രേണുക വേണു|
Last Modified വ്യാഴം, 19 മാര്‍ച്ച് 2026 (12:20 IST)
കെ.സുധാകരനെതിരെ നീക്കം നടത്തിയത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് സതീശനാണ് ആദ്യം നിലപാടെടുത്തത്. ഹൈക്കമാൻഡിനും ഇതേ നിലപാടായിരുന്നു. എന്നാൽ കെ.സുധാകരനു മാത്രം ഇക്കാര്യത്തിൽ ഇളവ് നൽകാമെന്നായിരുന്നു ഹൈക്കമാൻഡ്. അതിനെ സതീശൻ ശക്തമായി എതിർത്തു.
എംപിമാർ മത്സരിക്കേണ്ടതില്ലെന്നത് പൊതുനിലപാടാണ്. അതിൽ സുധാകരനു മാത്രമായി ഇളവ് നൽകരുത്. പാർട്ടി വിടുമെന്ന് ഭീഷണിപ്പെടുത്തിയാലും സുധാകരനു വഴങ്ങരുതെന്നാണ് സതീശൻ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നത്.
കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് സുധാകരനെ നീക്കാനും ശ്രമങ്ങൾ നടത്തിയത് സതീശനാണ്. പ്രായമായെന്നും നേതൃസ്ഥാനത്ത് തുടരാനുള്ള യോഗ്യതയില്ലെന്നുമാണ് അന്ന് സതീശൻ ഹൈക്കമാൻഡിനെ അറിയിച്ചത്. അധ്യക്ഷസ്ഥാനത്തുനിന്ന് മാറാൻ തയ്യാറാകാതിരുന്ന സുധാകരനോടു നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റ് നൽകാമെന്ന് ഹൈക്കമാൻഡ് വാഗ്ദാനം ചെയ്തിരുന്നു. ഈ വാക്ക് പാലിക്കണമെന്നാണ് ഇപ്പോൾ സുധാകരൻ ആവശ്യപ്പെടുന്നത്.