സാറാജോസഫുമായൊരു സംഭാഷണം

ബെന്നി ഫ്രാന്‍സിസ്

Sara Joseph
WDWD
ബപാസി (ദ ബുക്ക് സെല്ലേഴ്സ് ആന്‍ഡ് പബ്ലിഷേഴ്സ് അസോസിയേഷന്‍ ഓഫ് സൌത്ത് ഇന്ത്യ) നല്‍‌കുന്ന കവിഞ്ജര്‍ കരുണാനിധി പൊര്‍ക്കിഴി പുരസ്കാരം സ്വീകരിക്കാനായി ചെന്നൈയില്‍ എത്തിയ പ്രശസ്ത എഴുത്തുകാരി സാറാജോസഫിന് കേരള വര്‍ക്കിംഗ് ജേര്‍ണലിസ്റ്റിക് അസോസിയേഷന്‍ തമിഴ്‌നാട് ഘടകം (ചെന്നൈ വിഭാഗം) മലയാളി ക്ലബ്ബില്‍ ഒരു സ്വീകരണം നല്‍കുകയുണ്ടായി. സ്വീകരണത്തെ തുടര്‍ന്ന് സാറാജോസഫുമായി മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ സംഭാഷണത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍.

ആമുഖമായി സാറാജോസഫ് സംസാരിച്ചത് -

നമുക്ക് നമ്മുടെ ഭാഷ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോവുന്നത്. ആഗോളവല്‍ക്കരണം വരാന്‍ പോകുന്നു എന്നൊക്കെ പറഞ്ഞ് മുപ്പത്തിയഞ്ച് വര്‍ഷം മുമ്പേ നമ്മള്‍ ചൂടേറിയ ചര്‍ച്ചകളും സംവാദങ്ങളും നടത്തി. ഇന്നിതാ ആഗോളവല്‍ക്കരണം പ്രയോഗഘട്ടത്തില്‍ വന്നുകഴിഞ്ഞിരിക്കുന്നു.

ആഗോളവല്‍ക്കരണത്തിന്റെ ‘ഒളി അജണ്ട’യാണ് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് സാര്‍വത്രികമായി നടക്കുന്ന അഴിച്ചുപണിക്കും സ്വകാര്യ വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിക്കുന്ന പ്രാധാന്യത്തിനും പിന്നില്‍. കുട്ടികള്‍ക്ക് പഠിക്കേണ്ട 27 വിഷയങ്ങളില്‍ ഐച്ഛികമായി എടുക്കേണ്ട ഒന്നായാണ് ഭാഷാപഠനം ഉള്‍‌പ്പെടുത്തിയിരിക്കുന്നത്. ഭാഷ പഠിക്കേണ്ട എന്ന് പറയുന്നത് നിങ്ങള്‍ നിങ്ങളെ പഠിക്കേണ്ട എന്ന് പറയുന്നതിന് തുല്യമാണ്.

ഐച്ഛിക വിഷയമായി ഭാഷാപഠനം ചുരുങ്ങുമ്പോള്‍ അടുത്ത തലമുറയ്ക്ക് നഷ്ടപ്പെടുന്നത് നമ്മുടെ സംസ്കാരവുമായി ബന്ധപ്പെട്ട സൌന്ദര്യബോധവും നൈതികതയുമാണ്. പുതിയ കാലഘട്ടത്തിന്റെ എല്ലാ ഗുണങ്ങളും നമ്മുടെ കുട്ടികള്‍ക്ക് കിട്ടണം. എന്നാല്‍ അത് മാത്രമായി ചുരുക്കുകയും നമ്മുടെ സംസ്കാരം മറന്നുകളയാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ പരിഷ്കരണങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

ഭാഷയും സംസ്കാരവും പരിഗണിക്കാതെ ആഗോളപൌരത്വവും ഉന്നം‌വച്ച് കുതിക്കുന്ന ഈ കാലഘട്ടത്തില്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രിയും സാഹിത്യകാരനുമായ കരുണാനിധി ഏര്‍പ്പെടുത്തിയ ഈ പുരസ്കാരം മലയാളത്തിന് ലഭിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്. മുല്ലപ്പെരിയാര്‍ മാത്രമല്ല, തമിഴ്‌നാടിനും കേരളത്തിനുമിടയിലെന്നാണ്‌ ഇതര്‍ഥമാക്കുന്നത്‌. അക്ഷരത്തിനും സാഹിത്യത്തിനും വിദേശങ്ങളില്‍ ലഭിക്കുന്ന ബഹുമാനം ഇന്ത്യയില്‍ ഇല്ല. അതിനാല്‍ തന്നെ അക്ഷരത്തെ ആദരിക്കുന്ന ഈ പുരസ്കാരം എനിക്കേറെ പ്രധാനപ്പെട്ടതാണ്.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :