മ്യാന്‍മര്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയത് ഇന്ത്യന്‍ സൈന്യം ശക്തമാണെന്ന് തെളിയിക്കാനെന്ന് അമിത് ഷാ

പാറ്റ്‌ന| JOYS JOY| Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2015 (17:19 IST)
മ്യാന്‍മര്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം തീവ്രവാദികള്‍ക്ക് നേരെ ആക്രമണം നടത്തിയത് ശക്തി തെളിയിക്കുന്നതിന്റെ ഭാഗമായിരുന്നെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിഹാറിലെ ബെഗുസാരയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. മോഡി സര്‍ക്കാര്‍ കോണ്‍ഗ്രസ് സര്‍ക്കാരിനേക്കാള്‍ ശക്തമാണെന്ന് തെളിയിക്കാനായിരുന്നു അതിര്‍ത്തി കടന്ന് തീവ്രവാദികള്‍ക്ക് നേരെ ആക്രമണം നടത്തിയത്.

ബി ജെ പി രാജ്യം ഭരിക്കുമ്പോള്‍ ആരുടെയും കഴുത്തറുക്കാന്‍ ആരും ധൈര്യപ്പെടില്ലെന്നും ആരെങ്കിലും അതിന് ധൈര്യപ്പെട്ടാല്‍ മ്യാന്‍മറിന്റെ അതിര്‍ത്തി കടന്ന് ചെയ്തതു പോലെ ഇനിയും ചെയ്യുമെന്നും അമിത് ഷാ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയെ പേരെടുത്ത് പറഞ്ഞ് പരിഹസിച്ച് ആയിരുന്നു അമിത് ഷാ ബിഹാറില്‍ പ്രസംഗം നടത്തിയത്.

ബി ജെ പിയുടെ പ്രധാന അജണ്ട രാജ്യസുരക്ഷയാണ്. എന്നാല്‍, രാജ്യത്തെ രാഹുല്‍ എങ്ങനെ സംരക്ഷിക്കുമെന്ന് അറിയില്ലെന്നും അമിത് ഷാ പറഞ്ഞു. കഴിഞ്ഞ, ജൂണ്‍ മാസത്തിലായിരുന്നു മ്യാന്‍മര്‍ അതിര്‍ത്തിയിലെ തീവ്രവാദി ക്യാമ്പുകളില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്. ജൂണ്‍ നാലിന് മണിപ്പുരിലെ ചന്ദേല്‍ ജില്ലയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ദോഗ്ര റെജിമെന്റിലെ 18 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പകരമായിരുന്നു മ്യാന്‍മര്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം തീവ്രവാദികളെ ആക്രമിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :