9 മിനിറ്റിൽ കാർ പിന്നിട്ടത് 20 കി മീ, സൈറസ് മിസ്ത്രിയും ജഹാംഗീറും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല
ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ മരണത്തിലേക്ക് നയിച്ച കാറപകടത്തിലേക്ക് നയിച്ചത് അമിതവേഗമെന്ന് പോലീസ്. സൈറസ് മിസ്ത്രി സഞ്ചരിച്ചിരുന്ന ആഡംബര കാർ 9 മിനിറ്റിൽ പിന്നിട്ടത് 20 കിമീ ദൂരമാണെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിരുന്നു. സൈറസ് മിസ്ത്രിയും സഹയാത്രക്കാരും സീറ്റ് ബെൽറ്റ് ഉപയോഗിച്ചിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.
കാറിൻ്റെ അമിതവേഗവും ഓവർടേക്കിങ് ചെയ്യുമ്പോൾ കണക്കുകൂട്ടൽ തെറ്റിയതുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.ചരോട്ടി ചെക്ക് പോസ്റ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഉച്ചയ്ക്ക് ശേഷം 2.21-നാണ് കാര്‍ ചെക്ക് പോസ്റ്റ് കടന്നത്. 2.30ന് 20 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്.
പിൻസീറ്റിലായിരുന്നു സൈറസ് മിസ്ത്രിയും ജഹാംഗീർ ബിൻഷാ പൻഡോളും യാത്ര ചെയ്തിരുന്നത്.അനഹിത പന്‍ഡോളായിരുന്നു കാറോടിച്ചിരുന്നത്. ഒരു സ്ത്രീയാണ് വാഹനം ഒടിച്ചിരുന്നതെന്നും ഇടതുവശത്ത് കൂടി അമിത വേഗതയില്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിച്ചപ്പോൾ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയുമായിരുന്നുവെന്ന് സംഭവത്തിൻ്റെ ദൃക്സാക്ഷി അറിയിച്ചതായി പോലീസ് പറയുന്നു.