യൂബര്‍ ഡ്രൈവറുടെ കൊലപാതകത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 29 ജൂണ്‍ 2021 (19:18 IST)
തിരുവനന്തപുരം: യൂബര്‍ ടാക്‌സി ഡ്രൈവറുടെ കൊലപാതകത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. പെട്ട സ്വദേശി സമ്പത്ത് എന്ന 33 കാരനാണ് അക്രമികളുടെ കുത്തേറ്റു മരിച്ചത്. മയക്കുമരുന്ന് കഞ്ചാവ് മാഫിയയുടെ വിവരങ്ങള്‍ പൊലീസിന് ചോര്‍ത്തിക്കൊടുത്തു എന്നാരോപിച്ചാണ് സമ്പത്തിന്റെ വാടക വീട്ടില്‍ കയറി അക്രമികള്‍ കുത്തിക്കൊലപ്പെടുത്തിയത്.

കേസുമായി ബന്ധപ്പെട്ട പെരുമാതുറ പുതുക്കുറിച്ചി സ്വദേശികളായ സനല്‍ മുഹമ്മദ് (29), സജാദ് (26) എന്നിവരാണ് പോലീസ് പിടിയിലായത്. ഇവര്‍ മരിച്ച സമ്പത്തിന്റെ സുഹൃത്തുക്കളായിരുന്നു. സമ്പത്തിന്റെ വീട്ടിലെത്തിയ സനല്‍ മുഹമ്മദും സജാദും സമ്പത്തുമായി വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് കത്തിക്കുത്തില്‍ കലാശിക്കുകയും ആയിരുന്നു. വിഴിഞ്ഞം സ്വദേശിയായ സമ്പത് ഭാര്യ നീതുവുമായി അകന്നു കഴിയുകയായിരുന്നു. ഇവര്‍ക്ക് അഞ്ചു വയസുള്ള ഒരു മകളുമുണ്ട്. ചാക്കയിലെ വാടക വീട്ടില്‍ സമ്പത്ത് ഒറ്റയ്ക്കായിരുന്നു താമസം.

ആദ്യം വീട്ടില്‍ വച്ച് ഭക്ഷണം പങ്കുവച്ചു കഴിക്കുകയും തുടര്‍ന്ന് വഴക്കിടുകയും ചെയ്തശേഷം ടുക്കളയില്‍ ഇരുന്ന കത്തിയെടുത്ത് ദേഹമാകെ കുത്തുകയും വെട്ടുകയുമായിരുന്നു. ഓടി രക്ഷപ്പെട്ട പ്രതികളെ പിന്നീട് തലസ്ഥാന നഗരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് പിടികൂടിയത്. പ്രതികളില്‍ ഒരാളായ സനാളിനു വഴക്കിനിടയില്‍ കൈക്കു പരുക്കേറ്റു. തീവണ്ടിയില്‍ നിന്ന് വീണു പരിക്കുപറ്റി എന്നാണ് ആശുപത്രിയില്‍ പറഞ്ഞത്.

എന്നാല്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ വഞ്ചിയൂര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തായത്. സമ്പത്തിന്റെ ദേഹത്ത് അറുപതിലേറെ വെട്ടുകളും കുത്തുകളും ഉണ്ടായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :