അനുമതിയില്ലാതെ റോഡ്‌ വെട്ടിപ്പൊളിച്ചവര്‍ അറസ്റ്റില്‍

വൈറ്റില| WEBDUNIA|
PRO
PRO
അധികൃതരുടെ അനുവാദമില്ലാതെ റോഡ്‌ വെട്ടിപ്പൊളിച്ചതിന്‌ നാലുപേരെ പൊലീസ്‌ പിടികൂടി. സ്വകാര്യഫ്ലാറ്റിലേക്ക്‌ അനധികൃതമായി കുടിവെള്ളപൈപ്പിടാന്‍ വേണ്ടിയാണ്‌ ജെസിബി ഉപയോഗിച്ച്‌ കുഴിയെടുത്തതും റോഡ്‌ പൊളിച്ചതും. വൈറ്റില ജനതക്കുസമീപം കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

ട്രാഫിക്‌ പൊലീസിന്റേയും മറ്റും മുന്‍കൂര്‍ അനുമതിയില്ലാതെ വൈറ്റില ജനത ജംഗ്ഷനിലെ സഹോദരന്‍ അയ്യപ്പന്‍ റോഡിന്റെ മദ്യഭാഗവും വെട്ടിപ്പൊളിച്ചു. ഇതോടെ ഈ ഭാഗത്ത്‌ പൈപ്പ്‌ ചോര്‍ന്ന്‌ റോഡ്‌ തകര്‍ന്നു. ജനതാ ജംഗ്ഷനില്‍നിന്നും തെക്കുഭാഗത്തേക്കുള്ള റോഡാണ്‌ സമീപത്തെ ഒരു സ്വകാര്യ ഫ്ലാറ്റിന്‌ കുടിവെള്ളപൈപ്പിടാന്‍ വേണ്ടി പൊളിച്ചത്‌.

പ്രദേശത്തെ നിരവധി വീടുകള്‍ കുടിവെള്ളം കിട്ടാതെ ദുരിതം അനുഭവിക്കുവമ്പോഴാണ്‌ നാല് ഇഞ്ച്‌ വ്യാസമുള്ള പൈപ്പിലൂടെ ഫ്ലാറ്റിലേക്ക്‌ വെള്ളമെത്തിക്കാന്‍ പൈപ്പിടുന്നത്‌. പ്രദേശവാസികള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്‌. വാട്ടര്‍ അതോറിറ്റിയില്‍ പണം അടച്ച്‌ അനുമതിലഭിച്ചശേഷമാണ്‌ ഫ്ലാറ്റിലേക്ക്‌ പൈപ്പിടുന്നതെന്നാണ്‌ കരാറുകാരന്‍ പറയുന്നത്‌. റോഡ്‌ വെട്ടിപ്പൊളിക്കാനും അനുമതിലഭിച്ചിട്ടുണ്ടെന്ന്‌ ഇയാള്‍ അവകാശവാദം ഉന്നയിച്ചു.

എന്നാല്‍ തിരക്കേറിയ സഹോദരന്‍ അയ്യപ്പന്‍ റോഡും ഉപറോഡും വെട്ടിപ്പൊളിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന്‌ ഇടപ്പള്ളി ട്രാഫിക്‌ പൊലീസ്‌ അറിയിച്ചു. ഇതു സംബന്ധിച്ച്‌ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ പരാതിലഭിച്ചതിനെതുടര്‍ന്ന്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജയകുമാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. റോഡ്‌ വെട്ടിപ്പൊളിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന നാലുപേരെ സ്ഥലത്തുനിന്നും പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. സംഭവം വിവാദമായതിനെതുടര്‍ന്ന്‌ പ്രശ്നം പരിഹരിക്കാനുള്ള നെട്ടോട്ടത്തിലാണ്‌ നഗരസഭാകൗണ്‍സിലര്‍ രത്നമ്മയും വാട്ടര്‍ അതോറിറ്റി അധികൃതരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :