സാഹസികതയുടെ അവസാനവാക്ക് - മോഹന്‍ലാല്‍ !

BIJU| Last Updated: ബുധന്‍, 24 ജനുവരി 2018 (22:22 IST)
1989ല്‍ ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങി മെഗാഹിറ്റായി മാറിയ ചിത്രമാണ് ‘നാടുവാഴികള്‍’. മരിയോ പുസോയുടെ ‘ഗോഡ്ഫാദര്‍’ മലയാളീകരിച്ചതായിരുന്നു ഈ സിനിമ. മധുവും മോഹന്‍ലാലും അച്ഛനും മകനുമായി അഭിനയിച്ച ഈ സിനിമ വന്‍ ഹിറ്റായി മാറി. എസ് എന്‍ സ്വാമിയായിരുന്നു തിരക്കഥാകൃത്ത്.
 
അര്‍ജ്ജുന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ മിന്നിത്തിളങ്ങിയ നാടുവാഴികള്‍ മികച്ച ആക്ഷന്‍ സീനുകളാലും ത്രില്ലടിപ്പിക്കുന്ന മുഹൂര്‍ത്തളാലും സമ്പന്നമായിരുന്നു.
 
2012ല്‍ നാടുവാഴികളുടെ റീമേക്ക് റിലീസായി. ഷാജി കൈലാസ് സംവിധാനം ചെയ്ത ‘സിംഹാസനം’ എന്ന ചിത്രം പക്ഷേ ദയനീയ പരാജയമായിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച അര്‍ജ്ജുനെയും പൃഥ്വിരാജിന്‍റെ അര്‍ജ്ജുനെയും പ്രേക്ഷകര്‍ താരതമ്യപ്പെടുത്തിയതായിരുന്നു സിംഹാസനം തകര്‍ന്നടിയാന്‍ കാരണം. 
 
കാര്‍ലോസ് വീണപ്പോള്‍ കണ്ണന്‍ നായര്‍ !
 
രാജാവിന്‍റെ മകന്‍ ടീം തന്നെയായിരുന്നു ‘ഇന്ദ്രജാലം’ എന്ന മെഗാഹിറ്റിന് പിന്നിലും. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഇന്ദ്രജാലത്തിന് ഡെന്നിസ് ജോസഫായിരുന്നു തിരക്കഥ. ‘കണ്ണന്‍ നായര്‍’ എന്ന അധോലോക നായകനെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.
 
ബോംബെ അധോലോകം പശ്ചാത്തലമായുള്ള ഒരു പ്രതികാര കഥയായിരുന്നു ഇന്ദ്രജാലം. ‘കാര്‍ലോസ്’ എന്ന കൊടിയ വില്ലനായി രാജന്‍ പി ദേവ് മിന്നിത്തിളങ്ങിയ ഈ സിനിമ മോഹന്‍ലാലിന്‍റെ ഗംഭീരമായ ആക്ഷന്‍ പെര്‍ഫോമന്‍സിന് ഉദാഹരണമാണ്.
 
1990ല്‍ പുറത്തിറങ്ങിയ ‘ഇന്ദ്രജാലം’ മെഗാഹിറ്റായി. സന്തോഷ് ശിവന്‍റെ ഛായാഗ്രഹണ മികവ് ഈ സിനിമയിലെ സംഘട്ടന രംഗങ്ങള്‍ക്ക് ഇരട്ടി പൊലിമ പകര്‍ന്നു. 
 
അധോലോക രാജാവ് കാര്‍ലോസ് പാതിവഴിയില്‍ മരിച്ചുവീണപ്പോള്‍ കണ്ണന്‍ നായര്‍ ആ സാമ്രാജ്യത്തിന്‍റെ പുതിയ അമരക്കാരനായി. പല പ്രമുഖ സംവിധായകരും ഈ സിനിമ റീമേക്ക് ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചുതുടങ്ങിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :