മോഡി സര്‍ക്കാരിന്റെ പ്രഥമ പൊതുബജറ്റ് വ്യാഴാഴ്ച

ന്യുഡല്‍ഹി| Last Modified ബുധന്‍, 9 ജൂലൈ 2014 (11:22 IST)
നരേന്ദ്ര മോഡി സര്‍ക്കാരിന്റെ പ്രഥമ പൊതുബജറ്റ് വ്യാഴാഴ്ച ധനകാര്യമന്ത്രി അരുണ്‍ ജയറ്റ്‌ലി അവതരിപ്പിക്കും. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനും ധനകമ്മി കുറക്കുന്നതിനുമുള്ള നടപടി ബജറ്റിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക സര്‍വെ ഇന്ന് പുറത്തിറങ്ങും. കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ കൊടുത്തു കൊണ്ടുളള ബജറ്റായിരിക്കുമെന്നാണ് സൂചന.

വിലകയറ്റം മറികടക്കാനുളള പദ്ധതികളും ധനകമ്മി കുറയ്ക്കുന്നതിനായുളള നടപടികളും ബജറ്റില്‍ ഉണ്ടാകും. നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്രഥമ പരിഗണന നല്‍കും. ആദായ നികുതി പരിധി ഉയര്‍ത്തി സാധാരണക്കാരുടെ പിന്‍തുണ നേടാനും ശ്രമമുണ്ടാകും. ആദായ നികുതി കുറഞ്ഞത് മൂന്ന് ലക്ഷമായി ഉയര്‍ത്തും. നിലവില്‍ രണ്ട് ലക്ഷമാണ് കുറഞ്ഞ ആദായ നികുതി പരിധി.

അതേ സമയം പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലുടെ ഏഴായിരം കോടി രൂപ സമാഹരിക്കാനാകുമെന്നാണ് സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍. ഓഹരിവിപണി താരതമ്യേന നേട്ടത്തില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുമേഖലസ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുന്നത് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :