കോവിഡിന് ശേഷം കേരളത്തില്‍ ഗര്‍ഭധാരണം കുറഞ്ഞ് ഗര്‍ഭഛിദ്രം വര്‍ദ്ധിച്ചു; ജനസംഖ്യയില്‍ വന്‍ ഇടിവ്
കേരളത്തില്‍ കോവിഡിനു ശേഷമുള്ള ഗര്‍ഭധാരണത്തിലെ ഗണ്യമായ കുറവും ഗര്‍ഭഛിദ്രങ്ങളിലെ കുത്തനെയുള്ള വര്‍ദ്ധനവും സംസ്ഥാനത്തെ ജനനനിരക്ക് കുറയുന്നതിന് ആക്കം കൂട്ടുന്നു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2019-20 കാലയളവില്‍ പ്രതിവര്‍ഷം അഞ്ച് ലക്ഷത്തില്‍ കൂടുതലായിരുന്ന കേരളത്തിലെ മൊത്തം ഗര്‍ഭിണികളുടെ രജിസ്‌ട്രേഷന്‍ 2020-21 ല്‍ 4.27 ലക്ഷമായും 2023-24 ആയപ്പോഴേക്കും 4.13 ലക്ഷമായും കുറഞ്ഞു.
കോവിഡിനുശേഷം കേരളത്തില്‍ ഗര്‍ഭിണികളുടെ എണ്ണത്തില്‍ കുത്തനെയുള്ള കുറവ് കാണുന്നുവെന്ന്് സംസ്ഥാന ആരോഗ്യ സേവനങ്ങളുടെ റിപ്പോര്‍ട്ട് പറയുന്നു. സംസ്ഥാനത്ത് ഗര്‍ഭഛിദ്രങ്ങളുടെ എണ്ണത്തിലും കുത്തനെയുള്ള വര്‍ദ്ധനവ് കാണപ്പെടുന്നു. 2021-22 ല്‍ ഇത് 10,989 ആയിരുന്നെങ്കില്‍ 2022-23 ല്‍ ഇത് 14,519 ആയി ഉയര്‍ന്നു. 2023-24 ല്‍ സംസ്ഥാനത്ത് 20,179 ഗര്‍ഭഛിദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇത് എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്തെ ജനന നിരക്ക് (1000 ജനസംഖ്യയില്‍ ആകെ ജനനങ്ങള്‍) 2023-ല്‍ 11.06 ആയിരുന്നത് 2024-ല്‍ 9.64 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. സംസ്ഥാനത്തെ ജനനങ്ങള്‍ വര്‍ഷങ്ങളായി കുറഞ്ഞുവരികയാണ്. 2014-15-ല്‍ ആകെ ജനനങ്ങള്‍ 4.91 ലക്ഷമായിരുന്നുവെങ്കില്‍ 2023-24-ല്‍ അത് 3.74 ലക്ഷമായി കുറഞ്ഞു.
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ യുവതലമുറയിലെ ചിന്താഗതികള്‍ മാറിക്കൊണ്ടിരിക്കുന്നു. ജനസംഖ്യാ നിയന്ത്രണ പ്രചാരണങ്ങളുടെ ഫലമായി സംസ്ഥാനം ഇതിനകം തന്നെ ജനനനിരക്കില്‍ സ്ഥിരമായ ഇടിവ് അനുഭവിച്ചുവരികയാണ്. യുവാക്കളുടെ കുടിയേറ്റം മുതല്‍ അവിവാഹിതരായി തുടരുന്ന യുവാക്കളുടെ വര്‍ദ്ധിച്ചുവരുന്ന പ്രവണത വരെയുള്ള മറ്റ് കാരണങ്ങളും ഇത് വഷളാക്കുന്നു.