എക്സിറ്റ് പോള്‍ ഫലങ്ങളെ കടത്തിവെട്ടി മോദി തരംഗം, അഭിനന്ദനവുമായി ലോകനേതാക്കള്‍

ന്യൂഡല്‍ഹി| Last Modified വ്യാഴം, 23 മെയ് 2019 (16:56 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഭാവത്തില്‍ ഒരിക്കല്‍ കൂടി രാജ്യത്ത് എന്‍ ഡി എ അധികാരത്തിലേക്ക്. എക്സിറ്റ് പോള്‍ ഫലങ്ങളെപ്പോലും അതിശയിപ്പിക്കും വിധത്തിലാണ് മോദി ടീമിന്‍റെ പ്രകടനം. 350 സീറ്റുകളുമായാണ് മോദി വീണ്ടും അധികാരത്തിലേക്ക് എത്തുന്നത്.

അതേസമയം, വീണ്ടും ഭരണത്തിലേറുന്ന നരേന്ദ്രമോദിക്ക് ലോകമെമ്പാടുനിന്നും അഭിനന്ദന പ്രവാഹമാണ്. ലോകനേതാക്കള്‍ മോദിയെ അനുമോദിച്ച് രംഗത്തെത്തി. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ചൈനീസ് പ്രസിഡന്‍റ് ഷി ചിന്‍‌പിങ്, അഫ്ഗാനിസ്ഥാന്‍ പ്രസിഡന്‍റ് അഷ്‌റഫ് ഘാനി, റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ തുടങ്ങിയവര്‍ നരേന്ദ്രമോദിയെ അഭിനന്ദിച്ചവരില്‍ ഉള്‍പ്പെടുന്നു.

ഈ വിജയത്തോടെ അക്ഷരാര്‍ത്ഥത്തില്‍ രണ്ട് നേട്ടങ്ങളാണ് നരേന്ദ്രമോദി സൃഷ്ടിച്ചത്. ഭരണാധികാരി എന്ന നിലയില്‍ പ്രതിപക്ഷത്തിന്‍റെ എല്ലാ വിമര്‍ശനങ്ങളെയും അതിജീവിച്ചുകൊണ്ടുള്ള വിജയത്തിലൂടെ താനായിരുന്നു ശരി എന്ന് സ്ഥാപിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പാര്‍ട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും തനിക്കെതിരെയുള്ള എല്ലാവിധ വിമര്‍ശനങ്ങളുടെയും മുനയൊടിക്കാന്‍ കഴിഞ്ഞു.

മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ വര്‍ധിതവീര്യത്തോടെയാണ് രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ പാര്‍ട്ടികളും നരേന്ദ്രമോദിയെ ആക്രമിച്ചത്. എന്നാല്‍ എല്ലാ ആക്രമണങ്ങളെയും തനിക്കനുകൂലമാക്കി മാറ്റാനുള്ള മെയ്‌വഴക്കം പ്രദര്‍ശിപ്പിച്ച നരേന്ദ്രമോദി ഒരിക്കല്‍ പോലും ഭരണവിരുദ്ധവികാരത്തെ ചര്‍ച്ചയായി തുടരാന്‍ അനുവദിച്ചില്ല. ഈ തെരഞ്ഞെടുപ്പുകാലം ചര്‍ച്ച ചെയ്തത് മോദിയുടെ ഗുഹാവാസവും റഡാറിനെ മേഘം മറയ്ക്കുന്നതുമൊക്കെയായിരുന്നു. യഥാര്‍ത്ഥ പ്രശ്നങ്ങളുടെ മേല്‍ ഇത്തരം കാര്യങ്ങളുടെ കാര്‍മേഘം കൊണ്ട് മൂടല്‍ സൃഷ്ടിക്കാന്‍ മോദിക്ക് കഴിഞ്ഞതോടെ വീണ്ടും മോദിയെ വരിക്കാന്‍ രാജ്യം തീരുമാനിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :