അഭിറാം മനോഹർ|
Last Modified ചൊവ്വ, 3 മാര്‍ച്ച് 2026 (13:48 IST)
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ ഗതാഗതം നിലച്ചതോടെ രാജ്യത്ത് ഊര്‍ജ സുരക്ഷ ഉറപ്പാക്കാന്‍
അടിയന്തര ബദല്‍ പദ്ധതികള്‍ ആലോചിച്ച് ഇന്ത്യ. ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകുന്ന വിദേശകപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതോടെ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണ്.
ഹോര്‍മുസ് അടച്ചതോടെ ആഭ്യന്തര തലത്തില്‍ ഇന്ധനലഭ്യത ഉറപ്പാക്കാന്‍ പെട്രോള്‍. ഡീസല്‍ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും എല്പിജി റേഷനിങ് ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ഇന്ത്യയുടെ പക്കലുള്ള കരുതല്‍ എണ്ണ ശേഖരം രണ്ടാഴ്ചത്തെ ഉപയോഗത്തിന് മാത്രമെയുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തരതലത്തില്‍ എണ്ണ വിതരണ ശൃംഖല സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
വഴി ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയുടെ ഏതാണ്ട് പകുതിയും, LPG വിതരണത്തിന്റെ 85 ശതമാനവും കടന്നുപോകുന്നത്
ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. അമേരിക്കയുമായുള്ള വ്യാപാര കരാറിന്റെ ഭാഗമായി റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തലാക്കിയിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ റഷ്യന്‍ എണ്ണ വാങ്ങുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഹോര്‍മുസ് മറികടന്ന് സൗദി-ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍, അബുദബി ഫുജൈറ പൈപ്പ്ലൈന്‍ എന്നിവ വഴി ബദല്‍ മാര്‍ഗ്ഗങ്ങള്‍ ആരായുകയും ചെയ്യുന്നുണ്ട്.
റഷ്യന്‍ ടാങ്കറുകള്‍ ഹോര്‍മുസ് റൂട്ട് ഉപയോഗിക്കാത്തതിനാല്‍, നിലവിലെ ഭൂമിശാസ്ത്രപരമായ ഗുണം പ്രയോജനപ്പെടുത്തി കൂടുതല്‍ വേഗത്തില്‍ വിതരണം ഉറപ്പാക്കാനാകുമെന്ന് ഊര്‍ജ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. യുഎസ്-ഇന്ത്യ ഇടക്കാല വ്യാപാര ഉടമ്പടിയുടെ ഭാഗമായി ഇന്ത്യ ഏറെക്കുറെ റഷ്യന്‍ ഇറക്കുമതി വെട്ടിക്കുറച്ചിരുന്നെങ്കിലും, ഹോര്‍മുസ് പ്രതിസന്ധി ആ നയം പുനഃപരിശോധിക്കാന്‍ ന്യൂഡല്‍ഹിയെ നിര്‍ബന്ധിതമായിരിക്കുകയാണ്.