രേണുക വേണു|
Last Modified വ്യാഴം, 26 മാര്‍ച്ച് 2026 (12:31 IST)
മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്കായി കോൺഗ്രസ് പിരിച്ച തുകയെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചോദ്യം ഉയരുന്നു. കോടികൾ പിരിച്ചെടുത്തിട്ട് ദുരിതബാധിതർക്കായുള്ള വീട് നിർമാണം ഇതുവരെ ആരംഭിക്കാൻ കോൺഗ്രസിനായിട്ടില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിന്റെ തട്ടിപ്പ് തുറന്നുകാണിക്കാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം.
പിരിച്ച പണമെല്ലാം തന്റെയും കെപിസിസി അധ്യക്ഷന്റെയും ജോയിന്റ് അക്കൗണ്ടിലാണെന്ന് സതീശൻ ആവർത്തിച്ചു. എന്നാൽ അതിന്റെ കണക്കുകൾ അവതരിപ്പിക്കാൻ സതീശനു ഇനിയും സാധിച്ചിട്ടില്ല. ' പിരിച്ച പണത്തിന്റെ കൃത്യമായ കണക്കുണ്ട്. കെപിസിസി അധ്യക്ഷന്റെയും പ്രതിപക്ഷ നേതാവിന്റെയും ജോയിന്റ് അക്കൗണ്ടിലാണ് പണം എത്തിയത്. അതിൽ നിന്ന് ഒരു ഭാഗം ചെലവഴിച്ചാണ് സ്ഥലം വാങ്ങിയത്,' മാതൃഭൂമിയോടു സതീശൻ പറഞ്ഞു.
പിരിച്ച തുക എത്രയെന്നോ, ഇതുവരെ ചെലവഴിച്ചത് എത്രയെന്നോ കോൺഗ്രസ് പൊതുജനത്തെ അറിയിച്ചിട്ടില്ല. മാത്രമല്ല കോൺഗ്രസ് പണിതുകൊടുക്കുന്ന വീടുകളുടെ ഗുണഭോക്താക്കൾ ആരെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ചുരുങ്ങിയത് 50 കോടിയെങ്കിലും ദുരിതബാധിതരുടെ പേരിൽ കോൺഗ്രസ് പിരിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ സ്ഥലം വാങ്ങിയതല്ലാതെ ഇതുവരെ നിർമാണം ആരംഭിക്കാൻ കോൺഗ്രസിനു സാധിച്ചിട്ടുമില്ല. ഈ ചോദ്യങ്ങൾക്കൊന്നും കോൺഗ്രസ് നേതൃത്വം മറുപടി നൽകാത്തത് എന്തുകൊണ്ടാണെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നിട്ടുണ്ട്.
എന്നാൽ പിരിച്ച തുക എത്ര, അതിൽ എത്ര രൂപ ചെലവഴിച്ചു തുടങ്ങിയ ചോദ്യങ്ങൾക്കു ഇപ്പോഴും സതീശനു കൃത്യമായ മറുപടിയില്ല.
സംയുക്ത അക്കൗണ്ടിലേക്കാണ് പണം എത്തിയതെങ്കിൽ പ്രതിപക്ഷ നേതാവ് നൽകിയിരിക്കുന്ന നാമനിർദേശ പത്രികയ്‌ക്കൊപ്പം സ്വത്ത് വിവരങ്ങളിൽ ഈ അക്കൗണ്ടിനെ കുറിച്ച് പ്രതിപാദിക്കേണ്ടതാണ്. എന്നാൽ സതീശന്റെ സ്വത്ത് വിവരങ്ങളിൽ ഈ അക്കൗണ്ടിനെ കുറിച്ചുള്ള വിവരങ്ങളില്ല.