ഇനി പണിപാളും: വിവരാവകാശ അപേക്ഷകളില്‍ സമയബന്ധിതമായി മറുപടി നല്‍കിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങും!

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 18 ജനുവരി 2024 (16:28 IST)
വിവരാവകാശ അപേക്ഷകളില്‍ നിയമപരമായും സമയബന്ധിതമായും മറുപടി നല്‍കിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ ശക്തമായ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന് വിവരാവകാശ കമ്മീഷണര്‍ എ അബ്ദുല്‍ ഹക്കീം. അടിസ്ഥാന വിവരങ്ങള്‍ അടങ്ങുന്ന ഫയലുകള്‍ ലഭ്യമല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്ന സാഹചര്യം ഉണ്ടാകരുതെന്നും വിവരാവകാശ കമ്മീഷണര്‍ പറഞ്ഞു. വിവരം ജനങ്ങളുടെ അവകാശമാണ്. ജനങ്ങളെ
പ്രതിനിധീകരിക്കുന്ന സര്‍ക്കാര്‍ അധികാരം
എങ്ങനെ വിനിയോഗിക്കുന്നു എന്നറിയാന്‍ പൗരന് അവകാശമുണ്ടെന്നും വകുപ്പിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ സ്വമേധയാ വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കണ്ണൂര്‍ ഏഴിമല നാവിക അക്കാദമിയിലേക്ക് റോഡ് നിര്‍മിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കാന്‍ സമര്‍പ്പിച്ച അപേക്ഷയില്‍,വിവരങ്ങളടങ്ങിയ ഫയല്‍ അടുത്ത ഹിയറിങ്ങില്‍ കമ്മീഷന്‍ മുമ്പാകെ
ഹാജരാക്കണമെന്ന്
പി.ഡബ്ല്യൂ ഡി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വിവിധ ഓഫീസുകളുമായി ബന്ധപ്പെട്ട പദ്ധതിയായതിനാല്‍ ഫയല്‍ കാണുന്നില്ല എന്ന മറുപടി തൃപ്തികരമല്ലെന്നും ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കമ്മീഷന്റെ ഹിയറിങ്ങിന് ഹാജരാവാതിരുന്ന കൊണ്ടോട്ടി ഇ.എം.ഇ.എ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പലിന് തിരുവനന്തപുരത്ത് എത്തി കമ്മീഷന്‍ മുന്‍പാകെ ഹാജരാവുന്നതിന് സമന്‍സ് അയക്കാന്‍ തിരുമാനിച്ചു. പട്ടയം നല്‍കിയപ്പോള്‍ ബന്ധപ്പെട്ട ഓഫീസില്‍ സൂക്ഷിച്ച സ്‌കെച്ച് ലഭ്യമാക്കുന്നതിന് നല്‍കിയ അപേക്ഷ നിലമ്പൂര്‍, ഏറനാട് താലൂക്ക് പരിധിയില്‍ ഉള്‍പ്പെട്ടതിനാല്‍ ഈ പ്രശ്‌നത്തില്‍ ജില്ലാ കളക്ടര്‍ നേരിട്ട് ഇടപെട്ട് വിവരം ലഭ്യമാക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. വിവരാവകാശ രേഖയില്‍ വിവരം ലഭ്യമാക്കാന്‍ നാല് മാസത്തോളം കാലതാമസം വരുത്തിയ ആലിപറമ്പ് പി.എച്ച്.എസിയിലെ സ്റ്റേറ്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കെതിരെ അപേക്ഷകന്റെ ആവശ്യപ്രകാരം സെക്ഷന്‍ 20 പ്രകാരം ശിക്ഷാ നടപടി സ്വീകരിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :