ഗുജറാത്ത് മുഖ്യമന്ത്രിയായി ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ? തീരുമാനം ഇന്ന്

അഭിറാം മനോഹർ| Last Modified ഞായര്‍, 12 സെപ്‌റ്റംബര്‍ 2021 (16:24 IST)
ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും വിജയ് രൂപാണി രാജിവെച്ച സാഹചര്യത്തിൽ പുതിയ മുഖ്യമന്ത്രിയെ ഇന്ന് നടക്കുന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിൽ തീരുമാനിച്ചേക്കുമെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രി സ്ഥാനത്ത് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനേയും പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ.

പ്രഫുൽ പട്ടേലിന് പുറമെ നിതിന്‍ പട്ടേല്‍, ഗോര്‍ദന്‍ സദാഫിയ, സംസ്ഥാന അധ്യക്ഷൻ സി.ആര്‍ പാട്ടീല്‍, കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ എന്നിവരെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ജാതിസമവാക്യങ്ങൾക്ക് പ്രാധാന്യമുള്ള ഗുജറാത്തിൽ പട്ടേൽ വിഭാഗത്തിൽ പെട്ട ഒരാൾ മുഖ്യമന്ത്രിയായി വരാനാണ് സാധ്യതകളേറെയും.

ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി, ദാമന്‍ ആന്‍ഡ് ദിയു, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്‌ട്രേറ്ററാണ് പ്രഫുല്‍ പട്ടേല്‍. പ്രഫുൽ പട്ടേൽ അടുത്തിടെ ലക്ഷദീപിൽ നടത്തിയ പരിഷ്‌കരണങ്ങൾ രാജ്യത്ത് വലിയ രീതിയിൽ ചർച്ചയായിരുന്നു.2010ലെ നരേന്ദ്ര മോദി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു പ്രഫുല്‍ പട്ടേല്‍. മോദിയുമായി അടുത്ത ബന്ധമാണ് പട്ടേലിനുള്ളത്.

ബി.ജെ.പി. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചത്. നിയമസഭാ തിരെഞ്ഞെടുപ്പിന് ഒരു വർഷം ബാക്കിനിൽക്കെ അപ്രതീക്ഷിതമായിരുന്നു വിജയ് രൂപാണിയുടെ രാജി. എന്താണ് രൂപാണിയുടെ രാജിക്ക് കാരണമായ സാഹചര്യമെന്നതിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :