അക്കിത്തത്തിന് 82
ടി ശശി മോഹന്‍
|
1926 മാര്‍ച്ച് 18ന് കാര്‍ത്തിക നക്ഷത്രത്തില്‍ കുമരനല്ലൂരില്‍ ആണ് അക്കിക്കത്ത് അച്യുതന്‍ നമ്പൂതിരിയുടെ ജനനം. എണ്‍പത്തിരണ്ടാം വയസ്സിലും അക്കിത്തം കുമരനല്ലൂരിലെ ദേവായനം വീട്ടില്‍ കര്‍മ്മനിരതനായി കഴിയുന്നു.പാലക്കാട് ജില്ലയിലാണ് കുമരനല്ലൂര്‍. എം.ടിയുടെ കൂടല്ലൂരും, ഇടശ്ശേരിയുടെ പൊന്നാനിയുമെല്ലാം അടുത്തുള്ള പ്രദേശങ്ങള്‍.
അക്കിത്തം മലയാളത്തിലെ ജീവിച്ചിരിക്കുന്ന മഹാകവിയാണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസകാരനാണ്.
ബിരുദമോ സ്ഥാനമാനങ്ങളോ ഇല്ലാതെ ജ്ഞാനത്തിന്‍റെ ഉള്‍ക്കഴ്ച നേടിയ മാഹാവ്യക്തിയാണ് . ആധുനിക മലയാള കവികളുടെ കൂട്ടത്തില്‍ രചനകളുടെ വൈവിധ്യം കൊണ്ട് അഗ്യ്രപൂജയ്ക്ക് അര്‍ഹനാണ് .
ജീവിതത്തില്‍ പുലര്‍ത്തുന്ന ലാളിത്യവും സ്വച്ഛതയും സ്വാച്ഛന്ദ്യവും ധര്‍മ്മവ്യസനിതയും അതിരില്ലാത്ത മനുഷ്യസ്നേഹവും ആത്മസത്തയുടെ അഗാധതയും ജീവിതത്തെ ഒരു യജ്ഞമായിക്കാണുന്ന കര്‍മ്മദര്‍ശനവും അതേപടിതന്നെ അദ്ദേഹത്തിന്‍റെ കവിതയിലും വാര്‍ന്നുവീണിരിക്കുന്നു.
അക്കിത്തത്തിന് ഈശ്വരനും കവിതയും രണ്ടല്ല. അതുകൊണ്ട് അദ്ദേഹത്തില്‍ ഒരേസമയം രാഗിയും വൈരാഗിയും ജീവിക്കുന്നു. പ്രകൃതിയും പുരുഷനുമെന്നപോലെ, വികാരപരതയും നിസ്സംഗതയും ഒരുമിച്ച് നിലനില്‍ക്കുന്നു.
|
വെളിച്ചം ദുഃഖമാണുണ്ണീ എന്നു പറയുമ്പോള്‍ ഇന്ദ്രിയഗോചരമായ വെളിച്ചത്തിനും അപ്പുറമുള്ള വെളിച്ചം അദ്ദേഹം കാണുന്നു.
കാവ്യനിര്‍മ്മാണം അക്കിത്തത്തിന് വലിയൊരു തപസ്യയായിരുന്നു. തപസ്യയുടെ അദ്ധ്യക്ഷനായും അക്കിത്തം ഏറെ നാള്‍ പ്രവര്‍ത്തിച്ചു.
വലിയ മാനസിക സംഘര്‍ഷങ്ങളും ശാരീരിക അസ്വാസ്ഥ്യങ്ങളും അനുഭവിച്ചാലേ അക്കിത്തത്തിന് കവിത പുറത്ത് കൊണ്ടുവരാന്‍ പറ്റൂ. കവിത എഴുതാനിരുന്നാള്‍ അദ്ദേഹം ഒട്ടേരെ തവണ കുളിമുരിയിലും കക്കൂസിലും പോകും എന്ന് സുഹൃത്തുക്കള്‍ കളിയാക്കിയിരുന്നു ഇതില്‍ തെല്ലു സത്യം ഇല്ലതില്ല.
""നിര്‍ത്തുകയാണീകാവ്യനിര്‍മ്മാണമെ--
ന്നെത്രവട്ടം വിഫല ശപഥം ചെയ്തു ഞാന്‍
ബുദ്ധിതന്‍ കടിഞ്ഞാണമെപ്പോഴും നുറുങ്ങിപോ--
മുദ്ധതജീവന്‍ തന്‍റേതാം കുളമ്പിന്‍ കുതിയേല്‍ക്കെ''
എന്ന് അദ്ദേഹം തന്നെ സ്വന്തം കാവ്യ രചനയെ പറ്റി പറഞ്ഞിട്ടുണ്ട്.
പൂര്‍വ്വസൂരികളുടെ കല്‍പ്പനകളും ഭാവനകളും വായിച്ചു സ്വായത്തമാക്കിയ താന്‍ വലിയ കവിയല്ല ആ മഹാവ്യക്തികളുടെ കാവ്യഭാനകളാകുന്ന മുത്തുകള്‍ കോര്‍ക്കുന്ന വെറും നൂലാണ് എന്ന് അക്കിത്തം കാളിദാസനെ കൊണ്ട് ഒരു കവിതയില്‍ പറയിക്കുന്നുണ്ട്.
ഇത് ആത്മാംശം ഉള്‍ക്കൊള്ളുന്ന പരാമര്‍ശമാണ് എന്ന് അക്കിത്തവും സമ്മതിക്കുന്നു.