മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു

ന്യൂഡൽഹി| സുബിന്‍ ജോഷി| Last Updated: തിങ്കള്‍, 31 ഓഗസ്റ്റ് 2020 (18:13 IST)
മുൻ രാഷ്ട്രപതി പ്രണബ് മുഖർജി (85) അന്തരിച്ചു. ദിവസങ്ങളായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന പ്രണബ് മുഖര്‍ജിയുടെ നില തിങ്കളാഴ്‌ച വഷളാവുകയായിരുന്നു. പ്രണബിനെ കോവിഡ് ബാധിതനായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ നടത്തിയ പരിശോധനയിൽ തലച്ചോറിൽ രക്തം കട്ട പിടിച്ചതായി കണ്ടെത്തുകയും ശസ്ത്രക്രിയ നടത്തുകയുമായിരുന്നു.

ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപത്രിയായ പ്രണബ് മുഖര്‍ജിയെ രാഷ്‌ട്രം ഭാരതരത്‌ന നല്‍കി ആദരിച്ചിരുന്നു. കോണ്‍ഗ്രസിലെ ഉള്ളുകളികള്‍ മൂലമാണ് അദ്ദേഹത്തിന് പ്രധാനമന്ത്രിയാകാനുള്ള അവസരം നഷ്‌ടപ്പെട്ടത്. ഒരുകാലത്ത് കോണ്‍ഗ്രസിലെ ഏറ്റവും തലയെടുപ്പുള്ള നേതാവായിരുന്നു പ്രണബ്. ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ, രാജ്യസഭാ അധ്യക്ഷൻ തുടങ്ങി ഒട്ടേറെ പദവികള്‍ വഹിച്ചിട്ടുണ്ട്.

പ്രതിരോധമന്ത്രിയും വിദേശകാര്യ മന്ത്രിയുമായി സേവനമനുഷ്‌ഠിച്ച പ്രണബ് മുഖര്‍ജി രണ്ടാം യുപിഎ സർക്കാരിൽ ധനമന്ത്രിയായിരുന്നു. ബജറ്റ് അവതരിപ്പിച്ച ആദ്യ ബംഗാളിയായി പ്രണബ് മാറി. ബംഗാളിൽ നിന്ന് ഇന്ത്യൻ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയുമായിരുന്നു. ഇന്ദിരാഗാന്ധിയായിരുന്നു പ്രണബിനെ ദേശീയ രാഷ്ട്രീയത്തിലേക്ക് ആനയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :