ഋഷിരാജ്‌ സിംഗിന് കേരളം മടുത്തു, ഇനി സിബിഐയിലെ സിങ്കമാകും

തിരുവനന്തപുരം| VISHNU N L| Last Updated: ചൊവ്വ, 14 ജൂലൈ 2015 (20:36 IST)
സല്യൂട്ട് വിവാദത്തില്‍ സര്‍ക്കാര്‍ നടപടി നേരിട്ടേക്കാവുന്ന് എഡിജിപി ഋഷിരാജ്‌ സിംഗ്‌ കേരളത്തില്‍ നിന്ന് കേന്ദ്ര ഡപ്യൂട്ടേഷനില്‍ പോയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ വകുപ്പുകളില്‍ പന്ത് തട്ടുന്നതുപോലെ മാറ്റിക്കളിക്കുന്ന കേരളത്തിലെ പൊലീസ് രാഷ്ട്രീയത്തില്‍ മനം മടുത്താണ് ഋഷിരാജ് കേരളം വിടാനൊരുങ്ങുന്നത്. കേന്ദ്ര ഡപ്യൂട്ടേഷനില്‍ സിബിഐയിലേക്കാകും ഋഷിരാജ് പോവുകയെന്നാണ് വിവരം.

നേരത്തെ മുംബൈ സോണ്‍ ജോയിന്റ്‌ ഡയറക്‌ടറായിരുന്ന ഋഷിരാജ്‌ സിംഗ്‌ ഇപ്പോള്‍ എഡിജിപി റാങ്ക് ഉദ്യോഗസ്ഥനായതിനാല്‍ അഡീഷണല്‍ ഡയറക്‌ടറായി പരിഗണിക്കപ്പെടാനാണ്‌ സാധ്യത.
ജോയിന്റ്‌ ഡയറക്‌ടറായിരിക്കെ ആദര്‍ശ്‌ കുംഭകോണം ഉള്‍പ്പെടെയുള്ള കേസുകളില്‍ കര്‍ക്കശ നിലപാട്‌ സ്വീകരിച്ച ചരിത്രമുള്ള ആളാണ് ഋഷിരാജ് സിംഗ്.

പ്രധാനമന്ത്രിയുടെ ദേശീയ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഋഷിരാജിന് പിന്തുണ നല്‍കുമെന്നാണ് വിവരങ്ങള്‍. അങ്ങനെയാണെങ്കില്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം ഉടന്‍ തന്നെ ഋഷിരാജ് സിംഗിന്റെ സേവനം ആവശ്യപ്പെട്ട് കേരളത്തിന് കത്തയയ്ക്കുമെന്നാണ് വിവരം. ഡെപ്യൂട്ടേഷനില്‍ പോകാന്‍ ഐപിഎസ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ സംസ്‌ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമാണെങ്കിലും കേന്ദ്രം താല്‍പ്പര്യം പ്രകടിപ്പിച്ചാല്‍ സംസ്‌ഥാനം അനുമതി നല്‍കിയേക്കും.

അതേസമയം സല്യൂട്ട്‌ വിവാദത്തില്‍ എഡിജിപി ഋഷിരാജ്‌ സിംഗ്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നേരില്‍ക്കണ്ട്‌ വിശദീകരണം നല്‍കി. ബോധപൂര്‍വം താന്‍ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി സിംഗ്‌ മുഖ്യമന്ത്രിയെ അറിയിച്ചു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :