വ്യാപാരിയുടെ പണം തട്ടി, കമ്പി പഴുപ്പിച്ച് ആക്രമിച്ചു

ചെങ്ങന്നൂര്‍| WEBDUNIA|
PRO
PRO
ഉപ്പു വ്യാപാരിയെ കബളിപ്പിച്ച്‌ പണവും വാഹനവും തട്ടിയെടുത്ത യുവാക്കള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. പന്തളം സ്വദേശിയും ഇപ്പോള്‍ കാരയ്ക്കാട്‌ ഹൈസ്ക്കൂളിനു സമീപം വാടകയ്ക്കു താമസിക്കുന്ന ബിനീഷ്‌ (34), ഇയാളുടെ സുഹൃത്തും വടക്കാഞ്ചേരി സ്വദേശിയുമായ ബി നോയ്‌ (32) എന്നിവര്‍ക്കെതിരെയാണ്‌ കേസെടുക്കാന്‍ ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതി ഉത്തരവിട്ടത്‌.

തൂത്തുകുടിയില്‍ ഉപ്പു വ്യാപാരിയായ അടൂര്‍ കടമ്പനാട്‌ തേവലക്കരയില്‍ ജി ബാബുവിനെ കബളിപ്പിച്ച്‌ പണവും വാഹനവും തട്ടിയെടുത്തെന്ന പരാതിയിലാണ്‌ നടപടി. അന്ന സോള്‍ട്ട്‌ എന്ന ഉപ്പിന്റെ മൊത്തവ്യാപാരിയായ ബാബുവില്‍ നിന്ന് പ്രതികള്‍ രണ്ടുലോഡ്‌ ഉപ്പും ഇതു കയറ്റിവിട്ട മിനിലോറിയും 60,000 രൂപയുടെ ഓഫീസ്‌ ഉപകരണങ്ങളും തട്ടിയെടുത്തെന്ന്‌ പരാതില്‍ പറയുന്നു. ഉപ്പു വിറ്റ വകയില്‍ പണം യഥാസമയം നല്‍കാതിരുന്നതിനെ തുടര്‍ന്ന്‌ കഴിഞ്ഞ 4ന്‌ യുവാക്കളെ തിരക്കിയെത്തിയ ബാബുവിനെ ഇവര്‍ ചെങ്ങന്നൂരിനു സമീപമുള്ള ഒരു രഹസ്യ കേന്ദ്രത്തില്‍ എത്തിച്ച്‌ ക്രൂരമായി മര്‍ദ്ദിച്ചെന്നും ശരീരത്തിന്റെ പല ഭാഗങ്ങളിലും കമ്പി പഴിപ്പിച്ചു വച്ചതായും പരാതിയില്‍ പറയുന്നു.

തുടര്‍ന്ന്‌ ബാബുവിന്റെ മൊബൈല്‍ ഫോണുകളും സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാലയും കൈക്കലാക്കി ബാബുവെത്തിയ മാരുതി കാറുമായി പ്രതികള്‍ കടക്കുകയായിരുന്നു. പ്രതികള്‍ വിദേശത്തേക്ക്‌ കടക്കാനിരിക്കെയാണ്‌ അഭിഭാഷകനായ മുരളിമനോഹര്‍ നല്‍കിയ ഹര്‍ജിയില്‍ പ്രതികള്‍ക്കെതിരെ കേസെടുത്ത്‌ അന്വേഷണം ആരംഭിക്കാന്‍ ചെങ്ങന്നൂര്‍ പൊലീസിന്‌ കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :