WEBDUNIA|
Last Modified ചൊവ്വ, 12 മെയ് 2026 (21:01 IST)
എ ഗ്രൂപ്പ് ഒന്നടങ്കം കെ.സി.വേണുഗോപാലിനെ പിന്തുണയ്ക്കുന്നത് വർഷങ്ങൾക്കു മുൻപുള്ള വി.ഡി.സതീശനെതിരായ വികാരത്തിന്റെ പുറത്ത്. 2011 മുതൽ 2016 വരെ കേരളം ഭരിച്ച ഉമ്മൻചാണ്ടി സർക്കാരിനെ പാർട്ടിക്കുള്ളിൽ നിന്ന് സമ്മർദ്ദത്തിലാക്കിയ സതീശനോടുള്ള പകരംവീട്ടൽ കൂടിയാണിത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലാവധി പൂർത്തിയാകാൻ ഒരു വർഷം ശേഷിക്കെ വി.ഡി.സതീശൻ വലിയ വിമർശനങ്ങളും ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഉമ്മൻചാണ്ടിയെ വ്യക്തിപരമായി പോലും സതീശൻ ആക്രമിച്ചിട്ടുണ്ട്. അന്ന് എ ഗ്രൂപ്പിനു അനഭിമതനായിരുന്നു സതീശൻ. ഇന്ന് സതീശനു വേണ്ടി എ ഗ്രൂപ്പിൽ നിന്ന് ആരും കൈ ഉയർത്താത്തത് ചരിത്രത്തിന്റെ കാവ്യനീതിയാണ്.
ചാണ്ടി ഉമ്മൻ, ഷാഫി പറമ്പിൽ, പി.സി.വിഷ്ണുനാഥ്, എ.പി.അനിൽകുമാർ തുടങ്ങി എ ഗ്രൂപ്പിൽ നിന്നുള്ള എംഎൽഎമാർ ആരും സതീശനൊപ്പമില്ല. മുതിർന്ന നേതാക്കളായ കെ.സി.ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവരും സതീശനു എതിരാണ്. ഉമ്മൻചാണ്ടിയെ പ്രതിരോധത്തിലാക്കിയ സതീശൻ മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ യോഗ്യനല്ലെന്നാണ് എ ഗ്രൂപ്പിന്റെ ഒറ്റക്കെട്ടായ നിലപാട്.
എ ഗ്രൂപ്പിനു വേണ്ടി ചരട് വലിക്കുന്നത് ഷാഫി പറമ്പിൽ ആണ്. എ ഗ്രൂപ്പ് എംഎൽഎമാരെ ബന്ധപ്പെട്ട് കെ.സി.വേണുഗോപാലിനൊപ്പം നിൽക്കണമെന്ന് ഷാഫി ആവശ്യപ്പെടുകയായിരുന്നു.