാനും സ്വകാര്യ കൃഷിഭൂമികളില്‍ 242 കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിലൂടെ കര്‍ഷകരുടെ സാമ്പത്തിക നില മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു. ഇതുവരെ 12.8 കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കാനും 2,50,000 കര്‍ഷകരെ വൃക്ഷാധിഷ്ഠിത കൃഷിയിലേക്ക് നയിക്കാനും ഈ പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :