അഭിറാം മനോഹർ|
Last Modified വെള്ളി, 5 ഡിസംബര്‍ 2025 (10:26 IST)
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡനപരാതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഉത്തരവ് പുറത്ത്. 22 പേജുള്ള ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. രാഹുലിന്റെ അഭിഭാഷകന്‍ ഉന്നയിച്ച ആരോപണങ്ങളും പ്രോസിക്യൂഷന്‍ വാദങ്ങളും ഉത്തരവിലുണ്ട്.
പ്രതി ഉന്നത സ്വാധീന ശേഷിയുള്ള വ്യക്തിയാണെന്ന ബോധ്യത്തിലാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിഷേധിച്ചത്. എംഎല്‍എ പദവി ഉപയോഗിച്ച് പ്രതി കേസില്‍ സ്വാധീനം ചെലുത്തുമെന്നും സാക്ഷികളെയും പരാതികാരെയും ഭീഷണിപ്പെടുത്തി തെളിവ് നശിപ്പിക്കുമെന്നുമുള്ള സാധ്യത ബോധ്യമായതായി കോടതി വ്യക്തമാക്കി.
സമീപദിവസങ്ങളിലെ സംഭവവികാസങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചു. ഇതും ജാമ്യം നിഷേധിക്കാന്‍ കാരണമായി.
പ്രോസിക്യൂഷന്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പടെ കോടതിയില്‍ സമീപിച്ചിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ എഫ്‌ഐആര്‍ കൂടി പരിഗണിച്ച് ജാമ്യം നിഷേധിക്കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
അതേസമയം പരാതിക്കാരി വിവാഹിതയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭനിരോധന ഗുളിക കഴിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണ്. പരാതിക്ക് പിന്നില്‍ രാഷ്ട്രീയസ്വാധീനമാണെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകന്‍ വാദിച്ചത്.