സാറാജോസഫുമായൊരു സംഭാഷണം

ബെന്നി ഫ്രാന്‍സിസ്

sara joseph
WDWD
ചോദ്യം: ഇടതും വലതും കേരളത്തില്‍ മാറിമാറി വരികയാണല്ലോ? ഇടതുപക്ഷ സഹയാത്രിക എന്ന നിലയില്‍ നിലവിലുള്ള ഇടതുപക്ഷ സര്‍ക്കാരിനെ എങ്ങനെ കാണുന്നു? ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാര്‍ ഒരു പരാജയമാണെന്നാണോ ടീച്ചര്‍ പറയുന്നത്?

സാറാജോസഫ്: എന്നെക്കൊണ്ട് അങ്ങനെ പറയിച്ച് ‘സര്‍ക്കാര്‍ പരാജയമാണെന്ന് സാറാജോസഫ്’ എന്ന് എഴുതണമായിരിക്കും അല്ലേ? ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാര്‍ പരാജയമാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല, പറയുകയുമില്ല.

ഞാന്‍ എപ്പോഴും ഇടതുപക്ഷ സഹയാത്രികയാണ്. എന്നാല്‍, സിപിഎമ്മിലോ പുരോഗമന കലാസാഹിത്യ സംഘത്തിലോ ഞാന്‍ അംഗമല്ലെന്ന് മാത്രം.

ചോദ്യം: പിണറായി വിജയന്റെ മകന്‍ വിദേശത്ത് പഠിക്കുന്നതിനെ പറ്റിയൊരു വിവാദ പ്രസ്താവന ടീച്ചര്‍ നടത്തിയിരുന്നില്ലേ?

സാറാജോസഫ്: പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠനം അസാധ്യമാകുന്ന രീതിയിലുള്ള നയങ്ങള്‍ ഇടതുസര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ ഇടതു വിദ്യാര്‍ഥി സംഘടനകള്‍ എന്തു ചെയ്യുന്നു എന്നാണ് ഞാന്‍ ചോദിച്ചത്. പിണറായിയുടെ മകന്റെ കാര്യം ഇതിനിടയില്‍ പരാമര്‍ശിക്കേണ്ടിവന്നു. എന്നാല്‍ പിണറായി വിജയന്റെ മകന്‍ വിദേശത്ത് പഠിക്കുന്ന കാര്യം ഞാന്‍ പരാമര്‍ശിച്ചത് മാത്രമേ കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടുള്ളൂ. യഥാര്‍ത്ഥ പ്രശ്നം ആരും ചര്‍ച്ച ചെയ്തില്ല. പിണറായിയുടെ മകന്‍ മാത്രമല്ല, ആരും വിദേശത്ത് പഠിക്കുന്നതിനെ ഞാന്‍ എതിര്‍ക്കില്ല.

ചോദ്യം: ടീച്ചര്‍ക്കെതിരായും വിദേശഫണ്ട് ആരോപണം ഒന്ന് വന്നുവല്ലോ?

സാറാജോസഫ്: ആദിശക്തി തീയറ്റേഴ്സില്‍ ജോലി നോക്കുന്ന എന്റെ മകന്‍ വിനയ് കുമാറെ പറ്റിയാണ് ചോദ്യമെന്ന് കരുതുന്നു. പോണ്ടിച്ചേരിയിലെ ആരോവല്ലിയിലുള്ള ആദിശക്തി തീയറ്റേഴ്സില്‍ ജോലി നോക്കുകയാണ് വിനയ്‍. ടാറ്റയടക്കം പല ഇന്ത്യന്‍ കമ്പനികളുടെയും ഫോര്‍ഡ് ഫൌണ്ടേഷന്റെയുമൊക്കെ സാമ്പത്തിക സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന തീയേറ്റര്‍ ഗ്രൂപ്പാണത്. ഇതാണ് എനിക്കെതിരെ വന്ന വിദേശഫണ്ട് ആരോപണത്തിന്റെ അണിയറക്കഥ.

ചോദ്യം: പാവപ്പെട്ടവരുടെ അത്താണിയാണെന്ന് നാം കരുതിയിരുന്ന ഇടതുപക്ഷം കൂടി പരാജയപ്പെടുന്ന സാഹചര്യത്തില്‍ ഇനിയെന്താണ് പോം‌വഴി?

സാറാജോസഫ്: അങ്ങനെ ഒരവസ്ഥയില്‍ ജനങ്ങള്‍ തന്നെ തെരുവിലിറങ്ങേണ്ടി വരും. നീതിയല്ല, ന്യായമാണ്‌ പലപ്പോഴും രാജ്യത്ത് നടപ്പിലാവുന്നത് എന്നാണ് പല കോടതി വിധികളും പരിശോധിക്കുമ്പോള്‍ മനസ്സിലാവുന്നത്. ഇതിന്റെ കാരണം എനിക്കറിയില്ല. അങ്ങനെയല്ലാതെയുള്ളവയും വരുന്നുണ്ട്‌. എങ്കിലും പൊതുവെ, കോടതി വിധികള്‍ ജനങ്ങള്‍ക്ക്‌ അനുകൂലമായി വരുന്നില്ല. അതുകൊണ്ടുതന്നെയാണ് നീതിയുക്തമായ കോടതിവിധികള്‍ വരുമ്പോള്‍ ജനങ്ങള്‍ പടക്കം പൊട്ടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്നത്.

ചോദ്യം: പൊതുവെ ആളുകള്‍ ഇടതുപക്ഷം എന്ന് പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് പാര്‍ലിമെന്ററി ഇടതുപക്ഷ പാര്‍ട്ടികളെ മാത്രമാണ്. കേരളത്തില്‍ ഭൂപരിഷ്കരണ പോരാട്ടങ്ങളും സമരങ്ങളും നടത്തിയിട്ടുള്ളത് ഈ പാര്‍ട്ടികള്‍ മാത്രമാണോ? എം.എന്‍. വിജയന്‍ മാഷും സുധീഷുമൊക്കെ തുടങ്ങിയ പോരാട്ടം, സിപി‌എമ്മില്‍ സംഭവിച്ചുപോയ എന്തോ ഒരു തെറ്റ് തിരുത്താന്‍ എന്നതുപോലെ ആയിരുന്നു. അപ്പോള്‍ സി‌പി‌എമ്മും സി‌പി‌ഐയും മാത്രമേ ആഗോളവല്‍ക്കരണത്തിനെതിരെ പോരാടാന്‍ ഇവിടെയുള്ളൂ?

സാറാജോസഫ്: തീര്‍ച്ചയായും അല്ല. കേരളത്തില്‍ ആഗോളവല്‍ക്കരണത്തിനെതിരെ, പരിസ്ഥിതി ചൂഷണത്തിനെതിരെ ഒക്കെ സമരം നടത്തിയിട്ടുള്ള അനേകം ചെറിയ ഗ്രൂപ്പുകളുണ്ട്. ഇവയൊക്കെയും ഇടതുപക്ഷത്തിനുള്ളിലുള്ള സംഘങ്ങളാണ്. പല ഗ്രൂപ്പുകളായുള്ള തീവ്ര ഇടത് ഗ്രൂപ്പുകള്‍ ഇവിടെയുണ്ട്. എന്‍‌ജി‌ഓകള്‍ ഉണ്ട്. ഇവരൊക്കെ ഇടതുപക്ഷത്തില്‍ പെടുന്നു. ഇങ്ങനെ ഇടതുപക്ഷത്തുള്ള എല്ലാ ചെറു കൂട്ടായ്മകളും കൂടിയാണ് കേരളത്തില്‍ പോരാടുന്നത്.


ഫോട്ടോകള്‍ - സാജന്‍ വി‌ മണി)

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :