സാഹസികതയുടെ അവസാനവാക്ക് - മോഹന്‍ലാല്‍ !

BIJU| Last Updated: ബുധന്‍, 24 ജനുവരി 2018 (22:22 IST)
“കുറ്റവാളി ആരായിരുന്നാലും അവന് പിന്നാലെ ഒരു പിന്‍‌ഗാമി ഉണ്ടായിരിക്കും” - പ്രണവം ആര്‍ട്സിന്‍റെ ബാനറില്‍ മോഹന്‍ലാല്‍ നിര്‍മ്മിച്ച ‘പിന്‍‌ഗാമി’ എന്ന ചിത്രത്തിന്‍റെ പരസ്യവാചകമായിരുന്നു അത്. തന്‍റെ സ്ഥിരം ശൈലിയില്‍ നിന്ന് മാറി സത്യന്‍ അന്തിക്കാട് ഒരുക്കിയ സിനിമയായിരുന്നു ‘പിന്‍‌ഗാമി’. രഘുനാഥ് പലേരിയായിരുന്നു തിരക്കഥാകൃത്ത്. 
 
ക്യാപ്ടന്‍ വിജയ് മേനോന്‍ എന്ന കഥാപാത്രത്തെയാണ് പിന്‍‌ഗാമിയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. തിലകന്‍ അവതരിപ്പിച്ച കുമാരേട്ടന്‍ എന്ന കഥാപാത്രത്തിന്‍റെ കൊലപാതകം അന്വേഷിക്കുന്ന അയാള്‍ ഒടുവില്‍ എത്തിച്ചേരുന്നത് തന്‍റെ പിതാവിന്‍റെ ഘാതകരുടെ അടുത്താണ്. 1994ല്‍ പുറത്തിറങ്ങിയ ഈ സിനിമയുടെ നിര്‍മ്മാണച്ചെലവ് ഒന്നരക്കോടി രൂപയായിരുന്നു. ചിത്രം രണ്ടുകോടി രൂപ ഗ്രോസ് കളക്ഷന്‍ നേടി.
 
ഈ സിനിമയ്ക്ക് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും അകന്നു. പിന്നീട് 2006ല്‍ ‘രസതന്ത്രം’ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. 
 
പകരക്കാരില്ലാത്ത ഡോണ്‍
 
1987ല്‍ കെ മധു സംവിധാനം ചെയ്ത ചിത്രമാണ് ‘ഇരുപതാം നൂറ്റാണ്ട്’. മലയാള സിനിമ അതുവരെ കണ്ടിരുന്ന ആക്ഷന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ പരീക്ഷണമായിരുന്നു അത്. എസ് എന്‍ സ്വാമി രചിച്ച ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ സാഗര്‍ എലിയാസ് ജാക്കി എന്ന കഥാപാത്രം തരംഗമായി മാറി. കള്ളക്കടത്തിലും അധോലോക പ്രവര്‍ത്തനത്തിലും പോലും ഒരു എത്തിക്സ് കാത്തുസൂക്ഷിക്കുന്ന ഡോണ്‍ ആയിരുന്നു സാഗര്‍ എലിയാസ് ജാക്കി. കഞ്ചാവ് ആളെക്കൊല്ലും എന്ന തിരിച്ചറിവുള്ളതിനാല്‍ മയക്കുമരുന്നിന്‍റെ ബിസിനസ് ഒരിക്കലും ചെയ്യില്ലെന്ന് ശപഥം ചെയ്ത ജാക്കി. 
 
ഈ സിനിമ അക്കാലത്ത് ഒരു ബിഗ് ബജറ്റ് ചിത്രമായിരുന്നു. 40 ലക്ഷം രൂപയാണ് ചെലവായത്. നാലരക്കോടി രൂപയാണ് ഇരുപതാം നൂറ്റാണ്ട് തിയേറ്ററുകളില്‍ നിന്ന് വാരിക്കൂട്ടിയത്. ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം ഭാഗമായ ‘സാഗര്‍ എലിയാസ് ജാക്കി റീലോഡഡ്’ എന്ന ചിത്രം പക്ഷേ പരാജയമായി. കെ മധുവിന് പകരം അമല്‍ നീരദായിരുന്നു ചിത്രം സംവിധാനം ചെയ്തത്.
 
വളരെ യാദൃശ്ചികമായാണ് ‘ഇരുപതാം നൂറ്റാണ്ട്’ എന്ന സിനിമ സംഭവിക്കുന്നത്. കെ മധുവിന് വേണ്ടി ഒരു സിനിമ എഴുതി നല്‍കാമെന്ന് ഡെന്നിസ് ജോസഫ് വാക്കുനല്‍കിയിരുന്നു. എന്നാല്‍ ആ പ്രൊജക്ടിന്‍റെ സമയത്ത് തിരക്കായതിനാല്‍ ഡെന്നിസിന് തിരക്കഥ എഴുതാനായില്ല. ഡെന്നിസ് നിര്‍ബന്ധിച്ചിട്ടാണ് എസ് എന്‍ സ്വാമി ‘ഇരുപതാം നൂറ്റാണ്ട്’ എഴുതാന്‍ തീരുമാനിക്കുന്നത്. അത് ചരിത്രം സൃഷ്ടിച്ച വിജയമായി മാറി.
 
അടുത്ത പേജില്‍ - സാഹസികതയുടെ അവസാനവാക്ക്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :