ഓപ്പറേഷൻ ദേവീശക്തി: അഫ്‌ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ദൗത്യത്തിന് പേരിട്ട് കേന്ദ്രം
താലിബാൻ ഭരണം പിടിച്ചതിനെ തുടർന്ന് അഫ്‌ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള ദൗത്യത്തിന് പേരുനൽകി കേന്ദ്രം. ഓപ്പറേഷൻ ദേവീശക്തി എന്നാണ് ദൗത്യത്തിന് പേര് നൽകിയിരിക്കുന്നത്. ഇന്ത്യക്കാർക്ക് പുറമെ അഫ്‌ഗാൻ പൗരന്മാർക്കും ഇന്ത്യ അഭയം നൽകുന്നുണ്ട്. ഇന്ത്യക്കാർ അടക്കമുള്ളവരെ വഹിച്ചുകൊണ്ട് നിരവധി തവണയാണ് ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ രാജ്യത്ത് പറന്നിറങ്ങിയത്.
മലയാളി കന്യാസ്‌ത്രീയടക്കം 78 പേരെ ഡൽഹിയിലെത്തിച്ചതാണ് ഏറ്റവും ഒടുവിലെ രക്ഷാദൗത്യം. കാബൂളിൽ നിന്ന് താജികിസ്ഥാൻ വഴിയായിരുന്നു ഈ രക്ഷാദൗത്യം.അതിനിടെ അഫ്‌ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സഹയവുമായി കൂടുതൽ രാജ്യങ്ങൾ മുന്നോട്ട് വന്നു.
അമേരിക്ക,ബ്രിട്ടൺ,ജർമനി,ഫ്രാൻസ്,യുഎഇ,ഖത്തർ എന്നീ രാജ്യങ്ങളാണ് രക്ഷാദൗത്യത്തിന് കേന്ദ്രത്തിന് പിന്തുണ അറിയിച്ചത്. ആറുരാജ്യങ്ങളും അവർക്ക് വേണ്ടി ജോലിചെയ്യുന്നവരെ കണ്ടെത്തി വിമാനത്താവളങ്ങളിൽ നിന്ന് അതാത് രാജ്യത്തെത്തിക്കും. പിന്നീട് ഇവരെ വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തിൽ ഡൽഹിയിലെറ്റ്തിക്കും. ഓഗസ്റ്റ് 31ന് മുൻപ് മുഴുവൻ ഇന്ത്യക്കാരെയും കണ്ടെത്തി ഒഴിപ്പിക്കാനാണ് കേന്ദ്രസർക്കാറിന്റെ തീരുമാനം.