'ജയിലില്‍ പോയാലും കുഴപ്പമില്ല'; ബസില്‍ ശല്യം ചെയ്ത ആളെ നടുറോഡിലിട്ട് മുഖത്ത് ചവിട്ടി യുവതി, വീഡിയോ വൈറല്‍

രേണുക വേണു| Last Modified തിങ്കള്‍, 30 മെയ് 2022 (13:25 IST)

ബസില്‍വെച്ച് ശല്യം ചെയ്ത ആളെ കൈകാര്യം ചെയ്ത് യുവതി. മദ്യപിച്ച് തുടര്‍ച്ചയായി തന്നെ ശല്യം ചെയ്യുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്ത ആളെയാണ് വയനാട് പനമരം കാപ്പുംചാല്‍ സ്വദേശിയായ സന്ധ്യ നടുറോഡില്‍ ഇട്ട് സ്വയം കൈകാര്യം ചെയ്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കൊന്ന് ജയിലില്‍ പോയാലും കുഴപ്പമില്ല എന്നുപറഞ്ഞാണ് യുവതി ഇയാളുടെ മുഖത്ത് ചവിട്ടുന്നത്.


സംഭവത്തെ കുറിച്ച് സന്ധ്യ പറയുന്നത് ഇങ്ങനെ:

' ഞാന്‍ വേങ്ങപ്പള്ളിയിലേക്ക് പോകുകയായിരുന്നു. നാലാം മൈലില്‍ നിന്ന് പടിഞ്ഞാറത്തറ വഴിയുള്ള ബസിലാണ് കയറിയത്. വേങ്ങപ്പള്ളി എന്ന സ്ഥലം അറിയാത്തതിനാല്‍ ഞാന്‍ മുന്‍പിലെ സീറ്റില്‍ തന്നെ ഇരുന്നു. ടിക്കറ്റെടുക്കുമ്പോള്‍ കണ്ടക്ടറോട് പറഞ്ഞു വേങ്ങപ്പള്ളി എനിക്ക് അറിയില്ല, സ്ഥലം എത്തുമ്പോള്‍ പറയണേ എന്ന്. പടിഞ്ഞാറത്തറ സ്റ്റാന്‍ഡില്‍ ബസ് നിര്‍ത്തി. കുറച്ച് നേരം ബസ് അവിടെ വെയ്റ്റ് ചെയ്തു. അപ്പോള്‍ ഒരാള്‍ വന്ന് എന്റെ അടുത്ത് ഇരുന്നു. സ്വാഭാവികമായി ബസില്‍ അങ്ങനെ ഒരുപാട് ആളുകള്‍ ഇരിക്കുന്നതല്ലേ. അവിടെ ഇരുന്നോട്ടെ എന്ന് ഞാന്‍ വിചാരിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ അയാള് ഓരോരോ പ്രവര്‍ത്തികള്‍ ചെയ്യാന്‍ തുടങ്ങി. അപ്പോള്‍ ഞാന്‍ മൈന്‍ഡ് ചെയ്യാതെ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അയാള്‍ എന്റെ കൈയ്ക്ക് തൊടാന്‍ തുടങ്ങി. അപ്പുറത്തിരിക്കുന്ന ചേച്ചിമാരൊക്കെ എന്നോട് പുറകിലേക്ക് ഇരുന്നോ എന്നു പറഞ്ഞു. പുറകില്‍ സീറ്റുണ്ടല്ലോ, അങ്ങോട്ട് ഇരിക്കാന്‍ അയാളോട് ഞാന്‍ പറഞ്ഞു. അയാള്‍ അനങ്ങിയില്ല,'


' അപ്പോള്‍ കണ്ടക്ടറോട് ഞാന്‍ കാര്യം പറഞ്ഞു. ഇയാള്‍ എന്നെ ശല്യം ചെയ്യുന്നു എന്നു പറഞ്ഞു. കണ്ടക്ടര്‍ അയാളോട് പുറകിലേക്ക് ഇരിക്കാന്‍ പറഞ്ഞു. അപ്പോള്‍ അയാള്‍ സ്റ്റെപ്പ് ഇറങ്ങിയിട്ട് എന്നെ ഭയങ്കരമായി തെറി വിളിക്കാന്‍ തുടങ്ങി. അവിടെ നിന്ന് ഐ ലവ് യു ചക്കരേ, നിന്നെ ഞാന്‍ കെട്ടും, ഉമ്മ എന്നൊക്കെ പറയാന്‍ തുടങ്ങി. ബസിലുള്ള ചേച്ചിമാര്‍ താഴെ ഇറങ്ങി അയാള്‍ക്കിട്ട് രണ്ട് കൊടുക്കാന്‍ പറഞ്ഞു. ഞാന്‍ മൈന്‍ഡ് ചെയ്തില്ല. അയാള്‍ അവിടെ നിന്ന് എന്തെങ്കിലും പറയട്ടെ എന്ന് വിചാരിച്ചു. പിന്നെയും ആയാള്‍ ഐ ലവ് യു എന്നൊക്കെ പറഞ്ഞ് എന്റെ താടിക്കൊക്കെ തൊട്ടു. അപ്പോഴാണ് ഞാന്‍ ഇറങ്ങിപ്പോയി അയാളെ അടിച്ചത്. അതാണ് അവിടെ സംഭവിച്ചത്.'




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :