ജാമ്യവ്യവസ്ഥ ലംഘിച്ച പോക്സോ കേസ് പ്രതികൾ വീണ്ടും ജയിലിലായി

എ കെ ജെ അയ്യര്‍| Last Modified ശനി, 28 മെയ് 2022 (11:09 IST)
തിരുവനന്തപുരം: ജാമ്യവ്യവസ്ഥ ലംഘിച്ച പോക്സോ കേസ് പ്രതികളെ പോലീസ് വീണ്ടും ജയിലിലാക്കി. ബീമാപ്പള്ളി ജവഹർ ജംഗ്‌ഷൻ സ്വദേശി മൈതീൻ അടിമ, തിരുമല തട്ടാംവിള ലൈൻ സ്വദേശി അലി അക്ബർ എന്നിവർക്കെതിരെയാണ് നടപടി.

പോക്സോ കേസുകളിൽ ജാമ്യം നൽകുന്ന വേളയിൽ ഇരുവരും മറ്റു ക്രിമിനൽ കേസുകളിൽ പ്രതിയാകരുതെന്നു കോടതി ഉപാധി വച്ചിരുന്നു. കോടതി നിർദ്ദേശിച്ചിരുന്ന വ്യവസ്ഥകൾ ലംഘിച്ചതിനാണ് ഇവരുടെ ജാമ്യം റദ്ദാക്കിയതും തടവിലിട്ടതും. കുട്ടികൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പ്രത്യേക അതിവേഗ കോടതിയാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.

പ്രായപൂർത്തി ആകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിനും പെൺകുട്ടിയെ പീഡിപ്പിച്ചതിനുമാണ് മൈതീൻ അടിമയ്‌ക്കെതിരെ പൂന്തുറ പോലീസ് പോക്സോ കേസെടുത്തത്. ജാമ്യം ലഭിച്ച പ്രതി അതെ പോലീസ് സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്ന് കേസിൽ പ്രതിയായി.

അലി അക്ബർ ആകട്ടെ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് തമ്പാനൂർ പോലീസിന്റെ വലയിലായത്. ജാമ്യത്തിലിറങ്ങിയ ഇയാൾ കരമന പോലീസ് സ്റ്റേഷൻ അതിർത്തിയിൽ ഒരു അടിപിടിക്കേസിൽ പ്രതിയായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :