പോളി വര്‍ഗീസ് - മോഹിപ്പിക്കുന്ന സംഗീതജീവിതം

വി ഹരികൃഷ്ണന്‍| Last Updated: വ്യാഴം, 13 നവം‌ബര്‍ 2014 (20:22 IST)
തൃശൂര്‍ വലപ്പാട്ട് ഗ്രാമത്തില്‍ പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നേതാവുമായ വര്‍ഗീസ് മേച്ചേരി ആലീസ് ദമ്പതികളുടെ മകന്‍. കിഷോരി അമോക്കര്‍, എംഎല്‍ വസന്തകുമാരി ഇവരുടെ പാട്ടുകളില്‍ ആകൃഷ്ടനായി എട്ടുവയസ് മുതല്‍ സംഗീതപഠനം. അന്നത്തെക്കാലത്ത് ഒരു ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗം ഇറങ്ങിച്ചെല്ലാത്ത മേഖലയായിരുന്നു അത്. എന്തോ ഒരു ആത്മബന്ധമാണ് സംഗീതത്തിലേക്ക് നയിച്ചത്. പിതാവ് വര്‍ഗീസിലൂടെ കവി കുഞ്ഞുണ്ണി മാഷിനെയും കവിതകളെയും പരിചയപ്പെട്ടു. ജ്യേഷ്ഠന്‍ ഷാജി വര്‍ഗീസിലൂടെയാണ് റാഡിക്കല്‍ പ്രസ്ഥാനത്തെയും സിനിമയെയും സാ‍ഹിത്യത്തെയും സംഗീതത്തെയും അടുത്തറിയുന്നത്. 
 
സംഗീതം ആവേശമായപ്പോള്‍ കേരള കലാമണ്ഡലത്തില്‍ ചേര്‍ന്നു. ലോകം മാറുകയായിരുന്നു അവിടെനിന്ന്. മൃദംഗം ആയിരുന്നു ഐച്ഛിക വിഷയം. കൂടാതെ ശാസ്ത്രീയനൃത്തം, ചാക്യാര്‍ക്കൂത്ത്, കഥകളി എന്നിവയിലും പരിശീലനം. ആ കാലഘട്ടത്തിലാണ് ആവേശമായി ആത്മാവില്‍ പ്രവേശിക്കുന്നത്. കലാമണ്ഡലത്തില്‍ വച്ച് ഒരിക്കല്‍ ഡല്‍ഹി ദൂരദര്‍ശനിലൂടെ പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ടിന്റെ മോഹനവീണാ വാദനം കേട്ടതാണ് ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. 
 
മോഹനവീണയുടെ ലോകം തേടിയുള്ള യാത്ര കൊല്‍ക്കത്തയിലെ ശാന്തിനികേതനില്‍ എത്തിച്ചു. അവിടെ അഞ്ചു വര്‍ഷത്തോളം ഹിന്ദുസ്ഥാനിയും രബീന്ദ്ര സംഗീതവും പഠിച്ചു. അവിടത്തെ പഠനകാലത്താണ് വിവിധ വാദ്യോപകരണങ്ങള്‍ വായിക്കാന്‍ പഠിക്കുന്നത്. പിന്നീട് സൂഫി സംസ്ക്കാരധിഷ്ഠിതമായ ബാവുള്‍ സംഗീതത്തില്‍ ആകൃഷ്ടനായി. തുടര്‍ന്നങ്ങോട്ട് എന്റെ ജീവിതം സംഗീതം തന്നെയായി.
 
നോര്‍ത്ത് ഈസ്റ്റേണ്‍ സൂഫിസമാണ് ബാവുള്‍‍. തെരുവുകളില്‍ പാടിയലഞ്ഞ് നടക്കുക. ആര്‍ഭാടങ്ങളെ വിമര്‍ശിച്ചു പാടുക. ജാതിയും മതവുമല്ല വിഷയം. രണ്ടുജാതിയേയുള്ളൂ, അത് സ്ത്രീയും പുരുഷനുമാണെന്ന് പാടുന്ന ഒരു വിഭാഗം. സൂഫിസത്തിന്റെ അഗാധതയിലേക്കുള്ള പ്രയാണമായിരുന്നു അത്.  
 
അടുത്ത പേജില്‍ - മോഹനവീണയുടെ മാന്ത്രികസംഗീതത്തില്‍




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :