സാറാജോസഫുമായൊരു സംഭാഷണം

ബെന്നി ഫ്രാന്‍സിസ്

sara joseph
WDWD
ചോദ്യം: ‘ഒളി അജണ്ട’ എന്ന് ടീച്ചര്‍ പറഞ്ഞല്ലോ? എന്താണീ ഒളി അജണ്ട? ആരാണിത് നടപ്പിലാക്കുന്നത്?

സാറാജോസഫ്: ആരെങ്കിലും ബോധപൂര്‍വ്വം നടപ്പാക്കുന്ന ഒന്നായിക്കൊള്ളണമെന്നില്ല ഈ ഒളി അജണ്ട. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി സംഭവിക്കുന്നതാണിത്. പൊതുമേഖലകളില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്താണ്? വിദ്യാഭ്യാസം സ്വകാര്യമേഖലയിലേക്ക് മാറുന്നതാണ് നാം കാണുന്നത്. പണമുള്ളവര്‍ക്ക് മാത്രം ലഭിക്കുന്ന ഒന്നായി വിദ്യാഭ്യാസം ചുരുങ്ങുന്നു.

സെക്കണ്ടറി തലം വരെ സൌജന്യ വിദ്യാഭ്യാസത്തിന് അര്‍ഹതയുള്ള ഒരു രാജ്യമാണ് ഇന്ത്യ. ആരെങ്കിലും ഇന്ന് ഇതോര്‍ക്കുന്നുണ്ടോ? സി‌ബി‌എ‌സി പോലുള്ള പേരുകളിലാണ് നമുക്കിന്ന് താല്‍‌പ്പര്യം. പണമുള്ളവന് പഠിക്കാം എന്നാണ് രീതി. വിദ്യാഭ്യാസരംഗത്ത് സ്വകാര്യമേഖലയ്ക്ക് പ്രാധാന്യം കൊടുത്തപ്പോള്‍ സര്‍ക്കാരുകള്‍ക്ക് വേണ്ടത്ര ജാഗ്രത ഉണ്ടായില്ല.


ചോദ്യം: കേരളത്തെ മാത്രം മുന്നില്‍ കണ്ടാണ് ടീച്ചര്‍ സംസാരിക്കുന്നതെന്ന് തോന്നുന്നു. സി‌ബി‌എ‌സി സിലബസ്സും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും അന്യ സംസ്ഥാനങ്ങളിലും അന്യ രാജ്യങ്ങളിലും ജോലി തേടാന്‍ നമ്മുടെ മക്കളെ പ്രാപ്തരാക്കുന്നുണ്ട് എന്ന് മറക്കരുത്. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപങ്ങളേക്കാള്‍ ഗുണനിലവാരം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഉണ്ടെന്നത് മിക്കവരും അംഗീകരിക്കുന്ന കാര്യമാണ്. എന്തുകൊണ്ടാണ് ഗുണനിലവാരത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പിന്നോട്ട് പോവുന്നത്? നമ്മുടെ രാഷ്ട്രീയബോധത്തിന്റെ ഭാഗമായ സംഘടനകളും മറ്റും ഇതില്‍ വലിയൊരു പങ്ക് വഹിക്കുന്നില്ലേ?

സാറാജോസഫ്: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആളുകളേക്കാള്‍ യോഗ്യതയും പ്രാപ്തിയുമുള്ളവരാണ് പി‌എസ്‌സി വഴിയൊക്കെ നിയമനം കിട്ടി സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്. എന്നിട്ടും ഇവിടങ്ങളില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാനാവുന്നില്ല. ഇതിന് കാരണം അവരെ ശരിക്ക് പണിയെടുപ്പിക്കുന്നില്ല എന്നതാണ്. അല്ലെങ്കില്‍ പണിയെടുക്കാന്‍ അവരെ വിടുന്നില്ല എന്നും പറയാം. അവരെക്കൊണ്ടു ജോലി ചെയ്യിക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. സംഘടനകളുടെ കയ്യൂക്കും ഇങ്ങനെയൊരു അവസ്ഥയെ സഹായിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനത്തിലെ ജോലി എന്ന് വച്ചാല്‍ എല്ലാത്തിനുമുള്ള അര്‍ഹത നേടി എന്ന കാഴ്ചപ്പാടില്‍ നിന്നാണ് പണിയെടുക്കാത്ത അവസ്ഥയുണ്ടാവുന്നത്.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലാഭത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. തല്ലിപ്പഴുപ്പിക്കലാണ് അവിടത്തെ വിദ്യാഭ്യാസ രീതി. അതാണല്ലോ നമുക്കിപ്പോള്‍ വേണ്ടത്! പൊതുമേഖലാ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസം ശരിയല്ല എന്ന തോന്നല്‍ കൂടിയാവുമ്പോള്‍ എല്ലാം ശരിയായി.

ചോദ്യം: പല കാര്യങ്ങളിലും വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഇടതുപക്ഷമാണല്ലോ ഇപ്പോള്‍ ഭരിക്കുന്നത്. എന്തുകൊണ്ടാണ് അവര്‍ക്ക് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിച്ച് പൊതുമേഖലയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാത്തത്?

സാറാജോസഫ്: ഇടതുപക്ഷ സര്‍ക്കാരിന് വിദ്യാഭ്യാസ രംഗത്ത് പലതും ചെയ്യാന്‍ കഴിയുമായിരുന്നു. കാര്‍ഷികബില്ലും വിദ്യാഭ്യാസബില്ലും ഭൂപരിഷ്കരണബില്ലുമൊക്കെ കൊണ്ടുവന്ന പരിചയമുള്ളതാണ് ഇടതുപക്ഷ പ്രസ്ഥാനം. എന്നാല്‍ ഇപ്പോള്‍ അങ്ങനെയെന്തെങ്കിലും ചെയ്യാന്‍ ഇടതുപക്ഷത്തിന് കഴിയുമെന്ന് തോന്നുന്നില്ല. ഇടതുപക്ഷത്തിന്റെ വിദ്യാഭ്യാസ നയം ഇപ്പോള്‍ ഏറെ കോളിളക്കം ഉണ്ടാക്കിയിരിക്കുകയാണല്ലോ.

ഇടതുപക്ഷ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ പറ്റുമെന്ന് കരുതുന്നില്ല. ക്രിസ്തീയ വിഭാഗങ്ങളിലെ തല്‍‌പ്പരകക്ഷികള്‍ മാത്രമല്ല സര്‍ക്കാരിനെ വിദ്യഭ്യാസനയത്തിന് തുരങ്കം വയ്ക്കുന്നത്. പലരുമുണ്ട് അതിന് പിന്നില്‍. ഞാന്‍ മുമ്പ് പറഞ്ഞതുപോലെ ഇടതുപക്ഷ സര്‍ക്കാരിന് ജാഗ്രത വേണമായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല. ഒരു സര്‍ക്കാരിനും ഒന്നും ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.

ഇടതുപക്ഷ സര്‍ക്കാരില്‍ മുഖ്യമന്ത്രിയായി അച്യുതാനന്ദനുണ്ടെന്ന് മറക്കുന്നില്ല. എന്നാല്‍ അദ്ദേഹത്തിന് മാത്രം എന്ത് ചെയ്യാനാവും? ഭരിക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് വേണ്ടത്ര സമയം കിട്ടിയിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്.

നല്ലൊരു മുഖ്യമന്ത്രി ഉണ്ടായതുകൊണ്ടു മാത്രം നെല്ലുണ്ടാകണമെന്നില്ല. സര്‍ക്കാരിന് ഭരിക്കാന്‍ സമയം കിട്ടണം. തൃശ്ശൂരിലെ കാര്യം തന്നെ എടുക്കൂ. പുഴക്കല്‍ പാടത്ത്‌ എണ്ണൂറ്‌ ഏക്കര്‍ വയല്‍ നികത്തിയാണ്‌ സ്വകാര്യ സ്ഥാപനം ടൗണ്‍ഷിപ്പ്‌ നിര്‍മിക്കുന്നത്‌. തൃശ്ശൂരിന്റെ നെല്ലറകളില്‍ ഒന്നാണ് അന്യം നിന്നുപോവുന്നത്. സര്‍ക്കാര്‍ ഈ പദ്ധതി തടയണമായിരുന്നു. നെല്ലറ വേണോ ടൗണ്‍ഷിപ്പ്‌ വേണോ എന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്.


WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :